ബെംഗളൂരുവിൽ സാമ്പാറിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 25കാരിയായ യുവതി ജീവനൊടുക്കി. മൂന്ന് ദിവസം പഴക്കമുള്ള സാമ്പാർ വിളമ്പിയതിനെ ഭർത്താവ് ചോദ്യം ചെയ്തതിലുള്ള മനോവിഷമത്തിലാണ് കാവ്യ എന്ന യുവതി വിഷം കഴിച്ച് മരിച്ചത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ബെംഗളൂരു: സാമ്പാറിനെച്ചൊല്ലി ഭർത്താവുമായി വാക്കുതർക്കമുണ്ടായതിന് പിന്നാലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ നെലമംഗലയ്ക്കടുത്തുള്ള ഗെനാസനഹള്ളിയിലാണ് സംഭവം. ധാന്യം കേടാതാകെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന മരുന്ന് കഴിച്ചാണ് 25കാരിയായ കാവ്യ ജീവനൊടുക്കിയത്. ഇവർക്ക് നാല് വയസ്സുള്ള മകനുണ്ട്. ഗെനാസനഹള്ളി സ്വദേശിയും കർഷകനുമായ രംഗസ്വാമിയെയാണ് കാവ്യ വിവാഹം കഴിച്ചത്. മൂന്ന് ദിവസം മുമ്പ് തയ്യാറാക്കി റഫ്രിജറേറ്ററിൽ സൂക്ഷിച്ചിരുന്ന സാമ്പാർ കാവ്യ വിളമ്പിയതിനെ തുടർന്ന് ദമ്പതികൾ തമ്മിൽ തർക്കമുണ്ടായതായി പൊലീസ് പറഞ്ഞു. ആദ്യ രണ്ട് ദിവസങ്ങളിൽ അതേ സാമ്പാർ വിളമ്പിയപ്പോൾ രംഗസ്വാമി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
മൂന്നാം ദിവസം പുതിയ ഭക്ഷണം തയ്യാറാക്കാത്തതിന് അയാൾ അവളെ ശകാരിച്ചു. തുടർന്ന് വാക്കുതർക്കമുണ്ടായി. സംഭവത്തിൽ അസ്വസ്ഥയായ കാവ്യ മാർച്ച് മൂന്നിന് ഗുളിക കഴിച്ചു. അവശയായ ഇവരെ കുടുംബാംഗങ്ങൾ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് ആ രാത്രിയിൽ തന്നെ കൂടുതൽ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ചികിത്സക്കിടെ പിറ്റേന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങി. മകളുടെ മരണത്തിൽ അന്വേഷണം വേണമെന്ന് പിതാവ് പരാതി നൽകി. ഡോബ്സ്പേട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
