റോഡിൽ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്ത യുവതിയ്ക്ക് നേരെ ക്രൂരമായ ആക്രമണം. സംഭവത്തിൽ അയൽവാസിയായ സണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: റോഡിൽ വെള്ളമൊഴുക്ക് മണ്ണിട്ട് തടഞ്ഞത് ചോദ്യ ചെയ്ത കലാകാരിയെ ഇരുമ്പ് ചൂല് കൊണ്ട് കഴുത്തിന് കുത്തി പരിക്കേൽപ്പിച്ചു. എറണാകുളം അയമ്പള്ളിയിൽ ഇന്നലെയായിരുന്നു സംഭവം. ചിത്രകാരിയായ ശ്രീജ കളപ്പുരയെയാണ് അയൽവാസി സണ്ണി ആക്രമിച്ചത്. കഴുത്തിന് ഗുരുതരമായി പരുക്കേറ്റിട്ടും പൊലീസ് നിസാര വകുപ്പ് മാത്രമാണ് ചുമത്തിയതെന്ന് ശ്രീജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവം വാർത്തയായതിന് പിറകെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു
ഇന്നലെ വൈകിട്ടാണ് സണ്ണിയും ശ്രീജയും തമ്മിൽ റോഡിൽ മണ്ണിട്ടതിനെ ചൊല്ലി തർക്കം ഉണ്ടായത്. കൗൺസിലറുടെ സാന്നിധ്യത്തിൽ സണ്ണിയുടെ നടപടിയെ ശ്രീജ ചോദ്യം ചെയ്തു. മഴവെള്ളത്തിന്‍റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുമ്പോൾ വെള്ളം കെട്ടിനിന്ന് യാത്രയ്ക്ക് പ്രശ്നമുണ്ടാകുമായിരുന്നു. ഇതിനിടയിൽ സണ്ണിയ്ക്കെതിരെ ചില സ്വഭാവ ദൂഷ്യ പ്രശ്നം കൂടി ശ്രീജ ഉന്നയിച്ചോതടെയാണ് കൈയ്യിലുണ്ടായിരുന്ന ഇരുമ്പ് ചൂല് കൊണ്ട് കുത്തിയത്.
ഇരുമ്പ് കമ്പി കൊണ്ട് കഴുത്തിന് ചുറ്റും പത്തോളം മുറിവുകളുണ്ടായി. പൂർണ്ണമായി തുളച്ച് കയറുന്നത് കൈകൊണ്ട് തടഞ്ഞതിനാലാണ് ജീവന് അപകടം പറ്റാതിരുന്നത്. എന്നിട്ടും പ്രതിയെ പിടികൂടാനോ വധശ്രമത്തിന് കേസ് എടുക്കാനോ പൊലീസ് തയാറായില്ലെന്നും ശ്രീജ ആരോപിച്ചു. വാർത്തയക്ക് പിറകെ പൊലീസ് പ്രതി സണ്ണിയെ പിടികൂടി. സംഭവ സ്ഥലത്തെത്തി പൊലീസ് സാക്ഷികളുടെ മൊഴി അടക്കം രേഖപ്പെടുത്തി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

