കേരള രാഷ്ട്രീയത്തിൽ നിർണ്ണായക സ്ഥാനമുള്ള കൂത്തുപറമ്പ് നിയമസഭാ മണ്ഡലം പരമ്പരാഗതമായി ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമാണ്. എന്നാൽ, സമീപകാല ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ ഫലങ്ങൾ യുഡിഎഫിന് അനുകൂലമായ സൂചനകൾ നൽകുന്നു. ഇത് മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നതിന്റെ സൂചനയാണ് നൽകുന്നത്.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വളരെയേറെ പ്രാധാന്യമുള്ള പ്രദേശമാണ് കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൂത്തുപറമ്പ്. പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ വടകര ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് കൂത്തുപറമ്പ്. 2008-ലെ മണ്ഡല പുനർനിർണ്ണയത്തിന് മുമ്പ് ഇന്നത്തെ കൂത്തുപറമ്പിന്റെ പല ഭാഗങ്ങളും പെരിങ്ങളം നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്നു.

പ്രമുഖരുടെ പോരാട്ടഭൂമിയും ഇടതുപക്ഷത്തിന്റെ കരുത്തും

1957 മുതൽ കേരള രാഷ്ട്രീയത്തിലെ അതികായന്മാർക്ക് തട്ടകമായ ചരിത്രമാണ് കൂത്തുപറമ്പ് മണ്ഡലത്തിനുള്ളത്. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്കും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും ഒരുപോലെ വേരോട്ടമുള്ള ഈ മണ്ണിൽ നിന്ന് പ്രമുഖ നേതാക്കൾ നിയമസഭയിലെത്തിയിട്ടുണ്ട്. മുൻ മന്ത്രി പി.ആർ. കുറുപ്പ്, നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയ പ്രമുഖർ വിവിധ കാലഘട്ടങ്ങളിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. 90-കൾ മുതൽ കൃത്യമായ രാഷ്ട്രീയ ചലനങ്ങൾ മണ്ഡലത്തിൽ ദൃശ്യമാണ്.

2011-ൽ സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് (SJD) സ്ഥാനാർത്ഥിയായി കെ.പി. മോഹനൻ ഇവിടെ നിന്ന് വിജയിച്ചു. സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് (SJD) സ്ഥാനാർത്ഥിയായി കെ.പി. മോഹനൻ ഇവിടെ നിന്ന് വിജയിച്ചു. 2016-ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ കെ.കെ. ശൈലജ ടീച്ചർ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചതോടെ മണ്ഡലം വീണ്ടും എൽഡിഎഫിന്റെ കരുത്തുറ്റ കോട്ടയായി മാറുകയായിരുന്നു. 2021ലെ തെര‍ഞ്ഞെടുപ്പിൽ എൽഡിഎഫ് ഘടകകക്ഷിയായ ലോക്താന്ത്രിക് ജനതാദളിലെ (LJD) കെ.പി. മോഹനൻ ഇവിടെ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

എൽഡിഎഫ് സ്ഥാനാർത്ഥി കെപി മോഹനൻ 2021ൽ 70,626 വോട്ടുകൾക്കാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന മുസ്ലിം ലീഗിലെ പൊറ്റങ്കണ്ടി അബ്ദുള്ളയ്ക്ക് 61,085 വോട്ടുകളായിരുന്നു ലഭിച്ചിരുന്നത്. 9,541 വോട്ടുകളുടെ ഭൂരിപക്ഷമാണ് കെപി മോഹനൻ നേടിയത്. ബിജെപി സ്ഥാനാർത്ഥി സി. സദാനന്ദൻ മാസ്റ്റർ 21,212 വോട്ടുകളോടെ മൂന്നാം സ്ഥാനം നിലനിർത്തുകയും ചെയ്തു.

തദ്ദേശ തെരഞ്ഞെടുപ്പ് വിജയം

കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെയും ലോക്സഭാ തിരഞ്ഞെടുപ്പിലെയും ഫലങ്ങൾ വരാനിരിക്കുന്ന നിയമസഭാ പോരാട്ടം അത്യന്തം വാശിയേറിയതാകുമെന്നാണ് സൂചിപ്പിക്കുന്നത്. മണ്ഡലത്തിലെ ആകെ ഏഴ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭൂരിപക്ഷവും നിലനിർത്താൻ ഇടതുപക്ഷത്തിന് സാധിച്ചപ്പോൾ, നിർണ്ണായകമായ മുന്നേറ്റം നടത്താൻ യുഡിഎഫിനും കഴിഞ്ഞിരുന്നു. കൂത്തുപറമ്പ് നഗരസഭ ഉൾപ്പെടെ മണ്ഡലത്തിലെ നാല് തദ്ദേശ സ്ഥാപനങ്ങളിൽ എൽഡിഎഫ് ഭരണമാണ് നിലവിലുള്ളത്. പാനൂർ നഗരസഭ ഉൾപ്പെടെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിൽ യുഡിഎഫ് അധികാരം പിടിച്ചെടുത്തു. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് എൽഡിഎഫിന്റെ കൈവശമിരുന്ന കുന്നോത്തുപറമ്പ് പഞ്ചായത്ത് ഇത്തവണ യുഡിഎഫ് അട്ടിമറി വിജയത്തിലൂടെ നേടിയെടുത്തു എന്നതാണ്.

ലോക്സഭയിലെ 'വലതു' തരംഗം

തദ്ദേശ ഭരണത്തിൽ എൽഡിഎഫിന് മേൽക്കൈ ഉണ്ടെങ്കിലും, 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് വലിയ ആശങ്കയാണ് നൽകുന്നത്. വടകര ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് 10,788 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷം നേടാൻ സാധിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ പരമ്പരാഗതമായി എൽഡിഎഫിനെ തുണയ്ക്കുന്ന മണ്ഡലമാണെങ്കിലും, ലോക്സഭയിലെ യുഡിഎഫ് മുന്നേറ്റവും തദ്ദേശത്തിലെ ചില പഞ്ചായത്തുകളുടെ മാറ്റവും കൂത്തുപറമ്പിൽ ഒരു പുതിയ രാഷ്ട്രീയ സമവാക്യത്തിന് സാധ്യത തുറക്കുന്നുണ്ട്.