'ടിപ്പു സുൽത്താന്‍റെ സിംഹാസനം, മെയ്ഡ് ഇന്‍ ചേര്‍ത്തല'; കോടികളുടെ തട്ടിപ്പ് നടത്തിയ യൂട്യൂബര്‍ പിടിയില്‍
ടിപ്പു സുൽത്താന്‍റെ സിംഹാസനം അടക്കം പുരാവസ്തുക്കളായി ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു മോന്‍സന്‍ മാവുങ്കലിന്‍റെ പുരാവസ്തു വിൽപ്പന. എന്നാല്‍ ചേർത്തലയിലെ ഒരു ആശാരിയാണ് ഇവ നിർമിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് കോടികളുടെ സാമ്പത്തിക തട്ടിപ്പ്(Financial fraud) നടത്തിയ യുവാവ് അറസ്റ്റില്‍ (youth arrested). യൂട്യൂബറും(youtuber) കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തുക്കളുടെ വില്‍പ്പന നടത്തി വന്നിരുന്ന മോൻസൻ മാവുങ്കലിനെയാണ് എറണാകുളം ക്രൈംബ്രാഞ്ച് (Crime branch) കൊച്ചിയിൽ വച്ച് അറസ്റ്റു ചെയ്തത്.
പുരാവസ്തു വിൽപ്പനയുടെ ഭാഗമായി രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ വിദേശത്തു നിന്ന് ബാങ്കിലെത്തിയിട്ടുണ്ടെന്നാണ് മോന്‍ന്‍ അവകാശപ്പെട്ടിരുന്നത്. ഈ തുക വിട്ടുകിട്ടാൻ താൽക്കാലിക നിയമ തടസങ്ങളുണ്ടെന്ന് പറഞ്ഞ് പലരിൽ നിന്നായി നാലു കോടിയിലധികം രൂപ കടം വാങ്ങിപ്പറ്റിച്ചു എന്നാണ് കേസ്. കോസ്മറ്റോളജിയിൽ ഉൾപ്പെടെ ഡോക്ടറേറ്റും ഉണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ഇതും വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
ടിപ്പു സുൽത്താന്‍റെ സിംഹാസനം അടക്കം പുരാവസ്തുക്കളായി ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു മോന്‍സന്‍ മാവുങ്കലിന്‍റെ പുരാവസ്തു വിൽപ്പന. എന്നാല്‍ ചേർത്തലയിലെ ഒരു ആശാരിയാണ് ഇവ നിർമിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ബൈബിളില്‍ പറയുന്ന മോശയുടെ അംശ വടി അടക്കം തന്‍റെ പക്കലുണ്ടെന്ന് മോന്‍സന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ താന്‍ ഒറിജിനലല്ല, അതിന്‍റെ പകര്‍പര്‍പ്പാണെന്ന് പറഞ്ഞു തന്നെയാണ് പുരാവസ്തുക്കള്‍ വിറ്റിരുന്നതെന്നാണ് മോന്‍സന്‍ പൊലീസിനോട് അവകാശപ്പെടുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
പുരാവസ്തുക്കൾ വിറ്റതിന് കുവൈത്തിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങള്‍ അടക്കമുള്ളവർ വിദേശത്തു നിന്നും അയച്ചു തന്ന പണമാണ് തന്‍റെ പക്കലുള്ളതെന്ന് വ്യാജരേഖ കിട്ടിയാണ് പലരിൽ നിന്നായി കോടികൾ തട്ടിയത്. പത്ത് കോടിയോളം രൂപ പലരില്‍ നിന്നായി ഇയാള്‍ വാങ്ങിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ബാങ്കിന്‍റെ പേരിലുള്ള വ്യാജ രേഖ ചമച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ പേരില്‍ വിദേശത്ത് ഒരു അക്കൌണ്ടും ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.