മാത്യു കുഴൽനാടനെ വിമർശിച്ച രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ രൂക്ഷമായ മറുപടി. ഉണ്ണിത്താന്റെ പഴയ ചരിത്രക്കെട്ടുകൾ തുറപ്പിക്കരുതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകിയ എബി പൊങ്ങണത്തിൽ, കുഴൽനാടന്റെ രാഷ്ട്രീയ യോഗ്യത അളക്കാൻ ഉണ്ണിത്താന് അവകാശമില്ലെന്നും വിമർശിച്ചു.
കൊച്ചി: മാത്യു കുഴൽനാടനെ വിമര്‍ശിച്ച രാജ്മോഹൻ ഉണ്ണിത്താൻ എംപിയെ ഭീഷണിപ്പെടുത്തി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി. ജനങ്ങൾ മറന്നു പോയി എന്ന് താങ്കൾ കരുതുന്ന ആ പഴയ ചരിത്രക്കെട്ടുകൾ തുറപ്പിക്കരുത് എന്നാണ് എബി പൊങ്ങണത്തിലിന്‍റെ മുന്നറിയിപ്പ്. അൽപ്പൻ ആരെന്നും അർദ്ധ രാത്രിയിൽ കുട പിടിച്ചത് ആരെന്നും കേരളത്തിലെ ജനങ്ങൾക്ക് നന്നായി അറിയാം. കേരളമൊട്ടുക്ക് അങ്ങളമിങ്ങോളം ഓടി നടന്ന് തോറ്റിട്ട് 2019ൽ കാസർഗോഡ് വന്നു അന്നത്തെ രാഹുൽ ഗാന്ധി തരംഗത്തിൽ എംപി എന്ന രണ്ടക്ഷരം ഒപ്പിച്ചെടുത്ത ഉണ്ണിത്താന് മാത്യു കുഴൽനാടന്‍റെ രാഷ്ട്രീയ യോഗ്യത അളക്കാൻ എന്താണ് അവകാശമെന്നും എബി ഫേസ്ബുക്കിൽ കുറിച്ചു.

താങ്കളുടെ നാവിന് എല്ലില്ല എന്ന് കരുതി കോൺഗ്രസിന്‍റെ യുവ നേതാക്കളെ പറ്റി എന്തും പറഞ്ഞു കളയാം എന്ന് കരുതിയാൽ അതെ ഭാഷയിൽ അതെ തൂക്കത്തിലും അളവിലും താങ്കൾക്ക് മറുപടി നൽകാൻ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്ക് നന്നായി അറിയാം. 2019ൽ കാസർഗോഡ് മത്സരിക്കാൻ വണ്ടി കേറിയ ഉണ്ണിത്താന്‍റെ നെറ്റിയിലെ ആ കറുത്ത കുറി എന്താണ് ഇപ്പോൾ ഇല്ലാത്തത്. മാത്യു കുഴൽനാടൻ പറഞ്ഞത് മുഴുവൻ കേൾക്കാതെ ലീഗിനെതിരെ അദ്ദേഹം എന്തോ പറഞ്ഞു എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്ന താങ്കളുടെ നിലപാട് കോൺഗ്രസിന്‍റെ ഒരു മുതിർന്ന നേതാവിന് ചേർന്നതാണോ എന്ന് താങ്കൾ പരിശോധിക്കണം.
കഴിഞ്ഞ 10 വർഷക്കാലം ഈ പാർട്ടി തോറ്റ് പ്രതിപക്ഷത്തിരുന്നപ്പോൾ പിണറായി വിജയനെതിരെ വായ തുറക്കാത്ത ഉണ്ണിത്താൻ ഇപ്പോൾ കോൺഗ്രസ് നേതാക്കൾക്ക് എതിരെ അലറുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു. പിണറായി വിജയനും പിണറായി വിജയന്‍റെ മകൾക്കും എതിരെ അഴിമതി ഉന്നയിച്ചു മാസപ്പടിയിൽ ഒറ്റപ്പെട്ടു പോയപ്പോഴും അദ്ദേഹത്തിനെ വ്യക്തിപരമായി പിണറായി സർക്കാർ അധികാരത്തിന്‍റെ മുഴുവൻ പവറും ഉപയോഗിച്ച് വേട്ടയാടിയപ്പോഴും തളരാത്ത മാത്യു കുഴൽനാടൻ താങ്കളുടെ അലർച്ച കേട്ടാൽ ഭയക്കും എന്ന് തോന്നുന്നുണ്ടേൽ വെറുതെയാണ്.
പൗരത്വ ഭേതഗതി ബിൽ വിഷയം രാജ്യത്ത് ആശങ്കകൾ വിതച്ചപ്പോൾ മുസ്ലിം വിഭാഗത്തേയും മുസ്ലീം ലീഗിനെയും ഹൃദയത്തോട് ചേർത്ത് പിടിച്ചു പതിനായിരങ്ങൾ അണി നിരന്ന സെക്കുലർ മാർച്ചും, ആ മാർച്ച് കോതമംഗലം ചെറിയ പള്ളിയിൽ സമാപിച്ചപ്പോൾ നിസ്കരിക്കാൻ ചെറിയ പള്ളി തുറന്ന് കൊടുത്തതും വിശുദ്ധ കുർബാന ചൊല്ലുന്ന മൈക്കിലൂടെ ബാങ്ക് വിളിച്ചതും ഈ കേരളം മറന്നിട്ടില്ല. അതൊന്നും അദ്ദേഹം എംഎൽഎ എന്ന മൂന്നക്ഷരം ഇല്ലാതിരുന്നപ്പോൾ പ്രവർത്തിയിലൂടെ തെളിയിച്ചതാണ്.
2021ലെ ഇടത് തരംഗത്തിൽ എൽഡിഎഫ് സിറ്റിംഗ് സീറ്റ് 6000ത്തിൽ പരം വോട്ടിനു തിരിച്ചു പിടിച്ചു എംഎൽഎയായി 2026ലെ ഈ തെരഞ്ഞെടുപ്പിൽ 42,829 വോട്ടിന് ഈ നാട്ടിലെ ജനങ്ങൾ ജയിപ്പിച്ച എംഎൽഎയെ നിങ്ങളുടെ വടിവൊത്ത ഭാഷയിലെ 'വാ' പ്രയോഗം കൊണ്ട് പേടിപ്പിക്കാൻ നോക്കിയാൽ ഒന്നേ പറയാൻ ഉള്ളു. കടൽ കടന്ന് വന്നവനെ കൈത്തോട് കാണിച്ച് പേടിപ്പിക്കരുത്. കാസർഗോഡ് എംപിയുടെ ഉപദേശം തല്ക്കാലം ഇങ്ങോട്ട് വേണ്ടെന്നും എംപി കൂട്ടിച്ചേർത്തു.


