ഇലക്ട്രിക് വാഹനം വാങ്ങാനെത്തിയ ഉപഭോക്താവിൽ നിന്ന് മുഴുവൻ തുകയും കൈപ്പറ്റിയ ശേഷം ഉടമയുടെ പേരിൽ വ്യാജ വായ്പയെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ യുവതി പിടിയിലായി

തിരുവനന്തപുരം: ഇലക്ട്രിക് വാഹനം വാങ്ങാനെത്തിയ ഉപഭോക്താവിൽ നിന്ന് മുഴുവൻ തുകയും കൈപ്പറ്റിയ ശേഷം ഉടമയുടെ പേരിൽ വ്യാജ വായ്പയെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ യുവതി പിടിയിലായി. നെയ്യാറ്റിൻകരയിലെ സ്വകാര്യ ഇലക്ട്രിക് വാഹന ഷോറും നടത്തിപ്പുകാരിയും പള്ളിച്ചൽ സ്വദേശിയുമായ സുമകുമാരി (44) യെയാണ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മുഴുവൻ തുകയടച്ച് ​വാഹനം വാങ്ങാനെത്തിയ ആളിനെ വഞ്ചിച്ചാണ് സുമകുമാരി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. ആർസി ബുക്കിനുള്ള അപേക്ഷ ഫോം എന്ന വ്യാജേന ഉപഭോക്താവിനെക്കൊണ്ട് വായ്പാ ഫോമുകളിൽ ഒപ്പുവെപ്പിക്കുകയായിരുന്നു. തുടർന്ന് വാഹനം വാങ്ങിയ ആളുടെ പേരിൽ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ഇഎംഐ അടിസ്ഥാനത്തിൽ വ്യാജമായി വായ്പ സംഘടിപ്പിച്ചു.

​തട്ടിപ്പ് പുറത്തറിയാതിരിക്കാൻ വളരെ വിദഗ്ധമായ രീതിയിലാണ് പ്രതി കരുക്കൾ നീക്കിയത്. ആർസി ബുക്കിൽ ധനകാര്യ സ്ഥാപനത്തിന്‍റെ പേര് രേഖപ്പെടുത്തിയ ഭാഗം തിരുത്തുകയും, ഉടമയുടെ ഫോൺ നമ്പറിന് പകരം സ്വന്തം ഫോൺ നമ്പർ നൽകുകയും ചെയ്തു. ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇഎംഐ തുക ഓട്ടോമാറ്റിക്കായി പിടിക്കുമ്പോൾ ഉടമയ്ക്ക് സംശയം തോന്നാതിരിക്കാനായി, പിടിക്കുന്ന തുക പ്രതി സ്വന്തം നിലയിൽ ഉടമയുടെ അക്കൗണ്ടിലേക്ക് തിരിച്ചിട്ടുനൽകി വരികയായിരുന്നു. ​എന്നാൽ, ഇടയ്ക്ക് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ സംശയം തോന്നിയ ഉടമ പൊലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. അറസ്റ്റ് ചെയ്ത പ്രതി പണം മുഴുവൻ തിരികെ നൽകി. പിന്നീടാണ് ജാമ്യം ലഭിച്ചത്. സമാനമായ രീതിയിൽ നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവർക്കെതിരെ തുടർ നടപടികൾ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.