Asianet News MalayalamAsianet News Malayalam

സർക്കാർ വിലക്ക് ലംഘിച്ചും ആരാധനാലയങ്ങളിൽ പോകുന്നവർക്കെതിരെ കർശന നടപടി: മെഴ്സിക്കുട്ടിയമ്മ

ഈ ലോകവും മുഴുവൻ മാനവരാശിയും ഈ മഹാവിപത്തിനെ തടയാൻ വേണ്ടി പോരാടുമ്പോൾ ഇതൊന്നും ബാധകമല്ലാത്ത മട്ടിൽ ഒരു വിഭാ​ഗം പ്രവർത്തിക്കുന്നത് അം​ഗീകരിക്കാനില്ല.

will take strict action against peoples who violates restrictions says minister j mercykuttyamma
Author
Kollam, First Published Mar 23, 2020, 10:04 PM IST


തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി സർക്കാർ ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ച് ആരെങ്കിലും പുറത്തു പോകാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഫിഷറീസ് മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ. ലോകം മുഴുവൻ കൊവിഡ് എന്ന മഹാവിപത്തിനോട് പോരാടുമ്പോൾ ചിലർ മാത്രം ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന രീതിയിൽ പെരുമാറുന്നത് ശരിയല്ലെന്നും സർക്കാർ നിർദേശം ലംഘിച്ച് ആരാധനാലയങ്ങളിൽ പോകുന്നവർക്കെതിരെ ശക്തമമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

അപ്രതീക്ഷിതമായി 28 കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് കടുത്ത നിയന്ത്രണം നടപ്പാക്കാൻ സർക്കാർ നിർബന്ധിതരായതെന്നും ലോക്ക് ഡൌണ് നിലവിലുണ്ടെങ്കിലും അവശ്യസർവ്വീസുകൾക്കും നിത്യോപയോഗ സാധനങ്ങൾക്കും യാതൊരു ക്ഷാമവും ഉണ്ടാവില്ലെന്ന് സർക്കാർ ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിൻ്റെ ന്യൂസ് അവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുക. 

ന്യൂസ് അവറിൽ മന്ത്രി മെഴ്സിക്കുട്ടിയമ്മ പറഞ്ഞത്....

ഇന്ന് രാവിലെ എവൈലബിൾ ക്യാബിനറ്റ് ചേർന്നപ്പോൾ കാസർകോട് മാത്രമായിരുന്നു മോശം അവസ്ഥ. അതിനാൽ അവിടെ കർശന നിയന്ത്രണം തുടരുക മറ്റു ജില്ലകളിൽ മിനിമം നിയന്ത്രണങ്ങൾ വയ്ക്കുക എന്നായിരുന്നു ധാരണ. എന്നാൽ വൈകിട്ടതോടെ സ്ഥിതി മാറി ഇതോടെയാണ് കേന്ദ്രസർക്കാർ നിർദേശിക്കുന്ന പോലെ സമ്പൂർണ ലോക്ക് ഡൗണിലേക്ക് സംസ്ഥാന പോകാൻ തീരുമാനിച്ചത്. കൊല്ലവും വയനാടും അടക്കം കൊവിഡ് ഇതുവരെ റിപ്പോർട്ട് ചെയ്യാത്ത ജില്ലകളുമുണ്ടായിരുന്നുവെങ്കിലും പ്രതിരോധത്തിലൂന്നി മുന്നോട്ട് പോകുക എന്നതു മാത്രമായിരുന്നു സർക്കാരിന് മുന്നിലുള്ള വഴി. ഇതാണ് സംസ്ഥാനത്താകെ ലോക്ക് ഡൗൺ പ്രഖ്യാപിക്കാൻ കാരണമായത്. 

