സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും, കേരള നിയമസഭാ തെരഞ്ഞെടുപ്പാണ് പ്രധാന അജണ്ട. പിണറായി വിജയൻ മത്സരിക്കുമോ എന്നതിൽ യോഗത്തിന് ശേഷം തീരുമാനമുണ്ടായേക്കും. 

തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്ന് ചേരും. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പാണ് പ്രധാന അജണ്ട. പിബിയിൽ നിന്നും ആരൊക്കെ മത്സരിക്കണമെന്നത് ചർച്ചയാകും. പിണറായി വിജയൻ മത്സരിക്കുന്നതിൽ പിബിക്ക് ശേഷം തീരുമാനം വരാനാണ് സാധ്യത. മത്സരിക്കേണ്ട കേന്ദ്ര കമ്മറ്റി അം​ഗങ്ങളുടെ കാര്യവും ചർച്ചകളിൽ ഉയർന്ന് വന്നേക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി സാധ്യത പട്ടികയിൽ കെകെ ശൈലജക്ക് അതൃപ്തിയെന്ന് വിവരം. മട്ടന്നൂർ മണ്ഡലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന നിലപാടിലാണ് കെകെ ശൈലജ. ഇക്കാര്യം സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. അതേസമയം, ശൈലജയെ വെട്ടാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. 5 വട്ടം മത്സരിച്ചതിനാൽ ശൈലജ മത്സരിക്കേണ്ടെന്ന നിലപാടിലാണ് നേതാക്കൾ. മട്ടന്നൂരല്ലെങ്കിൽ ശൈലജയെ പേരാവൂരിൽ പരിഗണിക്കാനായിരുന്നു സാധ്യത.

അതേസമയം, തളിപ്പറമ്പിൽ സുകന്യയുടെ പേരിനോടും പാർട്ടിയിൽ വിയോജിപ്പ് ഉയർന്നിട്ടുണ്ട്. സുകന്യയെ വെട്ടാനാണ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം. തളിപ്പറമ്പിൽ എംവി ഗോവിന്ദന് താൽപര്യം എംവി നികേഷ് കുമാറിനെയാണെന്നാണ് റിപ്പോർട്ട്. നികേഷിനെ മത്സരിപ്പിക്കണമെന്ന നിലപാടിലാണ് എംവി ഗോവിന്ദൻ. സ്ഥാനാർത്ഥി സാധ്യതാ ലിസ്റ്റിനെ ചൊല്ലി കണ്ണൂരിൽ തർക്കം ഉടലെടുത്തിരിക്കുകയാണ്. കാരായി രാജൻ നിന്നാൽ മറ്റിടങ്ങളിൽ തിരിച്ചടി ആകുമോ എന്നും ചർച്ചകൾ ഉയരുന്നുണ്ട്.