ഹോട്ടലിലും,കെട്ടിടനിർമ്മാണത്തിനും മാത്രമല്ല പള്ളിയിലെ കപ്യാരും ഝാർഖണ്ഡിൽ നിന്നാണ്.
പത്തനംതിട്ട: യുവാക്കളുടെ എണ്ണം കുറയുന്ന സംസ്ഥാനത്ത് കുടിയേറ്റം കൂടുന്നത് എങ്ങനെ ബാധിക്കുമെന്നാണ് ആശങ്ക. തൊഴിൽ ജനസംഖ്യയിൽ വരുന്ന മാറ്റങ്ങൾ വിദ്യാഭ്യാസം മുതൽ മത സാമൂഹിക മേഖലകളിൽ പ്രതിഫലിക്കും. പതിറ്റാണ്ടുകൾ വിദേശ കുടിയേറ്റ ചരിത്രമുള്ള പത്തനംതിട്ട ജില്ലയിലാണ് ആദ്യമാറ്റങ്ങൾ പ്രകടമാകുന്നത്. 25 വിദ്യാർത്ഥികളിൽ താഴെ ഉള്ള സംസ്ഥാനത്തെ 20 ശതമാനം സ്കൂളുകളും പത്തനംതിട്ടയിൽ ആണ്.
2016ൽ 700അധികം വിദ്യാർത്ഥികളുണ്ടായിരുന്ന എൽഎഫ് സ്കൂളിൽ ഇപ്പോഴുള്ളത് 280 പേർ. എൽകെജി രണ്ട് ക്ലാസുണ്ടായത് ഒന്നായി കുറഞ്ഞു. മധ്യകേരളത്തിലെ ക്രൈസ്തവ സഭകൾ നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളി. മാർത്തോമ സഭയിൽ യുവജന്യസഖ്യത്തിന്‍റെ പ്രായപരിധി മധ്യവയസ്സിനോട് അടുക്കുകയാണ്. അടഞ്ഞ് കിടക്കുന്ന വീടുകളുടെ എണ്ണവും കൂടുന്നു.
ഈ നാട്ടിലെ പൊലീസിംഗിലും മാറ്റമുണ്ട്. ഹോട്ടലിലും,കെട്ടിടനിർമ്മാണത്തിനും മാത്രമല്ല പള്ളിയിലെ കപ്യാരും ഝാർഖണ്ഡിൽ നിന്നാണ്. ചാത്തങ്കേരി പള്ളിയിലാണ് ഈ കാഴ്ച. കുടുംബാസൂത്രണം വിജയകരമായി നടപ്പിലാക്കിയ കേരളത്തിൽ ജനസംഖ്യ കുറയാൻ തുടങ്ങുകയാണ്.ജനസംഖ്യയിൽ യുവാക്കളുടെ ശതമാനവും കുറയുന്നു. 12 വർഷത്തിനുള്ളിൽ ഇങ്ങനെയാകും സംസ്ഥാനത്ത് പൊതു അവസ്ഥ.

