മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗത്തില്‍ 14,000 അടി ഉയരത്തിലായിരുന്നു ഡൈവിംഗ്. വെറുതെ ഒരു രസത്തിന് മാത്രമല്ല ഐറിന്‍ ഈ സാഹസികതയ്ക്ക് മുതിര്‍ന്നത്. 'മോട്ടോര്‍ ന്യൂറോണ്‍' രോഗികള്‍ക്കായി സഹായധനം കണ്ടെത്തുകയെന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു ഈ ഉദ്യമത്തിന് പിന്നില്‍

സിഡ്‌നി: പ്രായമായാല്‍ വീട്ടിലിരുന്ന് നാമം ജപിക്കണമെന്നോ, സുഖമരണത്തിനായി പ്രാര്‍ത്ഥിക്കണമെന്നോ ഒക്കെ അമ്മൂമ്മമാരോട് പറയുന്ന കൊച്ചുമക്കളാണെങ്കില്‍ ഒന്ന് കരുതിക്കോളൂ. അതൊക്കെ പഴയ കഥയാണ്. പുതിയ കാലത്തെ അമ്മൂമ്മമാരൊക്കെ വേറെ 'ലെവല്‍' ആണെന്നാണ് സിഡ്‌നിയില്‍ നിന്നുള്ള ഈ വാര്‍ത്ത സൂചിപ്പിക്കുന്നത്. 

ചെറുപ്പക്കാര്‍ വരെ ഒന്ന് പേടിക്കുന്ന സാഹസിക ആകാശയാത്ര പൂര്‍ത്തിയാക്കിയിരിക്കുകയാണ് 102കാരിയായ ഒരമ്മൂമ്മ. ഐറിന്‍ ഓ ഷീ എന്ന അമ്മൂമ്മ ഇതാദ്യമായല്ല വാര്‍ത്തകളില്‍ നിറയുന്നത്. തന്റെ നൂറാം പിറന്നാള്‍ ഐറിന്‍ ആഘോഷിച്ചതും ഇതുപോലൊരു സാഹസിക ആകാശയാത്ര നടത്തിക്കൊണ്ടായിരുന്നു. അതായിരുന്നു ഇവരുടെ ആദ്യ സ്‌കൈ ഡൈവിംഗ്. ഇതിന് ശേഷം കാത്തുകാത്തിരുന്നാണ് ഇപ്പോള്‍ 2 വര്‍ഷത്തിന് ശേഷം വീണ്ടും ആകാശയാത്ര നടത്തിയിരിക്കുന്നത്. 

'നല്ല യാത്രയായിരുന്നു, കാലാവസ്ഥയൊക്കെ വളരെ നല്ലതായിരുന്നു. അല്‍പം തണുപ്പുണ്ടായിരുന്നുവെന്ന് മാത്രം'-യാത്രയ്ക്ക് ശേഷവും ഐറിന്‍ അമ്മൂമ്മ 'കൂള്‍' ആണ്. 

മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗത്തില്‍ 14,000 അടി ഉയരത്തിലായിരുന്നു ഡൈവിംഗ്. വെറുതെ ഒരു രസത്തിന് മാത്രമല്ല ഐറിന്‍ ഈ സാഹസികതയ്ക്ക് മുതിര്‍ന്നത്. 'മോട്ടോര്‍ ന്യൂറോണ്‍' രോഗികള്‍ക്കായി സഹായധനം കണ്ടെത്തുകയെന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു ഈ ഉദ്യമത്തിന് പിന്നില്‍. 10 വര്‍ഷം മുമ്പ് ഐറിന്റെ മകള്‍ ഇതേ രോഗം ബാധിച്ച് മരിച്ചിരുന്നു. 

സാമൂഹ്യപ്രവര്‍ത്തനത്തിന്റെ പേരുണ്ടെങ്കിലും താന്‍ ആകാശയാത്രകളെ ഏറെ സ്‌നേഹിക്കുന്ന ഒരാള്‍ കൂടിയാണെന്ന് ഐറിന്‍ സസന്തോഷം പറയുന്നു. 102ാം വയസ്സില്‍ നടത്തിയ സാഹസിക സഞ്ചാരത്തെ അഭിനന്ദിക്കാന്‍ ഐറിന്റെ ബന്ധുക്കളും പ്രിയപ്പെട്ടവരുമെല്ലാം എത്തിയിരുന്നു.