Asianet News MalayalamAsianet News Malayalam

തേരട്ട , ആതിര സദാനന്ദ് എഴുതിയ കഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ആതിര സദാനന്ദ് എഴുതിയ കഥ

chilla amalayalam short story by Athira Sadanand
Author
Thiruvananthapuram, First Published Jul 12, 2021, 5:04 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

chilla amalayalam short story by Athira Sadanand

 

ഉടലിനിരുവശവും മഞ്ഞപ്പൊട്ടുകളുള്ള കറുത്ത തേരട്ടകളുടെ പ്രജനനമാസമാണിത്. വേനലവസാനിപ്പിച്ച് പെയ്യുന്ന മഴയില്‍ കുതിര്‍ന്ന കരിയിലകള്‍ മണ്ണിലഴുകിച്ചേര്‍ന്ന് അവയ്ക്ക് ചുരുണ്ടുറങ്ങാനുള്ള മെത്തയാവുന്ന സമയം. 

പൈപ്പിന്‍ ചുവട്ടിലേക്ക് കുടവുമെടുത്ത് ധൃതിയില്‍ നടക്കുന്നതിനിടെ തന്റെ ചെരിപ്പിടാത്ത, വിണ്ടുകീറിയ പാദങ്ങള്‍ കൊണ്ട് അവള്‍ ഒരു നൂറു തേരട്ടകളെയെന്കിലും ഞെരിച്ചു കാണും. അപ്പോഴവ അവളുടെ മൗനത്തിന്റെ ശൂന്യതയില്‍ ഒരു 'കറകറ' ശബ്ദത്തോടെ, മരണവെപ്രാളത്തിലുള്ള വിസര്‍ജജ്യത്തോടെ ചത്തു. അതിന്റെ, മൂത്രമൊഴിച്ചാലെന്നതു പോലുള്ള  ഗന്ധം അവിടെ പടര്‍ന്നു. 

ആ തെരുവിന്റെ അന്തരീക്ഷത്തില്‍ നിന്നും തേരട്ടകളുടെ മരണമണം തിരിച്ചറിയുക പ്രയാസമാണ്. കാരണം നഗരത്തിന്റെ സകലമാലിന്യങ്ങളും വന്നു നിറയുന്ന ഓട തെരുവിനെ ഒരു ലക്ഷ്മണരേഖ പോലെ വളഞ്ഞിട്ടുണ്ട്. മഴ കൂടുന്ന സമയങ്ങളില്‍ തെരുവുകാര്‍ തീട്ടവെള്ളം എന്ന് വിളിക്കുന്ന കറുത്ത പശിമയുള്ള ജലം സിനിമാനടന്മാരുടെയും ചിരിച്ചു കൈകൂപ്പിനില്‍ക്കുന്ന ചില രാഷ്ടീയക്കാരുടെയും പഴയ ഫ്‌ളക്‌സ് വലിച്ച് കെട്ടി ഭഭ്രമാക്കിയ മേല്‍ക്കൂരയുള്ള അവരുടെ കുഞ്ഞു വീടുകളിലേക്ക് അലിഞ്ഞിറങ്ങും. അപ്പോഴാണ് മനുഷ്യന്റെ വിയര്‍പ്പിനും, വീടിന്റെ ചുമരുകള്‍ക്കും, കാറ്റിനും, മരണത്തിനും ഒരേ തീട്ടമണം വരുന്നത്. 

വേര്‍തിരിച്ചറിയാനാകാത്ത, കെട്ടുപിണഞ്ഞു കിടക്കുന്ന ഗന്ധങ്ങള്‍ക്കിടയിലും തേരട്ടകളുടെ മണം അവള്‍ക്കു തിരിച്ചറിയാനാകും. കാരണം തേരട്ടകളെ അവള്‍ പ്രണയിക്കുന്നു. അതിന്റെ നിശബ്ദത, അലസത, അവനവനിലേക്ക് തന്നെ ചുരുണ്ടുകൂടുന്ന ശാന്തത, ഭൂമിയോടമര്‍ന്നു ചേരുന്ന അതിന്റെ മരണം.. എല്ലാം അവളെ മോഹിപ്പിക്കുന്നു..

വെള്ളമെടുക്കാന്‍ വന്ന പെണ്ണുങ്ങളുടെ നടുവിലേക്ക് അവള്‍ മെല്ലെ നടന്നുകയറി. പെണ്ണുങ്ങളുടെ ബഹളങ്ങളൊന്നും അവള്‍ കേട്ടില്ല. അവള്‍ തേരട്ടകളുടെ മരണത്തെപ്പറ്റി ചിന്തിക്കുകയായിരുന്നു. 

