എംആര്‍ഐ സ്‌കാൻ മെഷീനിൽ കുടുങ്ങിയതല്ല മരണകാരണം
മുംബൈയിൽ 32കാരനായ യുവാവ് എംആര്‍ഐ സ്‌കാൻ മെഷീനിൽ കുടുങ്ങി മരിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാൽ സ്‌കാൻ മെഷീനിൽ കുടിങ്ങിയതുമൂലമുള്ള പരിക്കുകളല്ല മരണകാരണമായതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. സ്‌കാൻ മെഷീനിലേക്ക് യുവാവിനെ വലിച്ചടുപ്പിക്കാൻ കാരണമായ ഓക്‌സിജൻ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതും അതിനെത്തുടര്‍ന്ന് ദ്രവരൂപത്തിലുള്ള ഓക്‌സിജൻ ശ്വസിക്കേണ്ടിവന്നുതമാണ് മരണകാരണമായത്. ഓക്‌സിജൻ സിലിണ്ടറുകളിൽ ദ്രവരൂപത്തിലാണ് ഓക്‌സിജൻ സൂക്ഷിക്കുന്നത്. ഇത് പ്രത്യേകസംവിധാനത്തിന്റെ സഹായത്തോടെയാണ് വാതകരൂപത്തിലാക്കി ട്യൂബ് വഴി രോഗികള്‍ക് നൽകുന്നത്. കഴിഞ്ഞ ദിവസം മുംബൈ കോര്‍പറേഷന്റെ കീഴിലുള്ള ബിവൈഎൽ നായര്‍ ആശുപത്രിയിലാണ് അത്യപൂര്‍വ്വമായ ദുരന്തമുണ്ടായത്. ബന്ധുവായ രോഗിക്കൊപ്പം സ്‌കാൻ റൂമിലുണ്ടായിരുന്ന രാജേഷ് മാരുവിനാണ് ദാരുണ അന്ത്യം ഉണ്ടായത്. സ്കാൻ മെഷീൻ ഓണ്‍ ആയിരുന്ന സമയത്ത്, ലോഹവസ്‌തുവായ ഓക്‌സിജൻ സിലിണ്ടര്‍ മുറിയിലേക്ക് കൊണ്ടുവന്നതാണ് അപകടകാരമായത്. എംആര്‍ഐ മെഷീനിലെ അമിതഅളവിലുള്ള കാന്തികശക്തി, ഓക്സിജൻ സിലിണ്ടറിനെ അതിവേഗം വലിച്ചടുപ്പിക്കുകയായിരുന്നു. ഈ സമയത്ത് സമീപമുണ്ടായിരുന്ന രാജേഷിനെയും കാന്തികശക്തിയുടെ ആഘതത്തിലേക്ക് മെഷീനിലേക്ക് വലിച്ചടുപ്പിച്ച്. ഇടിയുടെ ആഘതത്തിൽ രാജേഷിന്റെ തലയ്‌ക്കും കഴുത്തിനും നെഞ്ചിനും പരിക്കേറ്റിരുന്നു. പെട്ടെന്ന് അബോധാവസ്ഥയിലായിരുന്ന രാജേഷ്, തൊട്ടടുത്ത് ചിന്നിച്ചിതറിയ സിലിണ്ടറിൽനിന്ന് വ്യാപിച്ച ലിക്വിഫൈഡ് ഓക്‌സിജൻ ശ്വസിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. മുറിയില്‍ രോഗിയും ഡോക്‌ടറും സ്‌കാൻ ടെക്നീഷ്യനുമുണ്ടായിരുന്നെങ്കിലും സിലിണ്ടറിന് തൊട്ടടുത്ത് പെട്ടുപോയതുകാരണമാണ് രാജേഷ് നേരിട്ട് ലിക്വിഫൈഡ് ഓക്‌സിജൻ ശ്വസിക്കാനിടയായത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ഡോക്‌ടറെയും അറ്റൻഡറെയും സ്‌കാൻ ടെക്നീഷ്യനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിക്കെതിരെയും കേസെടുത്തിട്ടുണ്ട്.