ടോക്കിയോ: പ്രണയത്തിന് വേണ്ടി എന്തും ത്യജിക്കുന്നവരെ ചിലപ്പോള്‍ കഥകളിലും സിനിമയിലും കണ്ടിട്ടുണ്ടാകും. എന്നാല്‍ തന്‍റെ രാജകീയമായ എല്ലാ സ്ഥാനവും ത്യജിച്ചിരിക്കുകയാണ് ജപ്പാനീസ് രാജനകുമാരി മാകോ. സ്‌നേഹിക്കുന്ന പുരുഷനെ സ്വന്തമാക്കാന്‍ ഈ യുവറാണി വലിച്ചെറിയുന്നത് രാജപദവിയാണ്. 

സ്‌നേഹത്തിന് മുന്നില്‍ മറ്റൊന്നും ഈ റാണിക്ക് വലുതല്ല. രാജകുടുംബത്തിനുള്ളില്‍ നിന്നു തന്നെ അല്ലെങ്കില്‍ മറ്റു വലിയ കുടുംബങ്ങളില്‍ നിന്നു മാത്രമാണ് ഇവര്‍ വിവാഹം കഴിക്കുക. അത് ലംഘിക്കുന്നവര്‍ക്ക് പിന്നെ രാജപദവികളൊന്നുമില്ലാ. ഇതറിഞ്ഞു കൊണ്ടു തന്നെയായിരുന്നു മകോയുടെ പ്രണയം. ഇപ്പോള്‍ വിവാഹത്തിനായി രാജകുമാരി സ്ഥാനത്ത് നിന്ന് ഒഴിവാക്കാനുള്ള അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുകയാണ്. 

ജപ്പാന്‍ ചക്രവര്‍ത്തി അകിഹിതോയുടെ കൊച്ചു മകളാണ് മകോ. ടോക്കിയോയിലെ ഇന്‍റര്‍നാഷണല്‍ ക്രിസ്റ്റിയന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നതിനിടെയാണ് സാധാരണക്കാരനായ വിദ്യാര്‍ത്ഥി കിയി കൊമുറോയുമായി യുവറാണി പ്രണയത്തിലായത്. 

അതിനു മുന്‍പ് ടൂറിസം വര്‍ക്കറായ കിയിയെ റസ്‌റ്റോറന്റില്‍ വെച്ച് പരിചയപ്പെട്ടിരുന്നു. കടലിനെ ഏറെ സ്‌നേഹിക്കുന്ന കിയി സ്‌കീയിങ് വിദഗ്ദനാണ്, അതിനു പുറമേ വയലിനിസ്റ്റും പാചക വിദഗ്ദനുമായ കിയിയോട് മകോ പ്രണയത്തിലാവുകയായിരുന്നു. ജപ്പാനിലെ ഷോനാന്‍ ബീച്ചില്‍ ടൂറിസം പ്രമോട്ടറായി കിയി ജോലി ചെയ്യുകയാണ്. 

കിയിയെപ്പറ്റി തന്‍റെ കുടുംബത്തോട് മകോ സംസാരിക്കുകയും അവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ രാജകുമാരി സ്ഥാനത്ത് നിന്ന് മാറി സാധാരണക്കാരിയാകുമെന്ന് കുടുംബം മുന്നറിയിപ്പ് നല്‍കിയെങ്കിലും മകോ ഉറച്ച നിലപാടെടുത്തു. രാജകുമാരിയുടെ വിവാഹം അല്ലെങ്കിലും മകളുടെ വിവാഹം ആഡംബരപൂര്‍ണ്ണമാക്കാന്‍ ഒരുങ്ങുകയാണ് രാജകുടുംബം.