Asianet News MalayalamAsianet News Malayalam

അഭയ കേസ്: വിചാരണ വേളയിൽ സാക്ഷി കൂറുമാറി

പ്രോസിക്യൂഷൻ പട്ടികയിൽ 50 സാക്ഷികളാണ്  ഉണ്ടായിരുന്നത്. ഇതിൽ ഒന്ന്, രണ്ട് സാക്ഷികൾ മരിച്ചതിനെ തുടർന്നാണ് സിസ്റ്റർ അനുപമയെ ഒന്നാം സാക്ഷിയായി വിസ്തരിച്ചത്.

witness switch stand for abhaya case
Author
Thiruvananthapuram, First Published Aug 26, 2019, 12:27 PM IST

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിലെ വിചാരണ വേളയിൽ  സാക്ഷി കൂറുമാറി. അഭയയോടൊപ്പം കോൺവെന്റിൽ താമസിച്ചിരുന്ന സിസ്റ്റർ അനുപമയാണ് കൂറുമാറിയത്. മൊഴി രേഖപ്പെടുത്തി തുടങ്ങിയപ്പോൾ ഇവർ കൂറുമാറിയതായി പ്രഖ്യാപിക്കണം എന്ന് സിബിഐ ആവശ്യപ്പെടുകയും ഇത് കോടതി അനുവദിച്ചക്കുകയും ചെയ്തു.

പ്രോസിക്യൂഷൻ പട്ടികയിൽ 50 സാക്ഷികളാണ്  ഉണ്ടായിരുന്നത്. ഇതിൽ ഒന്ന്, രണ്ട് സാക്ഷികൾ മരിച്ചതിനെ തുടർന്നാണ് സിസ്റ്റർ അനുപമയെ ഒന്നാം സാക്ഷിയായി വിസ്തരിച്ചത്. അന്വേഷണ ഉദ്യാ​ഗസ്ഥർക്ക് നേരത്തെ നൽകിയ മൊഴിയിൽ നിന്നും വിരുദ്ധമായാണ് അനുപമ ഇന്ന് കോടതിയിൽ പറഞ്ഞത്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ നടപടികള്‍ നടക്കുന്നത്.

സിസ്റ്റർ അഭയുടെ ശിരോവസ്ത്രവും ചെരിപ്പും കിണറിന് അരികിലും കണ്ടിരുന്നുവെന്ന് സിസ്റ്റർ അനുപമ മുമ്പ് മൊഴി നൽകിയിരുന്നു. പഠിച്ചു കൊണ്ടിരുന്നപ്പോൾ കിണറ്റിനുള്ളിൽ എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നുവെന്ന മൊഴിയും തിരുത്തി. അസ്വാഭാവികമായി ഒന്നും കാണുകയോ കേൾക്കുകയോ ചെയ്തില്ലെന്നാണ് സിസ്റ്റർ അനുപമ കോടതിയിൽ ഇന്ന് പറഞ്ഞത്.

2009 ൽ കുറ്റപത്രം സമർപ്പിച്ച അഭയ കേസിൽ പത്ത് വർഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. വിചാരണ തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് നടപടികൾ നിരന്തരം മാറ്റിവയ്ക്കുകയായിരുന്നു.

ഫാ.തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയിൽ, ക്രൈം ബ്രാഞ്ച് മുൻ എസ് പി, കെ ടി മൈക്കിൾ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.

1992 മാർച്ച് 27 ന് കോട്ടയം പയസ് ടെന്‍റ് കോൺവെന്‍റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസ്  17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്.

Follow Us:
Download App:
  • android
  • ios