സിലിക്കണ്‍ ജെല്‍ വച്ചുപിടിപ്പിച്ച ശേഷം സ്തനത്തിന്റെ അളവിലും ഘടനയിലും മാറ്റം വന്നു. സ്തനങ്ങളെ ആകര്‍ഷണീയമാക്കാന്‍ ഇത് സഹായിച്ചു. എന്നാല്‍ ക്രമേണ ഓരോ പ്രശ്‌നങ്ങളായി സിയയെ അലട്ടിക്കൊണ്ടിരുന്നു 

ഫ്‌ളോറിഡ: ഫിറ്റ്‌നസ് ബ്ലോഗറായ സിയ കൂപ്പര്‍ 2011ല്‍ 23 വയസ്സുള്ളപ്പോഴാണ് സ്തനങ്ങള്‍ക്ക് വലിപ്പം കൂട്ടാനുള്ള ശസ്ത്രക്രിയക്ക് വിധേയയായത്. തന്റെ ശരീരത്തെച്ചൊല്ലിയുള്ള ആത്മവിശ്വാസക്കുറവ് തന്നെയാണ് സിയയെ ഇതിന് പ്രേരിപ്പിച്ചത്. ശസ്ത്രക്രിയ നടത്താന്‍ ഭര്‍ത്താവും സിയയ്‌ക്കൊപ്പം പിന്തുണയുമായി നിന്നു. 

ശസ്ത്രക്രിയക്ക് ശേഷം ബോധമുണര്‍ന്നപ്പോള്‍ ആദ്യം തോന്നിയത്, നെഞ്ചത്ത് അസഹനീയമായ ഭാരം കയറ്റിവച്ച ഒരുതരം അനുഭവമായിരുന്നുവെന്ന് സിയ പറയുന്നു. ആ തോന്നല്‍ പിന്നീട് തുടര്‍ന്നുള്ള ഏഴ് കൊല്ലക്കാലവും വിടാതെ കൂടെയുണ്ടായിരുന്നുവെന്നും എപ്പോഴും നെഞ്ചത്ത് ഭാരമുള്ളതായി അനുഭവപ്പെട്ട് ജീവിച്ച് മടുത്തുപോയെന്നും സിയ പറയുന്നു. 

സിലിക്കണ്‍ ജെല്‍ വച്ചുപിടിപ്പിച്ച ശേഷം സ്തനത്തിന്റെ അളവിലും ഘടനയിലും മാറ്റം വന്നു. സ്തനങ്ങളെ ആകര്‍ഷണീയമാക്കാന്‍ ഇത് സഹായിച്ചു. എന്നാല്‍ ക്രമേണ ഓരോ ആരോഗ്യപ്രശ്‌നങ്ങളായി സിയയെ അലട്ടിക്കൊണ്ടിരുന്നു. 

മുഖമുള്‍പ്പെടെയുള്ള ഭാഗങ്ങളിലെ ചര്‍മ്മത്തില്‍ ചെറിയ പാടുകള്‍ വന്നുതുടങ്ങി. അകാരണമായ ക്ഷീണം മൂലം സിയ 12 മുതല്‍ 14 മണിക്കൂര്‍ വരെയെല്ലാം ഉറങ്ങി. ഇതിനിടെ മൂത്ത കുഞ്ഞിന് ജന്മം നല്‍കി. വലിയ തോതില്‍ മുടികൊഴിച്ചില്‍ തുടങ്ങിയപ്പോള്‍ ആദ്യം കരുതിയത്, പ്രസവത്തിന് ശേഷമുള്ള ഹോര്‍മോണല്‍ വ്യതിയാനത്തിന്റെ ഭാഗമാണെന്നായിരുന്നു. അസഹനീയമായ നെഞ്ചുവേദനയും സിയയെ വേട്ടയാടിക്കൊണ്ടിരുന്നു. 

അങ്ങനെ ആരോഗ്യപ്രശ്‌നങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചതോടെ വിശദമായ പരിശോധന നടത്താന്‍ ഇവര്‍ തീരുമാനിച്ചു. രക്തപരിശോധനയുള്‍പ്പെടെ എല്ലാ പരിശോധനകളും നടത്തിയ ഡോക്ടര്‍മാര്‍ സിയ 'നോര്‍മല്‍' ആണെന്ന് തന്നെ വിധിയെഴുതി. ഈ സമയത്തിനുള്ളില്‍ സിയ രണ്ടാമത്തെ കുഞ്ഞിനും ജന്മം നല്‍കിയിരുന്നു. 

പരിഹാരങ്ങള്‍ കണ്ടെത്താനാകാത്ത ആരോഗ്യ പ്രശ്‌നങ്ങളില്‍ വലയുന്നതിനിടെയാണ് സിലിക്കണ്‍ ജെല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയേക്കുമെന്നൊരു റിപ്പോര്‍ട്ട് കണ്ടത്. ഇതോടെ അവര്‍ ആ സാധ്യതകള്‍ തേടിപ്പോയി.ല സിലിക്കണ്‍ ജെല്‍ പിടിപ്പിച്ച പല സ്ത്രീകളും സമാനമായ പരാതിയുമായി ഡോക്ടര്‍മാരെ സമീപിച്ചതായി ഇവര്‍ കണ്ടെത്തി. അങ്ങനെ രണ്ടാമതൊരു ശസ്ത്രക്രിയ കൂടി നടത്തി, സിലിക്കണ്‍ ജെല്‍ എടുത്തുമാറ്റാന്‍ ഇവര്‍ തീരുമാനിച്ചു. 

ഏഴ് വര്‍ഷത്തിന് ശേഷം താന്‍ ഇപ്പോഴാണ് സ്വസ്ഥമായി ശ്വസിക്കുന്നതെന്ന് സിയ പറയുന്നു

2011ലെ ശസ്ത്രക്രിയയെക്കാള്‍ ചിലവേറിയ ശസ്ത്രക്രിയയിലൂടെയായിരുന്നു സിയയുടെ ശരീരത്തില്‍ നിന്ന് സിലിക്കണ്‍ ജെല്‍ നിറച്ച ഷെല്ലുകള്‍ എടുത്തുകളഞ്ഞത്. ഏഴ് വര്‍ഷത്തിന് ശേഷം താന്‍ ഇപ്പോഴാണ് സ്വസ്ഥമായി ശ്വസിക്കുന്നതെന്ന് സിയ പറയുന്നു. കോസ്‌മെറ്റിക് സര്‍ജറികളെ കുറിച്ച് പറയുമ്പോള്‍ ഇതിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ചും വ്യക്തമായി വിശദമാക്കേണ്ടത്, അത് നടത്തുന്നവരുടെ ബാധ്യതയാണെന്ന് ഇവര്‍ പറയുന്നു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മിനക്കെടാതിരുന്നാല്‍ തന്റെ അനുഭവം ഉണ്ടായേക്കുമെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.