ദില്ലി: അടിപൊളിയായി വേഷത്തിലും മറ്റും പരിഷ്കാരം കാണിക്കുമെങ്കിലും ഇന്ത്യന്‍ യുവാക്കള്‍ യാഥാസ്ഥിതികരാണെന്ന് പഠനം. ഇപ്പോഴും അസഹിഷ്ണുതയും ഇടുങ്ങിയ ചിന്താഗതിയുമാണ് ഇന്ത്യന്‍ യുവ ജനതയുടെ കൈമുതല്‍ എന്നാണ് പഠനം പറയുന്നത്. സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് ഏപ്രില്‍ മെയ് മാസങ്ങളില്‍ 19 സംസ്ഥാനങ്ങളില്‍ നടന്ന സര്‍വ്വേ ഫലത്തിലാണു ഇന്ത്യയിലെ കൂടുതല്‍ യുവതിയുവാക്കളും ഇടുങ്ങിയ ചിന്താഗതി വച്ചു പുലര്‍ത്തുന്നവരാണ് എന്നു കണ്ടെത്തിയത്. 

ഇതിനായി ചില പ്രത്യേക വിഷയങ്ങളില്‍ യുവതിയുവാക്കളുടെ നിലപാടുകള്‍ പരിശോധിച്ചു. ഇതില്‍ നിന്നു മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന ചിത്രങ്ങള്‍ ഒഴിവാക്കണം എന്ന് 60 ശതമാനം പേരും അഭിപ്രായപ്പെടുന്നു. 23 ശതമാനം പേര്‍ മാത്രമാണ് ഇത് ഒഴിവാക്കരുത് എന്നു പറഞ്ഞത്. ബീഫ് കഴിക്കുന്നത് ഒരു വ്യക്തിയുടെ സ്വകാര്യ താല്‍പ്പര്യവും ഭക്ഷണ സ്വതന്ത്ര്യവുമാണെന്നു കരുതുന്നത് വെറും 36 ശതമാനം പേര്‍ മാത്രമാണ്. 40 ശതമാനം ഹിന്ദു വിശ്വാസികള്‍ക്കും 90 ശതമാനം ഇടതു ചിന്തകര്‍ക്കും ബീഫ് കഴിക്കുന്നതില്‍ പ്രശ്‌നമില്ല എന്ന അഭിപ്രായമുള്ളവരാണ്. 

84 ശതമാനം പേരും അറേഞ്ച് മാര്യേജിനെ അനുകൂലിക്കുന്നവരാണ്. 50 ശതമാനം പേര്‍ക്ക് വിവാഹവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വീട്ടുകാര്‍ തീരുമാനിക്കുന്നതിലാണു താല്‍പര്യം. ലീവ് ഇന്‍ റിലേഷന്‍ ഷിപ്പിനെ എതിര്‍ക്കുന്നവരാണു 67 ശതമാനം യുവതി യുവാക്കളും. 28 ശതമാനം പേര്‍ മാത്രമേ ഇതിനേ അനുകുലിക്കുന്നവരുള്ളു. ഭര്‍ത്താവ് പറയുന്നതു ഭാര്യ പൂര്‍ണ്ണമായും യോജിച്ച് പ്രവര്‍ത്തിക്കണം എന്ന് പകുതിയിലതികം പേരും പറയുന്നു.