ആശുപത്രിയിലെ വിവാഹത്തിന് തൊട്ടുപിന്നാലെ അവള്‍ മരണത്തിന് കീഴടങ്ങി
സ്‌തനാര്‍ബുദം ബാധിച്ച യുവതി ആശുപത്രിയിൽവെച്ച് വിവാഹിതയായെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങി. സ്‌തനാര്‍ബുദമെന്ന വില്ലനോട് നന്നായി പൊരുതിയശേഷമാണ് അവള്‍ കീഴടങ്ങിയത്. അതും വിവാഹം കഴിഞ്ഞ് 18 മണിക്കൂറിനുള്ളിൽ. ഏറെ കരളലിയിപ്പിക്കുന്ന ഈ സംഭവം നടന്നത് ഹാര്‍ട്ട്ഫോര്‍ഡിലെ സെന്റ് ഫ്രാൻസിസ് മെഡിക്കൽ സെന്ററിലാണ്. 31കാരിയായ ഹെതര്‍ മോഷറും ഡേവിഡ് മോഷറും 2015 മുതൽ പ്രണയത്തിലായിരുന്നു. ഒരു നൃത്തവിദ്യാലയത്തിൽവെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇതിനിടയിലാണ് ഹെതറിന് സ്‌തനാര്‍ബുദം സ്ഥിരീകരിച്ചത്. ശസത്രക്രിയ, കീമോതെറാപ്പി തുടങ്ങിയ ചികിൽസകള്‍ തേടിയെങ്കിലും, രോഗം അനുദിനം ഗുരുതരമായി മാറി. ഒടുവിൽ ഹെതറിന്റെ ജീവൻ നിലനിര്‍ത്താനായി വെന്റിലേറ്ററിലേക്ക് മാറ്റി. എന്നാൽ ഹെതറിനെ ഉപേക്ഷിക്കാൻ ഡേവിഡ് തയ്യാറായില്ല. മുൻനിശ്ചയപ്രകാരം ഡിസംബര്‍ 30ന് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ വിവാഹം നടത്താനാകില്ലെന്നാണ് ഡോക്‌ടര്‍മാര്‍ പറഞ്ഞത്. പക്ഷേ തീരുമാനത്തിൽനിന്ന് പിൻമാറാൻ ഹെതറും ഡേവിഡും തയ്യാറായില്ല. വെന്റിലേറ്ററിൽ ഓക്‌സിജൻ മാസ്‌കും ധരിച്ച് കിടന്ന ഹെതറിനെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് നവവധുവിനെപ്പോലെ അണിയിച്ചൊരുക്കി. എല്ലാ ചടങ്ങുകളോടെയും വിവാഹം നടത്തി. പക്ഷേ വിവാഹം കഴിഞ്ഞ് അൽപ്പസമയത്തിനകം ഹെതറിന്റെ ആരോഗ്യനില മോശമായി. ജീവൻ രക്ഷിക്കാൻ ഡോക്‌ടര്‍മാര്‍ കിണഞ്ഞുപരിശ്രമിച്ചെങ്കിലും എല്ലാ ശ്രമങ്ങളും വിഫലമായി. ഒടുവിൽ ഡേവിഡിനെ തനിച്ചാക്കി ഹെതര്‍ മറ്റൊരു ലോകത്തേക്ക് യാത്രയായി.