ഒവൈസിയുടെ പരിപാടിയില്‍ പാകിസ്ഥാന്‍ മുദ്രാവാക്യം വിളിച്ച യുവതിയെ രണ്ടാഴ്ച റിമാന്‍ഡ് ചെയ്തു
ബെംഗളൂരു ഫ്രീഡം പാർക്കിലെ പ്രതിഷേധ റാലിയിലാണ് നാടകീയ സംഭവങ്ങൾ. പരിപാടിയില്‍ തന്‍റെ പ്രസംഗം കഴിഞ്ഞ് ഒവൈസി മടങ്ങുമ്പോള്‍ ആയിരുന്നു അമൂല്യ ലിയോണയുടെ മുദ്രാവാക്യം വിളി.
ബെംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ബെംഗളൂരുവിലെ പ്രതിഷേധ റാലിയിൽ പാകിസ്താൻ സിന്ദാബാദ് മുഴക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു. ചിക്കമംഗളൂരു സ്വദേശിനി അമൂല്യ ലിയോണയെ ആണ് രാജ്യദ്രോഹക്കേസില്‍ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.
മജ്‍ലിസ് പാർട്ടി നേതാവ് അസദ്ദുദ്ദീൻ ഒവൈസി വേദിയിലിരിക്കെയാണ് ചിക്മഗളൂരു സ്വദേശിയായ അമൂല്യ മുദ്രാവാക്യം വിളിച്ചത്. ഇവരെ എതിർത്ത ഒവൈസി മൈക്ക് പിടിച്ചുവാങ്ങിയെങ്കിലും പാകിസ്ഥാന്‍ സിന്ദാബദ്... ഹിന്ദുസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യങ്ങളുമായി ഇവര്‍ വേദിയില്‍ തുടര്‍ന്നു.
ബെംഗളൂരു ഫ്രീഡം പാർക്കിലെ പ്രതിഷേധ റാലിയിലാണ് നാടകീയ സംഭവങ്ങൾ. പരിപാടിയില്‍ തന്‍റെ പ്രസംഗം കഴിഞ്ഞ് ഒവൈസി മടങ്ങുമ്പോള്‍ ആയിരുന്നു അമൂല്യ ലിയോണയുടെ മുദ്രാവാക്യം വിളി. ഉടനെ വേദിയുടെ മുന്നിലേക്കെത്തി ഒവൈസി അമൂല്യയെ തടയുകയും മൈക്ക് പിടിച്ചു വാങ്ങുകയും ചെയ്തു. പിന്നാലെ പൊലീസ് വേദിയിലെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു..
ഇവരെ സംസാരിക്കാൻ ക്ഷണിച്ചിരുന്നില്ലെന്ന് സംഘാടകർ അറിയിച്ചു. പാകിസ്താൻ മൂർദാബാദ് വിളിച്ച ഒവൈസി ഇത്തരക്കാർ എത്തുമെന്ന് അറിഞ്ഞിരുന്നെങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ലായിരുന്നുവെന്ന് പറഞ്ഞു. സംഭവം ഏറ്റെടുത്ത ബിജെപി വ്യാപകപ്രതിഷേധം സംഘടിപ്പിക്കുകയാണ്. പൗരത്വ പ്രക്ഷോഭങ്ങളിലെ പാകിസ്താൻ ബന്ധം വ്യക്തമായെന്നാണ് വിമർശനം.