വലിയ അല്ലല്ലൊന്നുമില്ലാത്ത മരണമാണ്, അവഗണിക്കാനാവുന്നത്. ഒരൊറ്റ ചവിട്ട്, ജീവന്‍ നിലനിര്‍ത്താനാവശ്യമായ സ്രവങ്ങളെല്ലാം ഉടലിന്റെ ദ്വാരങ്ങളില്‍ കൂടി പുറത്തേക്കൊഴുകിയൊഴിയുന്നു. ഉടല്‍ ഒരൊഴിഞ്ഞ തൊണ്ടു പോലെ ഉപയോഗശൂന്യമായി തീരുന്നു. ലളിതമായ അവസാനം. ചിന്തകള്‍ പേനരിക്കുമ്പോഴൊക്കെ അവള്‍ തല ചൊറിഞ്ഞു, തേരട്ടമണമുള്ള പാദങ്ങള്‍ ഒരു നേരമ്പോക്കിനെന്നോണം മാന്തി. നഖങ്ങള്‍ക്കിടയില്‍ കുഴമ്പ് പരുവത്തില്‍ ചേറ് നിറഞ്ഞു. കഴുത്തിലെ മെഴുക്ക് പുരണ്ട കറുത്ത ചരടില്‍ ഒരു താലി പോലെ സൂക്ഷിച്ചിരുന്ന സേഫ്റ്റി പിന്‍ ഊരിയെടുത്ത് അവള്‍ നഖങ്ങള്‍ക്കിടയിലെ ചേറ് നീക്കാന്‍ തുടങ്ങി. തള്ളവിരല്‍.. ചൂണ്ടുവിരല്‍..മോതിരമില്ലാത്ത മോതിരവിരല്‍..വലതു കൈയ്യിലെ നടുവിരലിന് നഖമില്ല. തലയറ്റുണങ്ങിയ തെങ്ങുപോലെ അവിടം ഒരു വേദനിപ്പിക്കുന്ന ശൂന്യത മാത്രം. പഞ്ചിംഗ് മെഷീനു കീഴെ റെക്‌സിന്‍ നീക്കിക്കൊടുക്കാന്‍ നിന്ന പഴയ രംഗം അവള്‍ ഒന്നൂടെ ഓര്‍ത്തെടുത്തു. യുദ്ധഭൂമിയിലെ ഭടന്റെ മുറിഞ്ഞു വീണ ശിരസ്സു പോലെ വിരലിന്റെ അഗ്രം വീണുരുണ്ടത്. 

പൊടുന്നനെ ഓര്‍മ്മയുടെ ഒരു വേദന അവളുടെ മുറിവിനെ മിന്നല്‍ പോലൊന്നു തൊട്ട് കടന്നു പോയി. മറ്റു വിരലുകള്‍ മടക്കി, നടുവിരല്‍ മാത്രം നിവര്‍ത്തി അവളതിനെ ഓമനിച്ചു. 'വിരലേ നീയെന്തുമാത്രം സഹിച്ചു..'തേരട്ടയെ പോലെ ചതഞ്ഞ പാതിവിരല്‍..

പെണ്ണുങ്ങളുടെ ബഹളം അവസാനിച്ചിരുന്നില്ല. വേനലിന്റെ അവസാനത്തോടെ ബുദ്ധരൂപം പൂണ്ട പരുത്തിമരത്തിന്റെ ചുവട്ടില്‍ അവള്‍ തേരട്ടയെ പോലെ ചുരുണ്ടിരുന്നു. പണ്ടെങ്ങോ പൊട്ടിയടര്‍ന്നു വീണ ഉന്നക്കായകളുടെ തൊണ്ടുകള്‍ ആരോ ഉപേക്ഷിച്ച ചിരാതുകള്‍ പോലെ. അതില്‍ തളം കെട്ടി കിടക്കുന്ന മഴത്തുള്ളികള്‍. ഉദിച്ചു വരുന്ന സൂര്യന്റെ വെളിച്ചം ഒരു നാളം പോലെ അതില്‍ വിളങ്ങുന്നു. അവള്‍ ഉണര്‍ന്നു വരുന്ന ആകാശത്തേക്ക് നോക്കി. 

