കുഞ്ഞുങ്ങൾക്ക് കുപ്പിപ്പാൽ കൊടുക്കുന്ന ശീലം മാറ്റണം കുഞ്ഞിന് രണ്ടുവയസ്സ് തികയുന്നതു വരെ മുലയൂട്ടണം

പ്രസവം കഴിഞ്ഞ് കുഞ്ഞ് ജനിച്ച് കഴിഞ്ഞാൽ മുലപ്പാൽ തന്നെ കൊടുക്കാൻ ശ്രമിക്കുക. ചിലരിൽ പാൽ കുറവായിരിക്കും. സിസേറിയൻ കഴിയുന്നവർക്കാണ് മുലപ്പാൽ വരാൻ താമസിക്കുന്നത്. മുലപ്പാൽ കുറവാകുമ്പോൾ കുഞ്ഞിന് ശരിയായ ആഹാരം കിട്ടാത്തതിൽ അമ്മ ആശങ്കാഭരിതയാകാറുണ്ട്. മുലപ്പാൽ ഇല്ല എന്ന കാരണത്താൽ കുഞ്ഞിന് കുപ്പിപ്പാൽ നൽകാറാണ് പതിവ്. എന്നാൽ അത് ശരിയായ രീതിയല്ല. മുലപ്പാൽ കുറച്ചാണെങ്കിലും കൂടൂതല്‍ പോഷകമൂല്യമുളളതാണെന്ന കാര്യം ഒാർക്കണം.

മുല കുടിക്കുന്ന ശിശുക്കള്‍ എപ്പോഴും കരയുന്നത് സാധാരണയാണ്. കരഞ്ഞയുടനെ പാലില്ലാഞ്ഞിട്ടാണെന്നു പറഞ്ഞ് കുപ്പിപ്പാല്‍ കൊടുക്കുന്ന ശീലമാണ് ആദ്യം മാറ്റേണ്ടത്. പ്രസവം കഴിഞ്ഞ് രണ്ടുദിവസം കഴിയുമ്പോഴേക്കും സ്വാഭാവികമായി മുലപ്പാല്‍ വന്നുതുടങ്ങും. കുഞ്ഞു നുണയുമ്പോള്‍ അമ്മയുടെ തലച്ചോറില്‍ മുലപ്പാലൂറുന്നതിനുളള ഹോര്‍മോണിന്റെ പ്രഭവകേന്ദ്രം പ്രചോദിതമാകും.

 മുലപ്പാല്‍ ചുരത്തുന്നതിനെ നിയന്ത്രിക്കുന്ന ഹോര്‍മോണ്‍, മുലയൂട്ടുന്നതിനുളള അമ്മയുടെ ആഗ്രഹത്തെയും മുലയൂട്ടുന്നതിനോടൊപ്പം അവര്‍ക്കുണ്ടാകുന്ന ആനന്ദത്തെയും ആശ്രയിച്ചിരിക്കുന്നു. മുലപ്പാല്‍ കുറവാണെങ്കില്‍ വീണ്ടും വീണ്ടും കുഞ്ഞിനെ മുലയൂട്ടാന്‍ ചുറ്റുമുളളവര്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നത് നല്ലതാണ്. 

കുഞ്ഞിന് രണ്ടുവയസ്സ് തികയുന്നതു വരെ മുലയൂട്ടണം. ആറുമാസം കഴിയുമ്പോള്‍ മുതല്‍ കപ്പില്‍നിന്നു കോരിക്കൊടുക്കാന്‍ തുടങ്ങണം. ഒരു വയസ്സ് കഴിയുമ്പോള്‍ കുഞ്ഞിന് മുതിര്‍ന്നവരുടെ ആഹാരങ്ങളെല്ലാം കൊടുത്തു തുടങ്ങണം. വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷണങ്ങളും ഒരു വയസ് കഴിഞ്ഞാൽ കൊടുക്കാം. കൂടുതലും ആവിയിലുള്ള ​ഭക്ഷണങ്ങൾ കൊടുക്കാൻ ശ്രമിക്കുക. വിവിധ കമ്പനികളിലുള്ള പാൽ പൊടികൾ ഇപ്പോൾ കടകളിൽ ലഭ്യമാണ്. പരമാവധി അത്തരം പൊടികൾ കൊടുക്കാതിരിക്കുക. പാൽ പൊടി കുട്ടികളിൽ വയറിളക്കം വരാൻ സാധ്യതയുണ്ട്.