കുടിയേറ്റക്കാരായ മുസ്‍ലിംകള്‍ക്ക് വർക്ക് പെർമിറ്റ് ആലോചിക്കാം: കേന്ദ്രമന്ത്രി വി മുരളീധരന്‍
'ബംഗ്ലാദേശില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ദാരിദ്രം കാരണം ജീവിക്കാനുള്ള സാഹചര്യമില്ലാത്തതിനാല്‍ വരുന്നവരുണ്ടെന്ന് പറയുന്നു. അവര്‍ വരുന്നത് പൗരത്വത്തിന് വേണ്ടിയല്ല'.
തിരുവനന്തപുരം: കുടിയേറ്റക്കാരായ മുസ്‍ലിംകള്‍ക്ക് വർക്ക് പെർമിറ്റ് ആലോചിക്കാവുന്നതാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. "ആരുടേയും പൗരത്വം നിഷേധിക്കുന്ന വ്യവസ്ഥ പൗരത്വഭേദഗതി ബില്ലില്‍ ഇല്ല. ബംഗ്ലാദേശില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ദാരിദ്രം കാരണം ജീവിക്കാനുള്ള സാഹചര്യമില്ലാത്തതിനാല്‍ വരുന്നവരുണ്ടെന്ന് പറയുന്നു. അവര്‍ വരുന്നത് പൗരത്വത്തിന് വേണ്ടിയല്ല. സാമ്പത്തിക കാര്യങ്ങള്‍ക്ക് വേണ്ടിയാണ്. അവര്‍ക്ക് വേണ്ടി ഒരു വർക്ക് പെർമിറ്റ് ആലോചിക്കാവുന്നതാണ്"- മുരളീധരന്‍ പറഞ്ഞു.
രാജ്യത്ത് പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കുപ്രചരണം വ്യാപകമാണ്. ജനാധിപത്യത്തിന് വേണ്ടി ശബ്ദമുയർത്തുന്നവർ സമാധാനപരമാകണം. ഭരണഘടന പദവിയിൽ ഇരിക്കുന്നവർ അരാജകത്വവാദികളാവുകയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പ്രതിഷേധിക്കുകയാണെങ്കിൽ അവരുടെ ശമ്പളം വേണ്ടെന്ന് വെക്കണം" നിയമം നടപ്പിലാക്കില്ല എന്ന് മുഖ്യമന്ത്രി പറയുന്നത് ഗാലറിക്കു വേണ്ടിയുള്ള പ്രകടനം മാത്രമാണെന്നും കേരളത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നതായും മുരളീധരൻ ആരോപിച്ചു. പിഎസ്‍സി എംപ്ലോയിസ് സംഘ് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"