കുട്ടികൾക്കിടയിലെ 14 ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗമാണ് വിലയിരുത്തിയത് ആദ്യഘട്ടത്തിൽ 4,100 കുട്ടികളെയാണ് പഠനത്തിന് വിധേയരാക്കിയത്

കൗമാരക്കാര്‍ക്കിടയിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ദിനംപ്രതിയാണ് വര്‍ധിച്ചുവരുന്നത്. സ്മാര്‍ട്ട് ഫോണ്‍ മാറ്റിനിര്‍ത്തിക്കൊണ്ട് ഈ ഡിജിറ്റല്‍ യുഗത്തില്‍ ജീവിക്കുക സാധ്യതമല്ലാതായിരിക്കുന്നു. എന്നാല്‍ ആരോഗ്യപരമായി എത്രയധികം പ്രശ്‌നങ്ങളാണ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ഉണ്ടാക്കുന്നതെന്ന് നമ്മള്‍ തിരിച്ചറിയണം. 

ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ 2 വര്‍ഷം കൊണ്ടാണ് ഈ വിഷയത്തില്‍ ഒരു പഠനം പൂര്‍ത്തിയാക്കിയത്. ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് തുടര്‍ന്ന് ഇവര്‍ പ്രസിദ്ധീകരിച്ചത്. കൗമാരക്കാര്‍ക്കിടയിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം എ.ഡി.എച്ച്.ഡിക്ക് (അറ്റെന്‍ഷന്‍ ഡെഫിസിറ്റ്/ ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍) കാരണമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

തലച്ചോറിനെ ബാധിക്കുന്ന അസുഖമാണ് എ.ഡി.എച്ച്.ഡി. ഉദാസീനതയോ ഹൈപ്പര്‍ ആക്ടിവിറ്റിയോ ഇതിന്റെ ലക്ഷണമായി വരാം. പ്രശ്‌നമെന്തെന്നാല്‍ ചികിത്സയുണ്ടെങ്കില്‍ പോലും ഒരിക്കല്‍ ഈ അവസ്ഥയിലെത്തിയാല്‍ ഇതില്‍ നിന്ന് തിരിച്ചുകയറുക അത്ര എളുപ്പമല്ല. വര്‍ഷങ്ങളോളം ഇതേ അവസ്ഥയില്‍ തുടരുകയോ, ഒരുപക്ഷേ മരണം വരെയും അത് നീളുകയോ ആവാം. 

സോഷ്യല്‍ മീഡിയ, വീഡിയോ സര്‍ഫിംഗ്, മെസ്സേജിംഗ്, മ്യൂസിക് ഡൗണ്‍ലോഡിംഗ് തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് കൗമാരക്കാര്‍ പൊതുവേ സ്മാര്‍ട്ട് ഫോണിനെ ആശ്രയിക്കുന്നതായി പഠനത്തില്‍ കണ്ടെത്തിയത്. 

ആദ്യഘട്ടത്തില്‍ 15നും 16നും ഇടയിലുള്ള 4,100 കുട്ടികളെയാണ് ഗവേഷകര്‍ പഠനത്തിനായി തെരഞ്ഞെടുത്തത്. 2014 മുതല്‍ 2016 വരെ, ആറ് മാസം കൂടുമ്പോള്‍ ഇവര്‍ വിലയിരുത്തലുകള്‍ക്കും പരിശോധനകള്‍ക്കും വിധേയരായി. 14 തരത്തിലുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരിലെ മാറ്റത്തെ മനസ്സിലാക്കിയത്. 

ഇതില്‍ സോഷ്യല്‍ മീഡിയകള്‍ ഉള്‍പ്പെടെ എല്ലാ 14 പ്ലാറ്റ്‌ഫോമുകളും നന്നായി ഉപയോഗിച്ച കുട്ടികളെല്ലാം തന്നെ എ.ഡി.എച്ച്.ഡിയുടെ ലക്ഷണങ്ങള്‍ കാണിച്ചു. എ.ഡി.എച്ച്.ഡി വരാനുള്ള ഏകസാധ്യതയല്ല ഡിജിറ്റല്‍ മീഡിയ ഉപയോഗമെന്നും എന്നാല്‍ ഡിജിറ്റല്‍ മീഡിയ ഉപയോഗം ഗം എ.ഡി.എച്ച്.ഡിക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നു.