35 രാജ്യങ്ങളില്‍ നിന്നുള്ള 37,000 പേരാണ് തങ്ങളുടെ ആരാധനാപാത്രത്തെ തെരഞ്ഞെടുത്തത്. പട്ടികയില്‍ ആകെ 21 ഇന്ത്യക്കാരാണ് ഉള്‍പ്പെട്ടിട്ടുണ്ട്

പ്രമുഖരായ രണ്ട് അമേരിക്കന്‍ കമ്പനികളാണ് ലോകത്തിലേറ്റവും ആരാധിക്കപ്പെടുന്ന വ്യക്തികളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ഇതില്‍ 21 പേര്‍ ഇന്ത്യക്കാരാണ്. ഏറ്റവുമധികം ആരാധകരുള്ള ഇന്ത്യക്കാരില്‍ ഒന്നാമനാണ് നരേന്ദ്ര മോദി. 

രാഷ്ട്രീയ നേതാക്കള്‍ക്ക് പുറമേ സിനിമാ താരങ്ങളും കായികതാരങ്ങളുമെല്ലാം പട്ടികയില്‍ ഇടം നേടിയിരിക്കുന്നു. എന്നാല്‍ മോദിക്കൊപ്പം പട്ടികയില്‍ ഇടം നേടിയ ഇരുപത്തിയൊന്നുകാരിയായ പെണ്‍കുട്ടിയാണ് ശ്രദ്ധാകേന്ദ്രം. മറ്റാരുമല്ല, സ്വന്തം കാഴ്ചപ്പാടുകള്‍ കൊണ്ട് ഫാഷന്‍ ലോകത്ത് തന്റേതായ ഇടമുണ്ടാക്കിയ ലോകസുന്ദരി മാനുഷി ചില്ലറാണ് ഈ മിടുക്കി. 

ലോകസുന്ദരിപ്പട്ടം മാത്രമല്ല മാനുഷിയെ വ്യത്യസ്തയാക്കിയിരുന്നത്. വ്യക്തമായ അഭിപ്രായങ്ങളും സാമൂഹികമായ ഇടപെടലുകളുമൊക്കെ മാനുഷിയെ കൂടുതല്‍ പ്രിയങ്കരിയാക്കി. ആര്‍ത്തവ ശുചിത്വത്തിന്റെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാനുഷി നടത്തിയ യാത്ര ശ്രദ്ധേയമായിരുന്നു. 

35 രാജ്യങ്ങളില്‍ നിന്നായി 37,000 പേരാണ് തങ്ങള്‍ ആരാധിക്കുന്ന വ്യക്തികളെ തെരഞ്ഞെടുത്തത്. മൂന്ന് വര്‍ഷം കൊണ്ടാണ് പട്ടിക തയ്യാറാക്കിയത്. മോദിക്കും മാനുഷിക്കും പുറമേ അമിതാഭ് ബച്ചന്‍, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ദീപിക പദുക്കോണ്‍, മഹേന്ദ്ര സിംഗ് ധോണി തുടങ്ങിയവരെല്ലാം പട്ടികയില്‍ ഇടം നേടിയിരിക്കുന്നു. 

ബില്‍ഗേറ്റ്‌സാണ് ലോകത്തേറ്റവും ആരാധകരുള്ള പുരുഷനായി തെരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവുമധികം ആരാധിക്കപ്പെടുന്ന സ്ത്രീയായി തെരഞ്ഞെടുക്കപ്പെട്ടത് ആഞ്ജലീന ജോളിയുമാണ്.