വനിതാ സംവരണത്തിൽ കേന്ദ്ര സർക്കാരിന്‍റെ വിശദീകരണം തൃപ്തികരമല്ലെന്ന് പ്രതിപക്ഷം. സംസ്ഥാനങ്ങളിൽ സീറ്റുകൾ നിശ്ചയിക്കാൻ കൃത്യമായ മാർഗ്ഗനിർദേശം വേണമെന്നും ധാരണയായ ശേഷം ബില്ല് പാസാക്കിയാൽ മതിയെന്നും ആവശ്യം
ദില്ലി: വനിതാ സംവരണത്തിൽ കേന്ദ്ര സർക്കാരിന്‍റെ വിശദീകരണം തൃപ്തികരമല്ലെന്ന് പ്രതിപക്ഷം. സംസ്ഥാനങ്ങളിൽ സീറ്റുകൾ നിശ്ചയിക്കാൻ കൃത്യമായ മാർഗ്ഗനിർദേശം വേണമെന്നും ധാരണയായ ശേഷം ബില്ല് പാസാക്കിയാൽ മതിയെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഭാവിയിൽ കേവല ഭൂരിപക്ഷത്തിൽ മണ്ഡല പുനർനിർണ്ണയം നടപ്പാക്കുന്നതിനാണ് സർക്കാർ നോക്കുന്നതെന്ന് ഇന്ത്യ സഖ്യം വ്യക്തമാക്കി. ബില്ലിലെ ചർച്ചയിൽ നാളെ പ്രധാനമന്ത്രി സംസാരിക്കും. വെള്ളിയാഴ്ച ലോക്സഭയിലും ശനിയാഴ്ച രാജ്യസഭയിലും പാസ്സാക്കാനാണ് നിലവിലെ നീക്കം.
വനിതാ സംവരണ ബിൽ യാഥാർഥ്യമാക്കുന്നതിലൂടെ രാജ്യം പുതിയൊരു ചരിത്രമെഴുതാൻ ഒരുങ്ങുകയാണെന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. ദില്ലിയിൽ നടന്ന നാരീശക്തി വന്ദൻ സമ്മേളനത്തിൽ സംസാരിക്കവെയാണ് മോദിയുടെ പ്രഖ്യാപനം. വനിതാ സംവരണ ബില്ല് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണെന്നും നാരി ശക്തിക്കായി ഈ ചരിത്രപരമായ നീക്കം സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ ഭരണകൂടത്തിന്റെ അവിഭാജ്യ ഘടകമായി മാറണമെന്നും അവരുടെ പങ്കാളിത്തം ജനാധിപത്യത്തിന് കൂടുതൽ കരുത്ത് നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വനിതാ കേന്ദ്രീകൃതമായ വികസനമാണ് രാജ്യം ലക്ഷ്യം വയ്ക്കുന്നതെന്നും ഈ തീരുമാനം ഇന്ത്യയുടെ ഭാവി മാറ്റുമെന്നും മോദി പറഞ്ഞു. ഏപ്രിൽ 16 ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണം യാഥാർത്ഥ്യമാകും. 2023 ൽ രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായാണ് പാർലമെന്റ് വനിതാ സംവരണ ബില്ല് പാസാക്കിയത്. 2023 ലെ മാതൃകയിൽ ഇത്തവണയും ബില്ല് ഒറ്റക്കെട്ടായി പാസാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.


