ഗ്ലോബൽ ഐക്കൺ പ്രിയങ്ക ചോപ്ര സൗന്ദര്യത്തിലൂടെയും വശ്യതയിലൂടെയും അഭിമുഖങ്ങളിൽ പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കുന്ന താരമാണ്. സെലിബ്രിറ്റിയായതുകൊണ്ട് തന്നെ ആലോചിക്കാതെ ഒരു സ്വകാര്യതയും അവർ പരസ്യമാക്കാറുമില്ല. എന്നാൽ ഫെമിന മാഗസിന് സമീപകാലത്ത് നൽകിയ അഭിമുഖം താരത്തെ വിവാദത്തിലാക്കി. അഭിമുഖത്തിൽ തെറ്റായി ഉദ്ദരിച്ചെന്ന് ആരോപിച്ച് പ്രിയ രംഗത്തുവന്നു. ഒടുവിൽ മാഗസിൻ വിവാദ ഉദ്ദരണി ഭാഗം പിൻവലിച്ച് മാപ്പുപറഞ്ഞു.

മുൻ കാമുകൻ നൽകിയ ജാക്കറ്റ് ധരിച്ച് അന്താരാഷ്ട്ര വേദിയിൽ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട ഭാഗമാണ് മാഗസിൻ തെറ്റായി ഉദ്ദരിച്ചത്. അവനെ ഞാൻ എം.എഫ് എന്ന് വിളിച്ചു എന്ന പരാമർശമാണ് താരത്തെ ചൊടിപ്പിച്ചത്. 'I'm all about girl love എന്ന തലക്കെട്ടിൽ പ്രത്യക്ഷപ്പെട്ട ഇന്‍റർവ്യുവിൽ സൂചിപ്പിക്കുന്നത് ഷാറൂഖ് ഖാൻ ആണെന്ന പ്രചാരണവും വ്യാപകമായി.

ജാക്കറ്റുമായി ബന്ധപ്പെട്ട ചോദ്യഭാഗം പിൻവലിച്ചാണ് ഫെമിന മാഗസിൻ തടിയൂരിയത്. കഴിഞ്ഞ മെയിൽ പ്രിയങ്ക പ്രത്യക്ഷപ്പെട്ട ചാറ്റ്ഷോയിൽ ധരിച്ച ബ്രൌൺ ജാക്കറ്റ് സംബന്ധിച്ച പരാമർശമാണ് താരത്തിന്‍റെ ഉറക്കംകെടുത്തിയത്. ഇതേ ജാക്കറ്റ് മുമ്പ് ഷാറൂഖ് ഖാൻ ധരിച്ചതാണെന്ന കഥകളാണ് പ്രചരിച്ചത്.

എന്നാൽ പ്രചാരണങ്ങളോട് പ്രിയങ്ക പ്രതികരിച്ചില്ല. സമാന ജാക്കറ്റ് ധരിച്ച ഷാറൂഖിന്‍റെ ചിത്രങ്ങളും ഇതോടൊപ്പം പുറത്തുവന്നിരുന്നു.