അയ്യായിരം പ്രണയമുണ്ടെന്ന ഗണേഷ് കുമാറിന്റെ പ്രസ്താവന വേദനിപ്പിച്ചെന്ന് ഭാര്യ ബിന്ദു മേനോൻ. എന്നാൽ ഗണേഷ് നേരിട്ട് വിളിച്ച് ക്ഷമാപണം നടത്തിയതോടെ പ്രശ്നങ്ങൾ അവസാനിച്ചതായും വിവാദങ്ങളുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്നും അവർ വ്യക്തമാക്കി.
തിരുവനന്തപുരം: അയ്യായിരം പ്രണയമുണ്ടെന്ന് ഗണേഷ് പറഞ്ഞതാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് ഭാര്യ ബിന്ദു മേനോൻ. ഗണേഷ് തന്റെ സഹോദരിയെ വിളിച്ചതായും പിന്നീട് തന്നോട് നേരിട്ട് സംസാരിച്ച് മാപ്പ് പറഞ്ഞതായും ബിന്ദു അറിയിച്ചു. ഇതോടെ പ്രശ്നങ്ങൾ അവസാനിച്ചതായും അവർ പറഞ്ഞു. ഗണേഷിന്റെ ഫോൺ കോളിനാണ് താൻ കാത്തിരുന്നതെന്നും അദ്ദേഹം വൈകാരികമായാണ് സംസാരിച്ചതെന്നും ബിന്ദു പറഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ താൻ നടത്തിയ പ്രതികരണങ്ങൾ വൈകാരികമായിരുന്നുവെന്നും അവർ പറഞ്ഞു. വിവാദങ്ങളുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും ബിന്ദു മേനോൻ മാധ്യമങ്ങളോട് വ്യക്തമാക്കി. കൂടെ ജീവിക്കേണ്ടത് താനായതുകൊണ്ട് മന്ത്രി പൊതുജനങ്ങളോട് മാപ്പുചോദിക്കേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി.
കോളിളക്കങ്ങൾക്കൊടുവിൽ ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ചുവരുത്തി മന്ത്രി ക്ഷമാപണം നടത്തി. ഭാര്യയുമായുള്ള പ്രശ്നം പുറത്തുവന്നതോടെ ഗണേഷ്കുമാർ സമ്മർദത്തിലായിരുന്നു. ഘടക കക്ഷികളുൾപ്പടെ ഗണേഷ്കുമാർ പ്രശ്നം അതീവ ഗുരുതരമെന്നായിരു്നനു വിലയിരുത്തിയത്. ഇതിനിടയിലാണ് പ്രശ്നം ഒത്തുതീർപ്പിലേക്കെത്തുന്നത്.
വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ പ്രതികരിച്ചു. ഗണേഷ് ഇന്നലെ സഹോദരിയെ വിളിച്ചതായും ഇന്ന് തന്നെയും വിളിച്ചെന്നും ബിന്ദു മേനോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മന്ത്രി ക്ഷമാപണം നടത്തിയെന്നും തനിക്ക് പരാതിയില്ലെന്നുമാണ് ബിന്ദു മേനോൻ പറയുന്നത്. ഗണേഷിനെ ഇട്ടെറിഞ്ഞ് പോകാനില്ലെന്നും അത്രമേൽ ഇഷ്ടപ്പെടുന്നെന്നും ബിന്ദു മേനോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
