വി ടി ബൽറാം, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ഇവർക്കാണ് ഇക്കാര്യത്തിൽ നേരിട്ട് പങ്കുള്ളതെന്നും റഹീം

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചത് തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കുന്നതിന്റെ സൂചനയാണെന്ന് എഎ റഹീം എംപി. കേരളത്തിൽ അടുത്ത വർഷം നടക്കാൻ ഇരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പൈലറ്റാണോ ഇതെന്ന് ഗൗരവമായി അന്വേഷിക്കണം. സംഭവത്തിൽ ഡിജിപിക്ക് ഡിവൈഎഫ്ഐയും തെരഞ്ഞെടുപ്പ് കമ്മീഷന് താനും പരാതി നൽകിയിട്ടുണ്ട്. ഇതൊരു സംഘടിത ക്രൈമാണെന്നും റഹീം ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തിൽ സുനിൽ കനഗോലുവിന്റെ ഇടപെടൽ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹാക്കർമാരുടെ സേവനം ഇതിന് പിന്നില്ലുണ്ട്. വോട്ടുകൾ അനുകൂലമാക്കാൻ ഹാക്കർമാരെ ഉപയോഗിച്ചു. മലപ്പുറം സ്വദേശിയായ ഒരു ഹാക്കറുടെ സേവനം ഇതിന് പിന്നിലുണ്ട്. സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ മതി, സെൻട്രൽ ഏജൻസിക്ക് കൊമ്പൊന്നും ഇല്ലലോയെന്നും റഹീം പരിഹസിച്ചു. പാലക്കാട് ജില്ലയിലെ മുൻ എം എൽ എയും ഇപ്പോഴത്തെ എംഎൽഎയും വ്യാജ യൂത്ത് കോൺഗ്രസ് പ്രസിഡന്റും നേരിട്ട് ഇക്കാര്യത്തിൽ ഇടപെട്ടിട്ടുണ്ട്. വി ടി ബൽറാം, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ഇവർക്കാണ് ഇക്കാര്യത്തിൽ നേരിട്ട് പങ്കുള്ളതെന്നും അദ്ദേഹം ആരോപിച്ചു.