യുവതിയെ കാമുകൻ പത്തുവർഷം മുറിയിലടച്ചിട്ട സംഭവം: വനിതാ കമ്മീഷൻ തെളിവെടുപ്പ് നാളെ
കമ്മീഷൻ ആദ്യം സജിതയെയും റഹ്മാനെയും വിത്തനശ്ശേരിയിലെത്തി കാണും. തുടർന്ന് അയിലൂരിലെത്തി മാതാപിതാക്കളെയും കാണും.
പാലക്കാട്: പാലക്കാട് നെന്മാറയിൽ പത്ത് വർഷം യുവാവ് യുവതിയെ ഒളിവിൽ പാർപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ നാളെ രാവിലെ 10ന് നെന്മാറയിലെത്തി തെളിവെടുപ്പ് നടത്തും. വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ, അംഗം ഷിജി ശിവജി എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.
കമ്മീഷൻ ആദ്യം സജിതയെയും റഹ്മാനെയും വിത്തനശ്ശേരിയിലെത്തി കാണും. തുടർന്ന് അയിലൂരിലെത്തി മാതാപിതാക്കളെയും കാണും. വനിതാ കമ്മിഷൻ ആവശ്യപ്പെട്ടതനുസരച്ച് നെന്മാറ പൊലീസ് നാളെ റിപ്പോർട്ട് നൽകും.
സംഭവത്തിൽ നെന്മാറ പൊലീസ് റഹ്മാന്റെയും സജിതയുടെയും ഇരുവരുടെയും മാതാപിതാക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തി. പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയുടെ വിവരങ്ങൾകൂടി ചേർത്താണ് കമ്മിഷന് റിപ്പോർട്ട് നൽകുന്നത്.റഹ്മാന്റെയും സജിതയുടെയും മൊഴിയിൽ അവിശ്വസനീയമായ കാര്യങ്ങളില്ലെന്നാണ് ആദ്യം പൊലീസ് പറഞ്ഞിരുന്നത്. സംഭവത്തിൽ ദുരൂഹത നീക്കാനും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാനുമാണ് വനിതാ കമ്മിഷൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.