പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകി യൂത്ത് ലീഗ്. ജനവികാരത്തിന് എതിരായി സർക്കാർ തീരുമാനമെടുത്താൽ ശക്തമായി എതിർക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.

മലപ്പുറം: പി എം ശ്രീയിൽ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പി എം ശ്രീ നടപ്പിലാക്കരുതെന്നാണ് നിലപാടെന്ന് യൂത്ത് ലീഗ് വ്യക്തമാക്കി. വോട്ട് ചെയ്ത ജനങ്ങൾക്ക് അനിഷ്ടമായ എന്തെങ്കിലും ഉണ്ടായാൽ അത് പറയാന്‍ യൂത്ത് ലീഗ് ഉണ്ടാകുമെന്നും സർക്കാർ ജനങ്ങളുടെ കൂടെയല്ലെങ്കിൽ ജനങ്ങൾ ഭരണകൂടങ്ങൾക്ക് എതിരാകുമെന്നും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്തു കൊണ്ട് മുനവ്വറലി ശിഹാബ് തങ്ങളാണ് നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞ സർക്കാരാണ് പി എം ശ്രീയിൽ ഒപ്പുവെച്ചത്. അന്ന് യൂത്ത് ലീഗായിരുന്നു ഏറ്റവും കൂടുതൽ എതിർത്തത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പി എം ശ്രീ വരരുതെന്ന് ആഗ്രഹിക്കുന്നുണ്ട്. സർക്കാർ അതിൽ ഉപസമിതി ഉണ്ടാക്കി തീരുമാനത്തിന് കാത്തിരിക്കുകയാണ്. ജനവികാരത്തിന് എതിരായി സർക്കാർ തീരുമാനം എടുത്താൽ യൂത്ത് ലീഗ് അപ്പോൾ അഭിപ്രായം പറയുമെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ലീഗിന് പിന്നാലെ കോൺഗ്രസ്സിലും ഭിന്നത

ലീഗിലെ പൊട്ടിത്തെറിക്ക് പിന്നാലെ ഇന്നലെ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലും പിഎം ശ്രീ പദ്ധതിക്കെതിരെ എതിർപ്പ് ഉയര്‍ന്നു. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി അടക്കം വിമർശനം ഉന്നയിച്ചു. പിന്മാറ്റം പ്രയാസമാണെന്ന നിലപാട് മുഖ്യമന്ത്രി വിശദീകരിച്ചെങ്കിലും ഒറ്റയടിക്ക് തീരുമാനത്തിലേക്ക് പോകൽ സർക്കാറിന് പ്രയാസമാവും. മന്ത്രിസഭാ ഉപസമിതി ഇതുവരെ രണ്ട് തവണയാണ് യോഗം ചേർന്നത്. മൂന്നാം യോഗത്തോടെ റിപ്പോർട്ട് തയ്യാറാക്കാനായിരുന്നു ധാരണ. പക്ഷെ രാഷ്ട്രീയ സമവായമാകാത്തതാണ് പ്രശ്നം.