ഓഫീസിനുള്ളിൽ അതിക്രമിച്ച് കടന്ന ജീവനക്കാരെ മർദ്ദിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് പൊലീസ്. 15 പേർക്കെതിരെയാണ് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്.

തിരുവനന്തപുരം: പിഎസ്‍സി ഓഫീസിലേക്കുള്ള യൂത്ത് കോൺഗ്രസ് പ്രതിഷേധത്തില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് നേമം ഷജീറടക്കം 15 പേർക്കെതിരെയാണ് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്. പരിക്കേറ്റ ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഓഫീസിനുള്ളിലേക്ക് പ്രതിഷേധക്കാര്‍ അധിക്രമിച്ച് കയറിയെന്ന് കാട്ടി ജീവനക്കാര്‍ പിഎസ്‍സിയും കമ്മീഷണർക്ക് പരാതി നൽകി. ഓഫീസിന് പൊലീസ് സുരക്ഷയും ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പരീക്ഷ ക്രമക്കേട് ആരോപിച്ചാണ് പിഎസ്‍സി ആസ്ഥാനത്തേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തള്ളിക്കയറിയത്. ചെയര്‍മാന്‍റെ ഓഫീസിന് മുന്നിൽ പ്രതിഷേധക്കാര്‍ കുത്തിയിരുന്നു. സമരക്കാരും തടയാൻ ശ്രമിച്ച ജീവനക്കാരും ഏറ്റുമുട്ടി. നാല് സുരക്ഷാ ജീവനക്കാര്‍ക്ക് പരിക്കേറ്റെന്ന് പിഎസ്‍സി സെക്രട്ടറി അറിയിച്ചു. ഇവര്‍ മെ‍ഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് ജീവക്കാര്‍ക്കും പരിക്കേറ്റെന്ന് ഇടത് അനുകൂല സര്‍വീസ് സംഘടനയായ പിഎസ്‍സി എംപ്ലോയീസ് യൂണിയൻ പറയുന്നു.