സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാന്‍ പാമ്പ് പിടിക്കാനിറങ്ങി; കടിയേറ്റ് സക്കീര്‍ മരിച്ചു, വേദനയില്‍ വീട്ടുകാര്‍
സുഹൃത്ത് മുകേഷിനെ വിളിച്ച് പാമ്പുകടിയേറ്റ വിവരം പറയുന്നതിനിടെയാണ് വായിൽ നിന്ന് നുരയും പതയും വന്ന് തളർന്ന് വീണത്.
തിരുവനന്തപുരം: പാമ്പ് പിടിത്തക്കാരനായ സക്കീർ ശാസ്തവട്ടം പാമ്പ് കടിയേറ്റ് മരിച്ചതിന്‍റെ ഞെട്ടലിലാണ് കുടുംബവും സുഹൃത്തുക്കളും. സക്കീറിന്‍റെ മരണത്തോടെ നിർദ്ധന കുടുംബത്തിന്റെ ഏക അത്താണിയാണ് നഷ്ടമായത്. നാവായിക്കുളം കാഞ്ഞിരം വിളയിൽ ഞായറാഴ്ച രാത്രിയാണ് സക്കീറിന്‍റെ ദാരുണമരണം. മൂർഖനെ പിടികൂടുന്നതിനിടയിലാണ് സക്കീറിന് കൈക്ക് പരിക്കേറ്റത്.
ഇത് കാര്യമാക്കാതെ ചുറ്റുംകൂടിയ നാട്ടുകാർക്ക് മുന്നിൽ പാമ്പിനെ പ്രദർശിപ്പിക്കുന്നത് സക്കീർ തുടർന്നു. സുഹൃത്ത് മുകേഷിനെ വിളിച്ച് പാമ്പുകടിയേറ്റ വിവരം പറയുന്നതിനിടെയാണ് വായിൽ നിന്ന് നുരയും പതയും വന്ന് തളർന്ന് വീണത്. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പതിനൊന്ന് വർഷമായി പാമ്പ് പിടുത്ത രംഗത്തുളള സക്കീറിന് മുൻപ് 12 തവണ പാമ്പുകടിയേറ്റിട്ടുണ്ട്. ലൈറ്റ് ആന്‍റ് സൗണ്ട്സ് കടയിൽ ജോലിചെയ്യുന്ന സക്കീർ സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാനായാണ് പാമ്പ് പിടിത്തത്തിന് ഇറങ്ങാറ്. ഇളയകുട്ടി ജനിച്ച് 40 ദിവസം പിന്നിടുമ്പോഴാണ് സക്കീറിന്‍റെ മരണം.