ഗര്‍ഭിണികളുടെ തുടകള്‍ക്കിടയില്‍ ഒരു കുഞ്ഞിന്റെ തല കാണുന്ന കണക്ക് മേഘങ്ങള്‍ക്കിടയില്‍ സൂര്യന്‍ പ്രത്യക്ഷപ്പെട്ടു വരുന്നതേയുള്ളൂ. അപ്പോഴേക്കും തെരുവില്‍ പെണ്ണുങ്ങളെ തോല്‍പ്പിച്ചു കൊണ്ട് ആണുങ്ങളുടെ ശബ്ദം കേട്ടു തുടങ്ങി. ഓടയുടെ നേര്‍ത്ത ചാലുകളില്‍ തുള്ളുന്ന ചെമ്മീന്‍ പിടിക്കാന്‍ വന്നവരുടെ ബഹളമാണ്. കൊതുകുകളുടെ കൂട്ടക്കരച്ചില്‍ ഒരു ഈണമെന്നോണം കൂടെയുണ്ട്.. അവള്‍ മെല്ലെ പെപ്പിന്‍ചുവട്ടിലേക്ക് കുടവുമെടുത്ത് നടക്കുന്നതിനിടെയാണ് പെട്ടന്ന് ആ ശബ്ദം കേട്ടത്.

'എടീ, ഇങ്ങോട്ട് വാ..'

കനത്ത മീശ വിറക്കുന്ന ഒരു ശബ്ദം. അവള്‍ തിരിഞ്ഞുനോക്കി. ആലയില്‍ പണിയെടുക്കുന്ന, ഉരുക്കു ശരീരമുള്ള, കരടിരോമമുള്ള ബസവണ്ണയാണ് വിളിക്കുന്നത്. 

ചെമ്മീന്‍ പിടിക്കാന്‍ വന്നതാണ്, ഒരു കൈയ്യില്‍ അതിട്ടു പിടിച്ചിരിക്കുന്ന കവര്‍, മറ്റേ കൈ ഓടയില്‍. ഈ അവസരം മുതലാക്കി അയാളെ ഒരു കൊതുക് കടിച്ചിരിക്കുന്നു. തന്റെ പുറം ചൊറിയാന്‍ വിളിച്ചതാണ് അയാളവളെ. അവള്‍ ആദ്യം ഒന്നു മടിച്ചു നിന്നു. ചുറ്റിലും പരിഹാസത്തിന്റെ മുറുമുറുപ്പുയരുന്നു. തന്റെ നഖങ്ങള്‍ക്ക് ചൊറികലയിലുള്ള ആത്മവിശ്വാസം തന്ന ഉള്‍പ്രേരണയാലോ, പേടിയാലോ എന്തോ അവള്‍ അയാള്‍ക്കരികിലെത്തി. 

സ്ഥിരമായി പെണ്ണുങ്ങളെ ഇത്തരത്തില്‍ കളിയാക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന ബസവണ്ണയ്ക്ക് നേരെ ഒരു പെണ്‍കുട്ടി നടന്നു ചെല്ലുന്നതു കണ്ട് തെരുവിന്റെ മൊത്തം കണ്ണുകളും അവര്‍ക്കു നേരെ തിരിഞ്ഞു. തെരുവിനെ വിറപ്പിക്കുന്ന തന്റെ കൊമ്പന്‍മീശയ്ക്ക് നേരെ വളകിലുക്കിക്കൊണ്ട് ഒരുത്തി സധൈര്യം വരുന്നത് ബസവണ്ണയ്ക്ക് ഇഷ്ടമായില്ല. അയാള്‍ ഒരു യുദ്ധത്തിനെന്നോണം നെഞ്ചുവിരിച്ചിരുന്നു. അയാളുടെ മുഖത്ത് പുച്ഛം ഒരു കുട പിടിച്ചിരുപ്പുണ്ടായിരുന്നു. 

'എവിടെയാ?'

അവള്‍ സ്ഥായിയായ പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു. ആണുങ്ങളുടെ ഇടയില്‍ ചൂളം വിളികളും അര്‍ഥം വച്ച ചിരികളും..

'വലതു തോളെല്ലിനു താഴെയായിട്ട്..'

അത് പറയുമ്പോള്‍ അയാള്‍ ഒരു വക്രിച്ച ചിരി ചിരിച്ചു. അവള്‍ വലതു കൈകൊണ്ട്  അയാളുടെ വലതുപുറം മാന്തുവാന്‍ തുടങ്ങി. ആദ്യം മെല്ലെ, പിന്നെ വട്ടത്തില്‍, ഒരു ചെറിയ താളത്തില്‍. ബസവണ്ണ തന്റെ കൂട്ടുകാരെ കേള്‍പ്പിക്കാനായി കൃത്രിമരതിശബ്ദങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. ആളുകളുടെ ചിരി ഉച്ചത്തിലായതു കണ്ട് അവള്‍ ചോദിച്ചു, 'ഞാന്‍ പൊയ്‌ക്കോട്ടെ?'


