കുട്ടിക്കാലത്തെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്‌ത അച്ഛനും അമ്മയ്‌ക്കുമെതിരെ 18കാരിയായ പെണ്‍കുട്ടി കോടതിയെ സമീപിച്ചു. തന്റെ സമ്മതമോ, അറിവോ കൂടാതെ ബാല്യകാലത്തെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചതായാണ് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നത്. ഓസ്‌ട്രേലിയയിലാണ് സംഭവം. 2009 മുതല്‍ തന്റെ അഞ്ഞൂറോളം ചിത്രങ്ങളാണ് മാതാപിതാക്കള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്‌തത്. കുട്ടിക്കാലത്ത് വസ്‌ത്രങ്ങള്‍ ധരിക്കാതെയും, നാപ്‌കിന്‍ മാറ്റുന്നതുമായ ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്‌തത്. ഇത് അച്ഛന്റെയും അമ്മയുടെയും 700ഓളം സുഹൃത്തുക്കളിലേക്ക് എത്തിയത് നാണക്കേടുണ്ടാക്കിതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ഈ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്ന ആവശ്യം അച്ഛനും അമ്മയും അംഗീകരിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകനായ മൈക്കല്‍ റാമി പറഞ്ഞു. നിരവധി തവണ പറഞ്ഞുനോക്കിയെങ്കിലും അവര്‍ വഴങ്ങിയില്ല. ഇതേത്തുടര്‍ന്നാണ് സ്വന്തം അച്ഛനും അമ്മയ്‌ക്കുമെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ തന്റെ കക്ഷി തീരുമാനിച്ചതെന്നും മൈക്കല്‍ റാമി പറഞ്ഞു. ഓസ്‌ട്രേലിയയില്‍ ഇത്തരത്തില്‍ ഒരു പരാതി കോടതിയില്‍ വരുന്നത് ഇതാദ്യമായാണെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നു.