എ വിജയരാഘവന്‍റെ പ്രസ്താവനയുടെ സാഹചര്യവും സന്ദർഭവും പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. 

തിരുവനന്തപുരം: യുഡിഎഫ് ആലത്തൂർ സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെതിരായ എ വിജയരാഘവന്‍റെ വിവാദ പരമാർശം പരിശോധിക്കുമെന്ന് വനിതാകമ്മീഷൻ. പ്രസ്താവനയുടെ സാഹചര്യവും സന്ദർഭവും പരിശോധിക്കുമെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. 

ഇന്നലെ പൊന്നാനിയില്‍ പിവി അന്‍വറിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ യുഡിഎഫിന്‍റെ വനിതാ സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. 

സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല... ഇതായിരുന്നു എ വിജയരാഘവന്‍റെ വാക്കുകള്‍.