മീസില്‍സ് റുബെല്ല വാക്‌സിനേഷനെതിരെ പ്രാചാരണം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ മലപ്പുറം ജില്ലാ ഭരണകൂടം പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടും ഇതുവരെ ആര്‍ക്കെതിരെയും പൊലീസ് കേസെടുത്തില്ല. നേരിട്ടും സാമൂഹ്യ മാധ്യമങ്ങളിലൂടേയും വാക്‌സിനേഷനെതിരെ പ്രചാരണം ശക്തമായതോടെയാണ് ജില്ലാ ഭരണകൂടം നടപടികളിലേക്ക് നീങ്ങിയത്.

തിരൂര്‍ ജി.എം.യു.പി സ്കൂളില്‍ വാക്‌സിനേഷനേഷന്‍ ചില രക്ഷിതാക്കള്‍ തടയാന്‍ ശ്രമിച്ചിരുന്നു. പിന്നീട് ഇവരുടെ കുട്ടികളെ ഒഴിവാക്കിയാണ് സ്കൂളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടേയും വാക്‌സിനേഷനെതിരെ വ്യാപകമായ പ്രചാരണങ്ങള്‍ മലപ്പുറത്ത് നടക്കുന്നുണ്ട്. ഇതോടെയാണ് ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്.എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരൂരില്‍ വാക്‌സിനേഷന്‍ തടസപെടുത്തിയര്‍ക്കെതിരെപോലും ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. സമൂഹ്യമാധ്യമങ്ങളിലും വാക്‌സിനേഷനെതിരെ പ്രചാരണം തുടരുന്നുണ്ട്.

തര്‍ക്കങ്ങളുണ്ടായതിനെ തുടര്‍ന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തന്നെ നേരത്തെ വാക്‌സിനേഷന്‍ ബോധവത്ക്കരണവുമായി രംഗത്തിറങ്ങിയിരുന്നു. വാക്‌സിനേഷന് അനുകൂലമായ നിലപാടാണ് നേരത്തമുതല്‍ തന്നെ സ്വീകരിച്ചിട്ടുള്ളതെന്നും വീണ്ടും പറയേണ്ടതില്ലെന്നുമാണ് മിക്ക മത നേതാക്കളുടേയും നിലപാട്. ഒറ്റപെട്ട എതിര്‍പ്പിനിടയിലും 100 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ നിരവധി സ്കൂളുകളും മലപ്പുറം ജില്ലയിലുണ്ട്. ചില സ്കൂളുകളില്‍ എതിര്‍പ്പുയര്‍ത്തിയ രക്ഷിതാക്കളുടെ കുട്ടികളെ മാറ്റി നിര്‍ത്തിയാണ് വാക്‌സിനേഷന്‍ ആരോഗ്യവകുപ്പ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. 12,60,000 കുട്ടികള്‍ക്കാണ് ജില്ലയിയില്‍ വാക്‌സിനേഷന്‍ നല്‍കേണ്ടത്.ഇതില്‍ ഒരു ലക്ഷത്തോളം കുട്ടികള്‍ക്ക് ഇതിനകം തന്നെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയാക്കിയതായും നിശ്ചിത തിയ്യതിക്ക് മുന്‍പ് തന്നെ ബാക്കി കുട്ടികള്‍ക്കും വാക്‌സിനേഷന്‍ നല്‍കാന്‍ കഴിയുമെന്നും ആരോഗ്യവകുപ്പ് ആധികൃതര്‍ അറിയിച്ചു.