സംസ്ഥാനത്ത് എല്ലായിടത്തും രാവിലെ എഴ് മണി മുതൽ വൈകിട്ട് അ‍ഞ്ച് വരെ കടകൾ തുറന്നിട്ടും. കാസർ​കോട് അസാധാരണ സാഹചര്യം നിലനിൽക്കുന്നതിനാൽ ആളുകൾ പുറത്തിറങ്ങുന്നത് അനുവദിക്കില്ല. അവർക്ക് വ്യാപാരികളുടെ സഹായത്തോടെ സാധനങ്ങൾ വീടുകളിൽ എത്തിച്ചു കൊടുക്കും. സംസ്ഥാനത്ത് നിത്യോപയോ​ഗ സാധനങ്ങളുടെ യാതൊരു ക്ഷാമവും നിലനിൽക്കുന്നില്ല. 

നിയന്ത്രണങ്ങൾ ഉപയോ​ഗപ്പെടുത്തി സാധനങ്ങളുടെ വിലകൂട്ടി വിൽക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ഭക്ഷ്യസുരക്ഷാനിയമപ്രകാരം ഇടപെടാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കാസർകോട് ജില്ലയിൽ പ്ര​ധാനമായും ഓൺലൈനായി ഭക്ഷ്യപദാർത്ഥങ്ങളും നിത്യോപയോ​ഗസാധനങ്ങളും എത്തിച്ചു നൽകാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. പൊലീസും അവശ്യസർവ്വീസ് നിയമം അനുസരിച്ച് പ്രശ്നമുള്ള സാഹചര്യങ്ങളിൽ ഇടപെടും. 

സംസ്ഥാനം ലോക്ക് ഡൗണിലേക്ക് വരുന്നതോടെ വിദേശത്തും നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെ ഇനി നേരിട്ട് ഐസൊലേഷൻ ക്യംപുകളിലേക്ക് മാറ്റി നിരീക്ഷിക്കാനാണ്  സർക്കാർ ഉ​ദ്ദേശിക്കുന്നത്. ഇതിനായി അതിർത്തി ചെക്ക് പോസ്റ്റുകൾക്കും വിമാനത്താവളങ്ങൾക്കും സമീപം പ്രത്യേക ഐസൊലേഷൻ ക്യാംപുകൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടുതൽ മോശപ്പെട്ട ഒരു സാഹചര്യം വന്നാൽ കൂടുതൽ വിപുലമായ ചികിത്സ സൗകര്യങ്ങളും ഒരുക്കും. കൊവിഡ് രോ​ഗബാധയുടെ ഒരോ ഘട്ടത്തിലും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സർക്കാർ വിശദമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 

കൊവിഡ് രോ​ഗപ്രതിരോധത്തിന്റെ ഭാ​ഗമായി ജനങ്ങളുടെ ഇടകലർന്ന യാത്രക്കൾ ഒഴിവാക്കേണ്ടത് അനിവാര്യമാണ്. ഇതിനാലാണ് കേരളവും തമിഴ്നാടും കർണാടകയും അതിർത്തികൾ അടച്ചത്. അതേസമയം വ്യക്തികളെ തടയുമ്പോൾ തന്നെ ചരക്കുനീക്കം സു​ഗമമായി തുടരണമെന്ന് സർക്കാരുകൾ തമ്മിൽ ധാരണയായിട്ടുണ്ട്. 

98 ശതമാനം ആളുകളും ആരാധനാലയങ്ങളിൽ പോകരുതെന്ന സർക്കാർ നിർ​ദേശം പാലിക്കുന്നുണ്ട്. എന്നാൽ ചെറിയൊരു വിഭാ​ഗത്തിന് ഇപ്പോഴും കാര്യം മനസിലായിട്ടില്ല. ഈ ലോകവും മുഴുവൻ മാനവരാശിയും ഈ മഹാവിപത്തിനെ തടയാൻ വേണ്ടി പോരാടുമ്പോൾ ഇതൊന്നും ബാധകമല്ലാത്ത മട്ടിൽ ഒരു വിഭാ​ഗം പ്രവർത്തിക്കുന്നത് അം​ഗീകരിക്കാനില്ല. ഇത്തരം ആളുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം. അവരേത് വിഭാ​ഗത്തിൽപ്പെട്ടവരായാലും മുഖം നോക്കാതെ സർക്കാർ നടപടി സ്വീകരിക്കും. 

Follow Us:
Download App:
  • android
  • ios