'പറ്റില്ല. പുറം മൊത്തത്തില്‍ ഒന്നു ചൊറിയണം.' ഇങ്ങനെ പറഞ്ഞുകൊണ്ട് അയാള്‍ തന്റെ തുളകളുള്ള, മീന്‍മണമുള്ള ബനിയന്‍ ഊരി. ചുറ്റിലും ഒരു വലിയ ആരവമുയര്‍ന്നപ്പോള്‍ അവളുടെ ആത്മവിശ്വാസത്തിന്റെ ചെകിടത്ത് അയാളുടെ തീപാറുന്ന നോട്ടം ആഞ്ഞടിച്ചു. 

വിറക്കുന്ന കൈകള്‍ കൊണ്ട് അവള്‍ കുടം താഴെ വച്ച് അയാളുടെ പിറകിലായി ചമ്രം മടഞ്ഞിരുന്നു. അവളുടെ ധൈര്യവും അയാളുടെ ആണ്‍വിചാരങ്ങളും തമ്മിലുള്ള ഒരു കളി കാണുന്നതിലേക്ക് രംഗം മാറിയിരുന്നു. ആളുകള്‍ സംഘം ചേര്‍ന്ന് അഭിപ്രായം പറയാന്‍ തുടങ്ങി. ചില പെണ്ണുങ്ങള്‍ അവള്‍ ചെയ്തത് തെറ്റാണെന്നും ആണുങ്ങളെ വാശി കയറ്റിയാല്‍ ഒടുവിലിങ്ങനൊക്കെയാവുമെന്ന് പറഞ്ഞു. അയാള്‍ അങ്ങനെ പറഞ്ഞാലും അവള്‍ ഒന്നും മിണ്ടാതെ വിനയപൂര്‍വ്വം  നടന്നുപോവുകയായിരുന്നു വേണ്ടതെന്ന് ചില ഭാര്യമാര്‍ അഭിപ്രായപ്പെട്ടു. ആണുങ്ങളാരും തന്നെ ഒന്നും മിണ്ടിയില്ല. അവരുടെ ഭാവനയില്‍ ഒരു രതി പടത്തിലെ നായികയും നായകനുമായി അവളും ബസവണ്ണയും രൂപാന്തരപ്പെട്ടിരുന്നു.

അവള്‍ തന്റെ രണ്ടു കൈകള്‍കൊണ്ടും അയാളുടെ പുറം മാന്തി തുടങ്ങി. ഇടയ്ക്ക് വലതുകൈകൊണ്ട് ചൊറിയുകയും ഇടതുകൈകൊണ്ട് മൃദുവായി തലോടുകയും ചെയ്തു. അയാളുടെ വിയര്‍ത്ത പുറത്ത് അവളുടെ വിരലുകള്‍ കലാപരമായി നീന്തി. ബസവണ്ണയുടെ ഉറച്ച ശരീരം മെല്ലെ അയഞ്ഞു തുടങ്ങി. തന്റെ പുറത്ത് ഒരായിരം തേരട്ടകള്‍ ഇഴയുന്നതിന്റെ സുഖകരമായ ഇക്കിളി അയാള്‍ക്ക് അനുഭവപ്പെടുന്നുണ്ട്. അയാള്‍ കണ്ണുകളടച്ചു. കാഴ്ച്ചകാരില്‍ ഒരു നിശബ്ദത പടര്‍ന്നു. 

അവള്‍ ചൊറിച്ചല്‍ തുടര്‍ന്നു. പൂച്ചയുടേതെന്നതു പോലെ അവളുടെ നഖങ്ങള്‍ വിരലുകളില്‍ നിന്നും വിടര്‍ന്നു വരാന്‍ തുടങ്ങി. ബസവണ്ണയുടെ പുറത്തുനിന്ന് ചോര പൊടിയുന്നുണ്ടായിരുന്നു. അയാള്‍ ഞരങ്ങി. സത്യത്തില്‍ അവള്‍ ബസവണ്ണയെ കാണുന്നുണ്ടായിരുന്നില്ല, അയാളുടെ പുറത്ത് കുറെ തേരട്ടകള്‍ പുളയുന്നതു മാത്രമാണവള്‍ കണ്ടത്. 

