ലോകകപ്പ് ഫൈനൽ പ്രമാണിച്ച് അവധി നൽകാൻ കഴിയുമെങ്കിൽ അത് നല്ല കാര്യമാണെന്നാണ് കായിക വകുപ്പിന്‍റെ അഭിപ്രായമെന്ന് മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ കിരീടപ്പോരാട്ടത്തിന്‍റെ ആവേശത്തിലാണ് കായികപ്രേമികൾ. ഇന്ത്യൻ സമയം ഇന്ന് അർധരാത്രിയിലാണ് അർജന്‍റീനയും സ്പെയിനും തമ്മിലുള്ള ഫൈനൽ പോരാട്ടം നടക്കുന്നത്. മത്സരം കണ്ട് പുലർച്ചെ ഉറങ്ങുന്നവർക്കായി നാളെ (തിങ്കളാഴ്ച) സർക്കാർ അവധി പ്രഖ്യാപിക്കുമോ എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇതിനിടെ വിഷയത്തിൽ പ്രതികരണവുമായി കായികമന്ത്രി ഒ.ജെ. ജനീഷ് രംഗത്തെത്തി.
ലോകകപ്പ് ഫൈനൽ പ്രമാണിച്ച് അവധി നൽകാൻ കഴിയുമെങ്കിൽ അത് നല്ല കാര്യമാണെന്നാണ് കായിക വകുപ്പിന്‍റെ അഭിപ്രായമെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ അവധി പ്രഖ്യാപിക്കുന്നതിൽ സർക്കാരിന് ചില പ്രായോഗിക ബുദ്ധിമുട്ടുകളും തടസ്സങ്ങളുമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ലോകകപ്പ് ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്ത് അവധി കൊടുക്കാൻ കഴിയുമെങ്കിൽ നല്ലത് എന്നാണ് കായിക വകുപ്പിന്‍റെ അഭിപ്രായം. എന്നാൽ അതിൽ ചില പ്രായോഗിക പ്രശ്നങ്ങളുണ്ട്. പെട്ടെന്നൊരു ദിവസം അവധി പ്രഖ്യാപിക്കുന്നതിൽ സർക്കാരിന് ചില ഭരണപരമായ തടസ്സങ്ങളുണ്ടെന്നും ജനീഷ് പറഞ്ഞു.
കളി കണ്ട് പുലർച്ചെ ഉറങ്ങുന്ന ആരാധകർക്ക് തിങ്കളാഴ്ച ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ അവധിക്കായുള്ള ആവശ്യങ്ങൾ ഉയർന്നിരുന്നു. ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു.കായിക വകുപ്പിന് ഇതിനോട് അനുകൂല നിലപാടാണെങ്കിലും പെട്ടെന്നൊരു ഔദ്യോഗിക അവധി പ്രഖ്യാപിക്കുന്നത് ബാങ്കിംഗ്, സർക്കാർ സേവനങ്ങൾ എന്നിവയെ ബാധിക്കുമെന്നതിനാലാണ് സർക്കാർ ഔദ്യോഗികമായി അവധി പ്രഖ്യാപിക്കാനിടയില്ലെന്നാണ് സൂചന. അതിനിടെ ലോകകപ്പ് ഫൈനലിന്റെ ആവേശത്തിൽ വിദ്യാർത്ഥികൾക്കും പങ്കുചേരാൻ അവസരമൊരുക്കിക്കൊണ്ട് എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾ ഇതിനോടകം തന്നെ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരം പുലർച്ചെ വരെ നീളുന്നതിനാൽ ഉറക്കമൊഴിഞ്ഞ് കളി കണ്ട ശേഷം കുട്ടികൾ കടുത്ത ക്ഷീണത്തോടെ സ്കൂളിലെത്തേണ്ട സാഹചര്യം ഒഴിവാക്കാനാണ് സ്കൂൾ അധികൃതരുടെ ഈ തീരുമാനം.
വിദ്യാർത്ഥികളുടെ കായിക ആവേശത്തെ പ്രോത്സാഹിപ്പിക്കാനും അവരുടെ മാനസിക-ശാരീരിക ക്ഷേമം ഉറപ്പാക്കാനുമാണ് അവധിയെന്ന് അധികൃതർ അറിയിച്ചു. ഈ തീരുമാനത്തെ രക്ഷിതാക്കളും സ്വാഗതം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ ക്ലാസുകൾ പതിവുപോലെ തുടരും. മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ, മൂവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്കൂൾ, തൃപ്പൂണിത്തുറ ദി ചോയ്സ് സ്കൂൾ, ശ്രീനാരായണ വിദ്യാപീഠം, ഉദയംപേരൂർ പ്രഭാത് പബ്ലിക് സ്കൂൾ, പൂത്തോട്ട എസ് എസ് കോളജ്, പറവൂർ ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ, പിറവം വിവേകാനന്ദ പബ്ലിക് സ്കൂൾ, വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂൾ എന്നിവയാണ് അവധി പ്രഖ്യാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കൂടാതെ തൃക്കാക്കര സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സെക്കൻഡറി സ്കൂൾ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
