യൂത്ത് കോണ്‍ഗ്രസിനെതിരായ വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: അന്വേഷണത്തിന് സൈബർ വിദഗ്ധനടക്കം എട്ടംഗ സംഘം
തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തില്‍ എട്ടംഗസംഘമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ് അന്വേഷിക്കുന്നത്. സൈബര്‍ പൊലീസും സംഘത്തിലുണ്ട്.

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് കേസില്‍ എട്ടംഗ സംഘം അന്വേഷണം തുടങ്ങി. പരാതിക്കാരായ ഡിവൈഎഫ്ഐ നേതാക്കളില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു. കെപിസിസി വൈസ് പ്രസിഡന്‍റ് വി ടി ബല്‍റാമിനും വ്യാജകാര്‍ഡ് നിര്‍മാണത്തില്‍ പങ്കുണ്ടെന്ന് എഎ റഹീം എംപി ആരോപിച്ചു. ആരോപണങ്ങള്‍ തെളിയിക്കാന്‍ ഡിവൈഎഫ്ഐയെയും ബിജെപിയെയും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍ വെല്ലുവിളിച്ചു.
തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തില്‍ എട്ടംഗസംഘമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ് അന്വേഷിക്കുന്നത്. സൈബര്‍ പൊലീസും സംഘത്തിലുണ്ട്. പരാതിക്കാരായ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് എഎ റഹീമും സംസ്ഥാന സെക്രട്ടറി വി.കെ സനോജും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലെത്തി മൊഴി നല്‍കി. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചത് മലപ്പുറത്തുനിന്നുള്ള ഹാക്കറുടെ സഹായത്തോടെയെന്നാണ് പുതിയ ആരോപണം. കള്ളവോട്ട് ഉണ്ടാക്കാനുള്ള മെഷീന്‍ വരെ കോണ്‍ഗ്രസുകാരുടെ കയ്യിലുണ്ടെന്ന് ഇ പി ജയരാജന്‍ പരിഹസിച്ചു.
വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിന് മിണ്ടാട്ടമില്ലെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരനും പറഞ്ഞു. തെളിവുണ്ടെങ്കില്‍ ആരോപണം ഉന്നയിക്കുന്നവര്‍ പുറത്തുവിടട്ടെയെന്നാണ് യൂത്ത് കോണ്‍ഗ്രസ് നിലപാട്. കേസ് അതിവേഗം മുന്നോട്ടു കൊണ്ടുപോകുമെന്ന് തിരുവനന്തപുരം ഡിസിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ നിയോജക മണ്ഡലം ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം.