മാസം തികയാതെയുളള പ്രസവം ആര്‍ക്കും സംഭവിക്കാം. ഇതിന്‍റെ കാരണം പലര്‍ക്കും അറിയുകയുമില്ല. ലോകത്തിലെ പതിനെട്ട് ശതമാനത്തിന് മുകളിൽ സ്ത്രീകൾ മാസം തികയാതെ പ്രസവിക്കുന്നുണ്ടെന്നാണ് കണക്കുകൾ. വലിയ പരീക്ഷണങ്ങളൊന്നുമില്ലാതെ എളുപ്പത്തില്‍ മാസം തികയുംമുമ്പേ പ്രസവിക്കുമോ എന്ന് തിരിച്ചറിയാമെന്നാണ് മസാചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍ പറയുന്നത്‍. സെർവിക്കൽ മ്യൂക്കസിന്റെ ഘടന പരിശോധിച്ച് ഇത് കണ്ടെത്താനാകുമെന്നാണ് ഗവേഷകരുടെ നിഗമനം. 

മാസം തികയാതെ പ്രസവിക്കുന്ന സ്ത്രീകളിലെയും അല്ലാത്തവരിലെയും സെർവിക്കല്‍ മ്യൂക്കസുകൾ തമ്മിൽ വലിയ വ്യത്യാസങ്ങള്‍ കാണിക്കുമെന്നാണ് ഇവരുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് കണ്ടെത്തുന്നത് മാസം തികയാതെ പ്രസവിക്കുമ്പോഴുളള പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ ഉപകരിക്കും. 25 മുതൽ 40 ശതമാനം വരെയുള്ള മാസംതെറ്റി പ്രസവങ്ങൾക്കും കാരണം ഗർഭപാത്രത്തിലുണ്ടാകുന്ന അണുബാധയാണ്.

മാസം തികയാതെ പ്രസവിക്കുന്ന സ്ത്രീകളിൽ നിന്നും അല്ലാത്തവരിൽ നിന്നും ഗവേഷകർ സാമ്പിളുകൾ ശേഖരിച്ചു. രണ്ട് വിഭാഗക്കാരിലെയും സെര്‍വിക്കല്‍ മ്യൂക്കസിന്‍റെ വ്യാപനശേഷിയും സാന്ദ്രതയും ഏറെ വ്യത്യാസമുളളതായും ഗവേഷകര്‍ കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഗര്‍ഭത്തിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ ഈ പരിശോധന കൂടി നടത്തിയാല്‍ മാസം തെറ്റിയുളള പ്രസവത്തിന്‍റെ പ്രശ്നങ്ങള്‍ ഒഴിവാക്കാമെന്നാണ് ഇവരുടെ നിരീക്ഷണം.