ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സോണി ജോർ‍ജിന് ഉപാധികളോട് ജാമ്യം അനുവദിച്ചത് എറണാകുളം സെഷൻസ് കോടതി

എറണാകുളം: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിനിടെ, എറണാകുളം കാക്കനാട്, മുഖ്യമന്ത്രിയുടെ കാറിന് നേരെ കരിങ്കൊടിയുമായെത്തി ചില്ലിൽ അടിച്ച യൂത്ത് കോൺഗ്രസ് നേതാവിന് ജാമ്യം. സോണി ജോർജിനാണ് എറണാകുളം സെഷൻസ് കോടതി-രണ്ട് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സംഭവത്തിൽ സോണി ജോർജിനെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിനും മുഖ്യമന്ത്രിയുടെ കോൺവോയ് തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തത്. കാക്കനാട് കെബിപിഎസിലെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവർത്തകർ ഔദ്യോഗിക വാഹനത്തിനടുത്തേക്ക് ചാടിവീണത്. മുഖ്യമന്ത്രി ഇരുന്ന ഭാഗത്തെത്തി ചില്ലിൽ അടിക്കുകയും ചെയ്തു. ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് സോണി ജോർജിനെ അറസ്റ്റ് ചെയ്തത്. 

സംഭവത്തിൽ സുരക്ഷാ വീഴ്ച ആരോപിച്ച് നേരത്തെ, എളമക്കര പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ, സാബുജി എം.എ.എസിനെതിരെ നടപടി എടുത്തിരുന്നു. തൃശ്ശൂർ ജില്ലയിലെ വാടാനപ്പള്ളിയിലേക്കാണ് സാബുജിയെ സ്ഥലം മാറ്റിയത്. അതേസമയം സാബുജിയെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കിയിട്ടില്ല. 

രണ്ട് എസ്എച്ച്ഒമാർക്കെതിരെ അച്ചടക്ക നടപടി; എളമക്കര എസ്എച്ച്ഒയെ മാറ്റിയത് മുഖ്യമന്ത്രിയുടെ സുരക്ഷാവീഴ്ചയിൽ

മുഖ്യമന്ത്രിയുടെ സുരക്ഷാ വീഴ്ചയും ഗുണ്ടാ ബന്ധവും ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് രണ്ട് എസ്എച്ച്ഒമാർക്ക് (SHO) എതിരെ പൊലീസ് മേധാവിയുടെ അച്ചടക്ക നടപടി. എറണാകുളം ജില്ലയിലെ എളമക്കര പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ, സാബുജി എം.എ.എസിനെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ വീഴ്ചയിൽ സ്ഥലം മാറ്റിയത്. കഴിഞ്ഞ ദിവസം ഇൻഫോപാർക്കിൽ നിന്ന് മടങ്ങുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ ആലുവയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുന്നതിനിടെ, പ്രവർത്തകർ വാഹനത്തിന്റെ ചില്ലിൽ ഇടിച്ചു. കമ്പനിപ്പടിയിൽ ആയിരുന്നു പ്രതിഷേധം ഈ സംഭവത്തിലാണ് എസ്എച്ച്ഒ സാബുജിയെ സ്ഥലം മാറ്റിയത്. തൃശ്ശൂർ ജില്ലയിലെ വാടാനപ്പള്ളിയിലേക്കാണ് സ്ഥലം മാറ്റിയത്. എന്നാൽ സാബുജിയെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കിയിട്ടില്ല. 

ഗുണ്ടാ ബന്ധത്തിലാണ് കോട്ടയം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ സ്ഥലം മാറ്റിയത്. എം.ജെ.അരുണിനെ മലപ്പുറത്തേക്കാണ് സ്ഥലം മാറ്റിയത്. കോട്ടയത്തെ ഗുണ്ടാ നേതാവ് അരുൺ ഗോപനുമായുള്ള ബന്ധമാണ് നടപടിക്ക് ഇടയാക്കിയത്. ഈ ബന്ധം ചൂണ്ടിക്കാട്ടി എസ്എച്ച്ഒയെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റാൻ ജില്ലാ പൊലീസ് സൂപ്രണ്ട് റിപ്പോർട്ട് നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് സ്ഥലം മാറ്റം. എന്നാൽ എം.ജെ.അരുണിനെ മലപ്പുറത്ത് സൈബർ ക്രൈം സ്റ്റേഷനിൽ തന്നെയാണ് നിയമിച്ചിട്ടുള്ളത്. 

സാബുജിക്ക് പകരമായി വാടാനപ്പള്ളി എസ്എച്ച്ഒ സനീഷ് എസ്.ആറിനെ എളമക്കരയിലേക്ക് മാറ്റി നിയമിച്ചിട്ടുണ്ട്. എം.ജെ.അരുണിനെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയതിന് പകരമായി അവിടുത്തെ എസ്എച്ച്ഒ ജഗദീഷ് വി.ആറിനെ കോട്ടയത്തേക്ക് മാറ്റി നിയമിച്ചിട്ടുണ്ട്.