ഹൃദയം നിലച്ചിട്ടും അയാള്‍ ജീവിച്ചു 18 മണിക്കൂറിന് ശേഷം

പാരീസ്: മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന നിരവധി പേരുണ്ട്. മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയവരെ അത്ഭുതമെന്ന് തന്നെയാണ് മിക്കപ്പോഴും വൈദ്യസമൂഹം വിലയിരുത്തുന്നത്. അത്തരമൊരു വാര്‍ത്തയാണ് ഫ്രാന്‍സില്‍നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത്. 

ഹ-ദയം നിലച്ചുവെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ച് 18 മണിക്കൂറുകള്‍ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന 53 കാരനാണ് വൈദ്യശാസ്ത്രത്തിന് അത്ഭുതമായിരിക്കുന്നത്. ശരീരോഷ്മാവ് ക്രമാധീതമായി കുറയുന്ന അസുഖമായിരുന്നു ഇയാള്‍ക്ക്. സഹോദരന്‍റെ വീട്ടില്‍നിന്ന് മടങ്ങുന്നതിനിടയെയാണ് ഇയാള്‍ക്ക് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചതും ഹൃദയം നിലച്ചുവെന്നും മരണം സംഭവിച്ചതായും വിധിയെഴുതുകയായിരുന്നു. 

എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളുടെ ഹൃദയം വീണ്ടും മിടിച്ച് തുടങ്ങുകയായിരുന്നു. നിലവില്‍ ഉപകരണങ്ങളുടെ സഹായത്തോടെ ശ്വസിക്കുന്ന ഇയാള്‍ക്ക് ഉടന്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാനാകുമെന്നാണ് കരുതുന്നതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഒരു ശതമാനം പോലും സാധ്യതയില്ലായിരുന്നുവെന്ന് പരിശോധിച്ച ഡോക്ടര്‍ ചാര്‍ബിറ്റ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമമായ ദ ടൈംസ് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ശരീരത്തിലെ ഉഷ്മാവ് കുറഞ്ഞതാണ് അദ്ദേഹത്തിന്റെ ശരീരത്തിലെ അവയവങ്ങളെ സംരക്ഷിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു.