ഇന്ത്യന്‍ വസ്ത്രങ്ങള്‍ ഒരേ അളവുകോലില്‍ നിര്‍മ്മിക്കാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി

ദില്ലി: ഇന്ത്യന്‍ വസ്ത്രങ്ങള്‍ ഒരേ അളവുകോലില്‍ നിര്‍മ്മിക്കാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി. അമേരിക്കയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ളതുപോലെ ഒരു ദേശീയ അളവുകോല്‍ ഇന്ത്യന്‍ വസ്ത്ര നിര്‍മ്മാണ രംഗത്തും കൊണ്ടുവരാനാണ് ശ്രമം നടക്കുന്നത്. ഇതിനായുള്ള പഠനങ്ങളും സവര്‍വേകളും എന്‍ഐഎഫ്ടി ആരംഭിച്ചുവെന്ന് ലൈവ് മിന്റ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 2500 പേരിലാണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുമതിയോടെയാണ് സര്‍വേയും മറ്റും പുരോഗമിക്കുന്നതെന്ന് എന്‍.ഐ.എഫ്.ടി വ്യക്തമാക്കുന്നു. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കും. ഏകീകൃത അളവുകള്‍ ഇല്ലാത്തതിനാല്‍ ഇറക്കുമതി ചെയ്യുന്ന വസ്ത്രങ്ങള്‍ പലപ്പോഴും പല തരത്തിലുള്ള അളവുകളിലാണ് വില്‍പ്പനയ്‌ക്കെത്തുന്നത്്.

അതായത്, ഒരു മീഡിയം സൈസ് വസ്ത്രം പല രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ പല വലുപ്പത്തിലാണ് ലഭിക്കുന്നത്. ത്രീഡി സ്‌കാന്‍ വഴി 15 മുതല്‍ 65 വയസുവരെ പ്രായമുള്ളവരിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തുന്നത്.

യു.എസ്, കാനഡ, മെക്സിക്കോ, യു.കെ, ഫ്രാന്‍സ്, സ്പെയിന്‍, ജര്‍മനി, കൊറിയ, ചൈന, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് നിലവില്‍ ഈ സമ്പ്രദായം വിജയകരമായി നടപ്പാക്കിയിട്ടുള്ളത്. 30 കോടി രൂപയാണ് പദ്ധതി ചെലവായി കണക്കാക്കുന്നത്.