മധ്യ കേരളം മുതൽ തെക്കൻ കേരളം വരെയുള്ള ഏരിയകളിൽ ഏകദേശം 14 മുതൽ 18 സെന്‍റീമീറ്റർ വരേയും, വടക്കൻ കേരളത്തിൽ ഏകദേശം 12 മുതൽ 14 സെന്‍റീമീറ്റർ വരെയുമാണ് ഇപ്പോൾ ലഭിക്കുന്ന മത്തിക്ക് വലുപ്പം.
കൊച്ചി: മാസങ്ങളായി കേരളത്തിൽ ലഭിക്കുന്നത് തടിയും നീളവുമില്ലാത്ത കുഞ്ഞൻ മത്തിയാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് കേരളത്തിലെ പല തീരങ്ങളിലും മത്തി ചാകര അനുഭവപ്പെട്ടിരുന്നു. അന്നത്തെ വലുപ്പത്തിൽനിന്ന് വലിയ വ്യത്യാസം ഇന്നും കേരളത്തിൽ കിട്ടുന്ന മത്തിക്കില്ലെന്നാണ് മത്തി പ്രേമികൾ പറയുന്നത്. ചെറിയ, വണ്ണമില്ലാത്ത മത്തികളാണ് കേരളത്തിൽ വിൽപ്പനക്കെത്തുന്നത്. 'ബട്ട് വൈ' എന്നാണ് കച്ചവടക്കാരുടേയും മത്തി വാങ്ങാനെത്തുന്നവരുടേയും ചോദ്യം.
ആറേഴ് മാസമായി ഇപ്പോൾ ചെറിയ മത്തിയാണ് എത്തുന്നതെന്ന് കച്ചവടക്കാർ പറയുന്നു. ഈ സമയത്ത് സാധാരണ കിട്ടുന്ന മത്തിയുടെ പാതി വലുപ്പമേ മത്തിക്ക് ഇപ്പോഴൊള്ളൂ. നെയ്യുള്ള മത്തി വരേണ്ടിടത്ത് നെയ്യ് കുറവുള്ള മത്തിയാണ് കിട്ടുന്നതെന്നും വ്യാപാരികൾ പറഞ്ഞു. മധ്യ കേരളം മുതൽ തെക്കൻ കേരളം വരെയുള്ള ഏരിയകളിൽ ഏകദേശം 14 മുതൽ 18 സെന്‍റീമീറ്റർ വരേയും, വടക്കൻ കേരളത്തിൽ ഏകദേശം 12 മുതൽ 14 സെന്‍റീമീറ്റർ വരെയുമാണ് ഇപ്പോൾ ലഭിക്കുന്ന മത്തിക്ക് വലുപ്പമെന്ന് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ (സിഎംഎഫ്ആർഐ) ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഒരു കാലഘട്ടത്തിൽ മത്തിക്ക് വലുപ്പം കുറയുന്ന പ്രവണത ഉണ്ടെന്നാണ് സിഎംഎഫ്ആർഐ ഡയറക്ടർ പറയുന്നത്. ഒട്ടനവധി സമയം വലിയ ചൂടുള്ള കടലായിരുന്നു ഈ സീസണിലുള്ളത്. ആ ചൂട് വലിയ മത്തികളെ ബാധിച്ചിട്ടുണ്ടാകാം. ആ മത്തികളുടെ പോപ്പുലേഷൻ സർവൈവ് ചെയ്തതാണ് അടുത്ത വർഷത്തേക്കുള്ള കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നത്. ആ കുഞ്ഞുങ്ങൾ വളർന്ന് വന്നപ്പോഴേക്കും മത്സ്യബന്ധനം തുടങ്ങി. ഇതാണ് വലിപ്പം കുറഞ്ഞ മീനുകൾ കടകളിലെത്താൻ കാരണെമന്നാണ് സിഎംഎഫ്ആർഐ പറയുന്നത്.

മത്തി വളരാത്തതിന് കാരണം തേടിയുള്ള പഠനം നടത്തുന്നുണ്ടെന്നും വൈകാതെ റിപ്പോർട്ട് പുറത്തുവിടുമെന്നും സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു. അതേസമയം മത്തിയുടെ വലിപ്പം കുറഞ്ഞതോടെ വിലയും കുറഞ്ഞെന്നാണ് വ്യാപാരികളുടെ പരാതി. നെയ്യില്ലാത്തതിന് കാരണം മീനിന് ടേസ്റ്റില്ല. അതുകൊണ്ട് തന്നെ വിൽപ്പന കുറവാണെന്നും വ്യാപാരികൾ പറയുന്നു.
Read More : ഇതെന്ത് മറിമായം! നല്ല തേങ്ങ കായ്ക്കുമെന്ന് പ്രതീക്ഷിച്ച് വെച്ച തൈയ്യിൽ വളർന്നതും കായ്ച്ചതും തെങ്ങിൻ തൈ...
