ഒരു വർഷം മുമ്പ് വക്കം സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലടിച്ചിരുന്നു. അന്നത്തെ തമ്മിലടി പിന്നീട് സ്കൂളിന് പുറത്തേക്കും നീണ്ടു. മുതിർന്നവർ കൂടി അടിപിടിയിൽ ഇടപെട്ടതോടെ വൈരാഗ്യം കനത്തു. ഈ വൈരാഗ്യമാണ് പിന്നെയും കൂട്ടയടിയിലേക്ക് നീണ്ടത്.

തിരുവനന്തപുരം: വർക്കലയിൽ യുവാക്കൾ തമ്മിൽ കൂട്ടയടി. കഴിഞ്ഞ ശനിയാഴ്ചയുണ്ടായ അക്രമത്തിൽ എട്ട് പേരെ പൊലീസ് പിടികൂടി. വക്കം സ്വദേശികളായ ബിന്യാസ്, ഹിഷാം, ആഷിഖ്, മുഹമ്മദ് ഹിഷാം എന്നിവരും അകത്തുമുറി സ്വദേശികളായ അദീഷ്, ശ്രീരാമകൃഷ്ണൻ, സജിത്ത്, എബിൻ എന്നിവരുമാണ് അറസ്റ്റിലായത്. ഒരു വർഷം മുമ്പ് വക്കം സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലടിച്ചതിനെ ചൊല്ലിയുള്ള വൈരാഗ്യമാണ് വീണ്ടും കൂട്ടയടിയിൽ കലാശിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ വക്കം പണയിൽകടവ് പാലത്തിന് സമീപത്തായിരുന്നു കൂട്ടയടി. ഇരുചക്രവാഹനങ്ങളിൽ എത്തിയ വക്കം സ്വദേശികളായ യുവാക്കളെ പ്രദേശവാസികളായ മറ്റൊരു സംഘം തടഞ്ഞു. വാക്കേറ്റം കൂട്ടയടിയായി മാറി. 

ഇരുഭാഗത്തും കൂടുതൽ പേർ എത്തിയതോടെ കൂട്ടയടി രൂക്ഷമായി. തടിക്കഷ്ണങ്ങളും കത്തികളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ പലർക്കും തലക്കും കൈയ്ക്കും പരിക്കേറ്റു. അതേസമയം ഇരുകൂട്ടരും വർക്കല പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് രണ്ട് പരാതിയിലും കേസെടുത്തിട്ടുണ്ട്. ഒരു വർഷം മുമ്പ് വക്കം സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലടിച്ചിരുന്നു. അന്നത്തെ തമ്മിലടി പിന്നീട് സ്കൂളിന് പുറത്തേക്കും നീണ്ടു. മുതിർന്നവർ കൂടി അടിപിടിയിൽ ഇടപെട്ടതോടെ വൈരാഗ്യം കനത്തു. ഈ വൈരാഗ്യമാണ് പിന്നെയും കൂട്ടയടിയിലേക്ക് നീണ്ടത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത നാലുപേർക്കും പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് നോട്ടീസ് നൽകി പൊലീസ് വിട്ടയച്ചു.