ബിനീഷ് കോടിയേരിയെ കേരള ക്രിക്കറ്റ് അസോസിയേഷനിൽ നിന്നും പുറത്താക്കണമെന്ന് യൂത്ത് കോൺഗ്രസ്
ബിനീഷ് കോടിയേരിക്കെതിരെ ഉടൻ നടപടിയില്ലെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. ബിനീഷിനെ ജനറൽ ബോഡി അംഗത്വത്തിൽ നിന്ന് ഉടൻ മാറ്റില്ല.
ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കേരള ക്രിക്കറ്റ് അസോസിയേഷനിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രംഗത്ത്. കണ്ണൂരിൽ നിന്നുള്ള പ്രതിനിധിയായ ബിനീഷിനെ നീക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി ക്രിക്കറ്റ് അസോസിയേഷന് കത്ത് നൽകി.
അതേസമയം ബിനീഷ് കോടിയേരിക്കെതിരെ ഉടൻ നടപടിയില്ലെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. ബിനീഷിനെ ജനറൽ ബോഡി അംഗത്വത്തിൽ നിന്ന് ഉടൻ മാറ്റില്ല. കേസ് എടുത്താൽ മാത്രം നടപടി എടുക്കാനാകില്ലെന്നാണ് ചട്ടമെന്നും സുപ്രീം കോടതി തീരുമാനിച്ച ബൈലോ ആണ് കെസിഎ യ്ക്കുള്ളതെന്നും കെസിഎ സെക്രട്ടറി പ്രതികരിച്ചു.
ഇന്നലെയാണ് ബെംഗ്ളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതി മുഹമ്മദ് അനൂപിന്റെ സാമ്പത്തിക സ്രോതസ്സ് ബിനീഷാണെന്നു വ്യക്തമായ സാഹചര്യത്തിലായിരുന്നു അറസ്റ്റ്. ബിനീഷ് കോടിയേരി തന്റെ ബോസാണെന്നു ബെംഗളൂരു മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി അനൂപ് പറഞ്ഞതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അനൂപ് തുടങ്ങിയ ഹോട്ടൽ ബിസിനസിന്റെ യഥാർത്ഥ ഉടമ ബിനീഷ് കൊടിയേരിയാണെന്നും അനൂപ് വെറും ബിനാമി മാത്രമാണെന്നും ഇഡി വാർത്താ കുറിപ്പിലൂടെയും വ്യക്തമാക്കി. കസ്റ്റഡിയിലുള്ള ബിനീഷിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.