അവള്‍ തേരട്ടകളെയാണ് മാന്തുന്നത്. തേരട്ടകളാണ് ഞരങ്ങുന്നത്. തേരട്ടകളാണ് കെട്ടുപിണഞ്ഞിങ്ങനെ കിടക്കുന്നത്.  അവളുടെ വിരലുകളുടെ വേഗത കൂടി, അവ രക്തം ചീറ്റിച്ചു കൊണ്ട് അയാളുടെ പുറത്ത്  മുകളിലേക്കും താഴേക്കും എന്ന ക്രമത്തില്‍ ചലിക്കാന്‍ തുടങ്ങി. ബസവണ്ണ തന്റെ ശരീരം സൃഷ്ടിച്ച ആശയക്കുഴപ്പത്തിലായിരുന്നു, ഒരു ഭാഗം വേദന കൊണ്ട് പുളയുകയും മറുഭാഗം രതിമൂര്‍ച്ഛയിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു. 

അയാള്‍ തികച്ചും ബലഹീനനായി തീര്‍ന്നു. 

അവള്‍ അസാധാരണമായ ഒരു വികാരാവേശത്തിലെന്നോണം അയാളെ ചൊറിഞ്ഞു കൊണ്ടിരുന്നു. അവളുടെ നഖങ്ങള്‍ക്കിടയില്‍ ബസവണ്ണ വന്നു നിറഞ്ഞു, രക്തമായും മാംസമായും. കാണികളുടെ ഭയം ഒരു പുകച്ചുരുള്‍ പോലെ വന്ന് അവരുടെ തന്നെ കാഴ്ച്ചയെ മങ്ങിച്ചു തുടങ്ങിയിരുന്നു. ബസവണ്ണ വേദന കൊണ്ട് പുളഞ്ഞു, സുഖം കൊണ്ട് ഞരങ്ങി, നിസ്സഹായതയില്‍ മുരളുകയും ചെയ്തു. അയാളുടെ ശ്വാസ്സോച്ഛാസം മുറുകി, ശരീരം വിറച്ചു. കുങ്കുമത്തില്‍ കഴുകിയാലെന്നോണം അവളുടെ കൈകളും മുഖവും രക്തത്തില്‍ കുളിച്ചിരുന്നു. 

മുഖത്ത് ആരെയും അമ്പരിപ്പിക്കുന്ന ശാന്തതയുമായി അവള്‍ എന്നിട്ടും തന്റെ ജോലി തുടര്‍ന്നുകൊണ്ടിരുന്നു. ബസവണ്ണയുടെ ആത്മാവ്, അയാള്‍ ഏറ്റവും അഭിമാനം കൊള്ളുന്ന തന്റെ ശരീരഭാഗത്തിലൂടെ ദ്രാവകരൂപത്തില്‍ പുറത്തുചാടി. 

അവള്‍ക്ക് തേരട്ട ചതഞ്ഞു മരിക്കുന്നതാണോര്‍മ്മ വന്നത്. ബസവണ്ണ ഒരു വലിയ പര്‍വ്വതം പോലെ ബോധം നശിച്ച് താഴെ വീണ് സ്വന്തം രക്തത്തില്‍ കിടന്ന് ഞരങ്ങി. അവള്‍ മെല്ലെ എഴുന്നേറ്റു പൈപ്പിനടുത്തേക്ക് നടക്കുമ്പോള്‍ പെണ്ണുങ്ങളെല്ലാവരും നിശബ്ദരായി അവള്‍ക്ക് വഴിമാറിക്കൊടുത്തു. 

കൈകളിലും മുഖത്തുമുള്ള ചോര കഴുകിക്കളയവെ പൊടുന്നനെ അടിവയറ്റിലൊരു വേദന അനുഭവപ്പെട്ടതിനാല്‍ കാലുകളകത്തി അവളാ ഈര്‍പ്പമുള്ള തറയിലിരുന്നു. അവളുടെ രഹസ്യഗുഹയില്‍ നിന്ന് പെറ്റു വീഴുന്ന തേരട്ടക്കുഞ്ഞുങ്ങളെ കാണികള്‍ അറപ്പോടെ നോക്കി. ഉടലിനിരുവശവും മഞ്ഞ പൊട്ടുകളുള്ള കറുത്ത തേരട്ടകള്‍  ചവിട്ടിയരക്കാന്‍ പാകത്തില്‍ ഭൂമിയുടെ മുഖത്ത് ഇഴയാന്‍ തുടങ്ങുന്നു.

Follow Us:
Download App:
  • android
  • ios