വനത്തിനകത്ത് കാട്ടാനകള്‍ തമ്മില്‍ കുത്തുകൂടിയപ്പോള്‍ കാല്‍ തെന്നി വീണ ആഘാതമാകാം കാട്ടാന ചരിയാന്‍ ഇടയാക്കിയത്. ഏകദേശം 40 വയസ്സ് പ്രായമുള്ള ആന യുടെ ജഡത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്.

മലപ്പുറം: കാളികാവ് റേഞ്ച്, കരുവാരക്കുണ്ട് സ്റ്റേഷന്‍ പരിധിയില്‍ അമരമ്പലം ടി.കെ കോളനി ഭാഗത്ത് കാട്ടാനയുടെ ജഡം കണ്ടെത്തി. പൂത്തോട്ടക്കടവില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ജഡം കണ്ടെത്തിയത്. ഏകദേശം 40 വയസ്സ് പ്രായമുള്ള ആന യുടെ ജഡത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരായ കാളികാവ് റേഞ്ച് ഓ ഫിസര്‍ പി. രാജീവ്, കരുവാരക്കുണ്ട് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ എസ്. നുജും എന്നിവര്‍ സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. നിലമ്പൂര്‍ ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ. എസ്. ശ്യാം, സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. നൗഷാദലി എന്നിവര്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. വനത്തിനകത്ത് കാട്ടാനകള്‍ തമ്മില്‍ കുത്തുകൂടിയപ്പോള്‍ കാല്‍ തെന്നി വീണ ആഘാതമാകാം കാട്ടാന ചരിയാന്‍ ഇടയാക്കിയത്.

കരുവാരക്കുണ്ട് വനം വകുപ്പ് ജീവനക്കാരായ സെക്ഷന്‍ ഫോറസ്റ്റ് ഒഫിസര്‍ ഇ.പി. ദിലീപ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ വി. എസ്. ഷനീഷ്, ബി. ശ്രീനാഥ്, എ. പി. സജീഷ്, ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ബി.എഫ്.ഒമാരായ . കെ. മനോജ് കുമാര്‍, സി. ജ്യോ തിഷ്, ഇ.എസ്. ബിനീഷ് എന്നിവ ര്‍ സംബന്ധിച്ചു. എന്നാല്‍ കാട്ടാന ശല്യത്തില്‍ പൊറുതി മുട്ടിയിരിക്കുകയാണ് പ്രദേശവാസികള്‍. പകല്‍ സമയങ്ങളില്‍ പോലും കൃഷിയിടങ്ങളിലൂടെ ഇറങ്ങി നടക്കുവാന്‍ കഴിയാത്ത സാഹചര്യമാണ് ഇവിടെയുള്ളത്. കൃഷിവിളകള്‍ കാട്ടാന കൂട്ടം വ്യാപകമായി നശിപ്പിക്കുന്നതോടെ കര്‍ഷകര്‍ കൃഷികള്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. കാട്ടാനയെ ഭയന്ന് നിരവധി കൃഷിയിടങ്ങളാണ് ഇവിടെ തരിശായി കിടക്കുന്നത്.