ഭർതൃവീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു, ഭർതൃ പീഡനമെന്ന് ബന്ധുക്കൾ
ഭർത്താവ് പ്രമോദ് മദ്യപിച്ചെത്തി വഴക്കിട്ടെന്നും, മരിക്കാൻ പ്രേരിപ്പിച്ചെന്നും സഹോദരൻ അനൂപ്, മങ്കര പൊലീസ് കേസെടുത്തു
പാലക്കാട്: പറളിക്കടുത്ത് തേനൂരിൽ ഭർതൃവീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. കല്ലംപറമ്പ് സ്വദേശി അജിഷയാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അജിഷയെ ഭർത്താവ് പീഡിപ്പിച്ചിരുന്നതായി സഹോദരൻ അനൂപ് പറഞ്ഞു..
ഇന്നലെ ഉച്ച കഴിഞ്ഞാണ് അജിഷയെ ഭർതൃവീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി പതിനൊന്ന് മണിയോടെ അജിഷ മരിക്കുകയായിരുന്നു.
ഭർത്താവ് പ്രമോദ് മദ്യപിച്ചെത്തി വഴക്കിട്ടെന്നും, മരിക്കാൻ പ്രേരിപ്പിച്ചെന്നും സഹോദരൻ അനൂപ് ആരോപിച്ചു. അജിഷയെ മർദിച്ച വിവരം 12 വയസ്സുള്ള മകൻ അമ്മ വീട്ടുകാരെ അറിയിച്ചിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ പീഡന വിവരങ്ങൾ ഒന്നും ബന്ധുക്കൾ പൊലീസിൽ അറിയിച്ചിരുന്നില്ല. കരിമ്പ ഗ്രാമപഞ്ചായത്തിലെ യുഡി ക്ലർക്കാണ് അജിഷയുടെ ഭർത്താവ് പ്രമോദ്. അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. മങ്കര പൊലീസ് അന്വേഷണം തുടങ്ങി