നല്ല ദാമ്പത്യ ജീവിതം ആഗ്രഹിക്കുന്നവരാണ് നമുക്ക് ചുറ്റിലുമുള്ളത്. എന്നാല്‍ പല പ്രശ്‌നങ്ങളും ദാമ്പത്യ ജീവിതത്തില്‍ വില്ലനാകാറുണ്ട്. ചിലപ്പോള്‍ വിവാഹ മോചനത്തിന്റെ വക്കില്‍ വരെ എത്തി നില്‍ക്കാറുമുണ്ട്. എന്നാല്‍ ദാമ്പത്യജീവിതത്തില്‍ അസ്വസ്ഥരായ പലരേയും കര കയറ്റിവിട്ട പ്രശസ്തനായ ഒരു കൗണ്‍സിലറാണ് ഫാ. റ്റി. ജി. മോറോ. വാഷിങ്ടണ്‍ ഡിസിയില്‍ മാര്യേജ് കൗണ്‍സിലിങ്ങിലാണ് അദ്ദേഹം പ്രത്യേക ശ്രദ്ധപതിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ ദീര്‍ഘനാളത്തെ അനുഭവത്തില്‍ നിന്നും ചില കാര്യങ്ങള്‍ പറയുന്നു.

ദമ്പതികളെ തമ്മില്‍ അകറ്റുന്നതും തകര്‍ക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നത് കോപമാണ്. കോപം മാരകമായ വിഷമാണ്. ഭാര്യയും ഭര്‍ത്താവും ഒരുപോലെ കോപിക്കുകയാണെങ്കില്‍ അവരുടെ ദാമ്പത്യബന്ധം തന്നെ ഇല്ലാതാവാന്‍ സാധ്യത കൂടുതലാണ്. നിരന്തരം ദേഷ്യപ്പെടുകയും കലഹിക്കുകയും ചെയ്യുന്ന വ്യക്തി ആരായാലും അയാളുമായുള്ള ബന്ധം നിലനിര്‍ത്താന്‍ ആരും ആഗ്രഹിക്കില്ല. 

കോപം വരുന്നത് സാധാരണ സംഭവമാണ്. എന്നാല്‍ ചിലര്‍ക്ക് നിയന്ത്രിക്കാനാവാത്ത കോപം ഉണ്ടാവാറുണ്ട്. അത്് മറ്റുള്ളവരെ മുറിപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യും. ഇതിനെ പിന്നീട് ഓര്‍ത്ത് സങ്കടപ്പെടുന്നവരുമുണ്ട്. ഇങ്ങനെ വരുമ്പോള്‍ കോപത്തെ നിയന്ത്രിക്കാനുള്ള വഴികള്‍ ദമ്പതികള്‍ പരസ്പരം അറിഞ്ഞു തന്നെ കണ്ടെത്തണം. കോപിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനം കിട്ടുന്നുണ്ടോ എന്ന് ആദ്യമായി തീരുമാനിക്കുക.

ദമ്പതികളില്‍ ഒരാളാണ് കോപിക്കുന്നതെങ്കില്‍ മറ്റെയാള്‍ സംയമനം പാലിക്കുകയും ശാന്തത കൈവരിക്കുന്നതിലൂടെ മറ്റേയാള്‍ക്കും മാറ്റങ്ങളുമുണ്ടാവുമെന്ന് ഫാ.മോറോ ഓര്‍മ്മിപ്പിക്കുന്നത്. രണ്ടുപേര്‍ കൂടി കലഹിക്കുമ്പോള്‍ മാത്രമാണല്ലോ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകുന്നത് എന്നാല്‍ ബുദ്ധിമുട്ടാണെങ്കിലും ഇണ കോപിക്കുമ്പോള്‍ നിശ്ബ്ദത കൈവരിക്കുന്നതിലൂടെ കുറേയൊക്കെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന് തോന്നുന്നു. പക്ഷേ എത്രപേര്‍ക്ക് അതിനുള്ള കഴിവുണ്ട് എന്നതാണ് ഓരോ ദമ്പതികളുടെയും മുന്നിലെ വെല്ലുവിളിയും സാധ്യതയും.