യുവതിയെ കാമുകൻ പത്തുവർഷം മുറിയിലടച്ചിട്ട സംഭവം: ഇടപെട്ട് യുവജന കമ്മീഷനും, റിപ്പോർട്ട് ആവശ്യപ്പെട്ടു
സംഭവത്തെ കുറിച്ച് ഏഴുദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകാൻ ജില്ല പൊലീസ് മേധാവിയോട് കമ്മീഷൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: നെന്മാറയിൽ യുവതിയെ പത്തുവർഷം വീട്ടിൽ കാമുകൻ ഒളിപ്പിച്ച് താമസിപ്പിച്ച സംഭവത്തിൽ ഇടപെട്ട് സംസ്ഥാന യുവജന കമ്മീഷനും. സംഭവത്തെ കുറിച്ച് ഏഴുദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകാൻ ജില്ല പൊലീസ് മേധാവിയോട് കമ്മീഷൻ ആവശ്യപ്പെട്ടു. സംഭവത്തിൽ കേസെടുത്ത വനിതാ കമ്മീഷന് രണ്ടു ദിവസത്തിനകം മറുപടി നൽകുമെന്ന് നെന്മാറ പൊലീസ് അറിയിച്ചു.
നെന്മാറ അയിലൂരിൽ റഹ്മാൻ കാമുകി സജിതയെ സ്വന്തം വീട്ടിലെ മുറിയിൽ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവതിൽ കൂടുതൽ അന്വേഷണം വരികയാണ്. കഴിഞ്ഞദിവസം വനിതാ കമ്മീഷൻ കേസെടുത്തതിന് പിന്നാലെയാണ് സംസ്ഥാന യുവജന കമ്മീഷന്റെയും ഇടപെടൽ. കമ്മീഷനംഗം അഡ്വക്കേറ്റ് ടി മഹേഷ് , സജിതയും റഹ്മാനെയും നേരിട്ടുകണ്ട് മൊഴിയെടുത്തു. സംഭവത്തിൽ അസ്വാഭാവികത ഉണ്ടെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു കമ്മീഷൻ ഇടപെടൽ. എന്നാൽ പറഞ്ഞ മൊഴിയിൽ തന്നെ ആയിരുന്നു സജിതയും റഹ്മാനും. റഹ്മാന്റെ മാതാപിതാക്കളെയും കണ്ട കമ്മീഷൻ അംഗം, ഒളിവിൽ കഴിഞ്ഞെന്ന് പറയുന്ന മുറിയും സന്ദശിച്ചു.
രണ്ടു ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകാനാണ് വനിതാകമ്മീഷനും ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച ചൊവ്വാഴ്ചയോ വനിതാ കമ്മീഷൻ അധ്യക്ഷ ക്ഷ സംഭവസ്ഥലത്തെത്തി ഇരുവരുടെയും മൊഴി രേഖപ്പെടുത്തും. റഹ്മാനും സജിതയും ഉന്നയിക്കുന്ന വാദങ്ങൾ എല്ലാം വീട്ടുകാർ കൂടി തളളിക്കളയുകയാണ്. വനിതാ യുവജനക്ഷേമ കമ്മീഷനുകളുടെ ഇടപെടലുകൾ കൂടി വന്നതോടെ നിയമപരമായ സങ്കീർണതകളിലേക്കാണ് കടക്കുന്നത്.