Bishop Franco Case : 'ഞെട്ടിക്കുന്ന വിധി, പ്രതിക്ക് അർഹിക്കുന്ന ശിക്ഷ ലഭിച്ചില്ല, അപ്പീൽ നൽകണം: വനിതാ കമ്മീഷൻ
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ (Franco Mulakkal) കുറ്റവിമുക്തനാക്കിയ കോടതി വിധി ഞെട്ടിക്കുന്നതെന്ന് ദേശീയ വനിതാ കമ്മീഷൻ.
ദില്ലി/ തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന (Nun rape case) കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി ഞെട്ടിക്കുന്നതെന്ന് ദേശീയ വനിതാ കമ്മീഷൻ. പ്രോസിക്യൂഷൻ അപ്പീലുമായി മുന്നോട്ട് പോകണമെന്നും കമ്മീഷൻ ഒപ്പമുണ്ടാകുമെന്നും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ പ്രതികരിച്ചു.
വിധി ആശങ്കാജനകമാണെന്ന് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവിയും പ്രതികരിച്ചു. പ്രതിക്ക് അർഹിക്കുന്ന ശിക്ഷ ലഭിച്ചില്ലെന്നാണ് സതീദേവിയുടെ ആദ്യ പ്രതികരണം. ബലാത്സംഗ ക്കേസുകളിലടക്കം പരാതിപ്പെടുന്ന സ്ത്രീകളുടെ പരിരക്ഷ ഉറപ്പു വരുത്താൻ കഴിയണം. കന്യാസ്ത്രീയുടെ കേസിൽ പൊലീസ് നല്ല ജാഗ്രതയോടെ ഇടപ്പെട്ടിരുന്നു. തെളിവുകൾ കോടതിയിലെത്തിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചു.
പരാതിപ്പെടുന്നവർക്ക് നീതി ലഭിക്കുന്നുവെന്ന് ഉറുപ്പു വരുത്തേണ്ടതുണ്ടെന്നും ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധി പഠിച്ചതിന് ശേഷമേ പ്രോസിക്യൂഷന് വീഴ്ച പറ്റിയോ എന്ന് പറയാനാകൂവെന്നും അവർ വിശദീകരിച്ചു. കേസിൽ പ്രൊസിക്യുഷനും പൊലീസും അപ്പീൽ നൽകാനുള്ള നടപടി കാര്യക്ഷമമാക്കണമെന്നും സതീദേവി ആവശ്യപ്പെട്ടു.
ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കേസിൽ ജുഡീഷ്യറിയിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് ഇരായായ കന്യാസ്ത്രീക്ക് വേണ്ടി പോരാടിയ കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ പറഞ്ഞു. ഞങ്ങടെ സിസ്റ്റർക്ക് നീതി കിട്ടുവരെ പോരാട്ടം തുടരുമെന്നും വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ പോകുമെന്നും സിസ്റ്റർ അനുപമ അടക്കമുള്ളവർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരക്ക് വേണ്ടി പോരാടിയ സിസ്റ്റർ അനുപമയടക്കമുള്ള കന്യാസ്ത്രീകൾ വിതുമ്പിക്കൊണ്ടാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ ഇന്നത്തെ കോടതി വിധിയിൽ വിശ്വസിക്കുന്നില്ലെന്നും അവർ പറഞ്ഞു.
'പണത്തിന്റെ സ്വാധീനത്തിന്റെയും ഫലമാണ് വിധി. പണവും സ്വാധീനവുമുള്ളവർക്ക് എല്ലാം നടക്കുമെന്നതാണ് വിധിയിൽ നിന്ന് മനസിലാകുന്നത്. ഫ്രാങ്കോ മുളക്കലിന് പണവും സ്വാധീനിക്കാനാളുമുണ്ട്. പൊലീസും പ്രോസിക്യൂഷനും ഞങ്ങൾക്ക് ഒപ്പം നിന്നെങ്കിലും കോടതിയിൽ നിന്നും നീതി ലഭിച്ചില്ല. അന്വേഷണ സംഘത്തിൽ ഇന്നും ഞങ്ങൾക്ക് വിശ്വാസമുണ്ട്. എവിടെയാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്ന് അറിയില്ല. കേസിൽ തീർച്ചയായും അപ്പീൽ പോകുമെന്നും മഠത്തിൽ നിന്ന് തന്നെ പോരാട്ടം തുടരും കന്യാസ്ത്രീകൾ ആവർത്തിച്ചു. സഭക്കുള്ളിൽ നിന്നും പിന്തുണയില്ലെങ്കിലും പുറത്ത് നിന്നും ജനപിന്തുണയുണ്ട്. ഇതുവരെ പോരാട്ടത്തിൽ തങ്ങൾക്കൊപ്പം നിന്നവർക്ക് നന്ദിയറിയിച്ച സിസ്റ്റർ അനുപമ വിതുമ്പിക്കൊണ്ടാണ് സംസാരിച്ചത്.