Asianet News MalayalamAsianet News Malayalam

Malayalam Short Story : അഭയാര്‍ത്ഥികള്‍, നിരഞ്ജന്‍ അഭി എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് നിരഞ്ജന്‍ അഭി എഴുതിയ ചെറുകഥ

chilla amalayalam short story by Niranjan Abhi
Author
Thiruvananthapuram, First Published Jan 7, 2022, 5:45 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla amalayalam short story by Niranjan Abhi

 

അരിച്ചിറങ്ങുന്ന തണുത്ത കാറ്റിനൊപ്പം പ്രഭാതത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് എല്‍സാല്‍വദോര്‍ എന്ന ലാറ്റിനമേരിക്കന്‍ രാജ്യത്തെ സാന്‍ മാര്‍ട്ടിന്‍ ഗ്രാമം..

'റാമിറെസ്..റാമിറെസ്..'

''എഴുന്നേല്‍ക്കൂ.. മോള്‍ വല്ലാതെ കരയുന്നുണ്ട് ,ഈ കരച്ചില്‍ കേട്ടും ഉണരാതെ നിനക്ക് എങ്ങനെ ഉറങ്ങാന്‍ കഴിയുന്നു..?'

അമ്മ റോസയുടെ ദേഷ്യവും ഈര്‍ഷ്യയും നിറഞ്ഞ കനത്തിലുള്ള വിളി കേട്ടാണ് റാമിറെസ് കണ്ണുകള്‍ തിരുമ്മി എഴുന്നേല്‍ക്കുന്നത്.

ദിവസങ്ങളോളം പട്ടിണികിടന്നു വലഞ്ഞ റാമിറസിന്റെ വിളറിയ മുഖത്തു ഉറക്കം തൂങ്ങിയ കുഴിഞ്ഞ കണ്ണുകള്‍ തളര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നുണ്ട്.


സാന്‍ മാര്‍ട്ടിന്‍ എന്ന കൊച്ചു  ഗ്രാമം ഉണരുന്നതേ ഉള്ളു. പഴയ തകര പാട്ടകളും, മരക്കമ്പുകളും, കീറിയ ചാക്കുകളും കൊണ്ട് മറച്ച കൂരയിലേക്ക് സൂര്യ പ്രകാശം അരിച്ചിറങ്ങാന്‍ തുടങ്ങിയതേ ഉള്ളു.

ശൈത്യകാലം അവസാനിക്കാന്‍ ഇനിയും മാസങ്ങള്‍ ആകുമെന്ന് വീടിന് ചുറ്റുമുള്ള ഇലകള്‍ കൊഴിഞ്ഞ മരച്ചില്ലകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 

അസഹ്യമായ തണുപ്പില്‍ ചൂട് പകരുന്ന കനലുകള്‍ നിറച്ച ചട്ടി ചാരം മാത്രമായി അവശേഷിച്ചിരിക്കുന്നു..

ബാല്‍സാ ചെടികള്‍ നിറഞ്ഞതും  ഇടക്കിടക്ക് ഇടതൂര്‍ന്നു വിടര്‍ന്നു നിന്നിരുന്ന ഐസോട്ട് പൂക്കളും മനോഹരമാക്കിയിരുന്ന പഴയ ഗ്രാമത്തിന്റെ ഭംഗി ഇന്ന്  നഷ്ടമായിരിക്കുന്നു. 

അങ്ങിങ്ങായി കാണുന്ന വരണ്ടുണങ്ങിയ ചോള പാടങ്ങളും കരിഞ്ഞുണങ്ങിയ കാപ്പിച്ചെടികളും  ആ ഗ്രാമത്തിലെ ഇല്ലായ്മയുടെയും പട്ടിണിയുടെയും  ആഴം വ്യക്തമാക്കുന്നുണ്ട്.

'ജാനെറ്റ്  വല്ലാതെ കരയുന്നു. വിശന്നിട്ടാവും. നീ പോയി എന്തെങ്കിലും അവള്‍ക്ക് കഴിക്കാന്‍ കിട്ടുമോ എന്ന് നോക്കൂ..'

'ചെറിയ കുട്ടിയല്ലേ അവള്‍ക്ക് നമ്മളെപ്പോലെ എങ്ങനെ വിശപ്പ് സഹിക്കാന്‍ പറ്റും?'

'റോസാ.'

റാമിറെസിന്റെ അമ്മയാണ്. നഷ്ടങ്ങളുടെ കണക്കുപുസ്തകം മാത്രം കൈമുതലായവള്‍. ദുസ്സഹമായ എല്‍സാല്‍വഡോറിലെ പട്ടിണി നിറഞ്ഞ ദുരിതജീവിതം കരകയറ്റാന്‍ ഭര്‍ത്താവ് ആല്‍ബര്‍ട്ടോ ഹോണ്ടുറാസ് വഴി മെക്‌സിക്കോയിലേക്കും അവിടുന്ന് അമേരിക്കയിലേക്കും അഭയാര്‍ത്ഥിയായി കടക്കാന്‍ പോയതാണ്. എങ്ങനെയേലും അമേരിക്കന്‍ അതിര്‍ത്തി കടന്നു കിട്ടിയാല്‍ എന്തേലും ജോലി ചെയ്തു പട്ടിണി കൂടാതെ ജീവിച്ചു പോകാം എന്ന മോഹം. വര്‍ഷം കുറെ കഴിഞ്ഞു. ഒരു വിവരവുമില്ല. ജീവിച്ചിരിപ്പുണ്ടോ അതോ അതിര്‍ത്തിയില്‍ അമേരിക്കന്‍ പട്ടാളക്കാരുടെ വെടിയേറ്റ് മരണപ്പെട്ടോ എന്നൊന്നുമറിയില്ല...
  
റാമിറസിനെ വളര്‍ത്താന്‍, അവനു ഭക്ഷണവും വസ്ത്രവും നല്കാന്‍ വല്ലാതെ കഷ്ടപ്പെട്ട നാളുകള്‍. പക്ഷെ ഇത്രത്തോളം രാജ്യം പട്ടിണിയിലേക്കും വരള്‍ച്ചയിലേക്കും പോയിരുന്നില്ല കഴിഞ്ഞ കാലങ്ങളില്‍.

രണ്ടു ദിവസങ്ങള്‍ കൂടുമ്പോളെങ്കിലും ചോള മാവു കൊണ്ടുള്ള 'പപ്പുസ' പലഹാരമെങ്കിലും കിട്ടാനുള്ള വഴിയുണ്ടായിരുന്നു.

അത് പിന്നീട് ചോളത്തിന്റെ ഇലകള്‍ അരിഞ്ഞു വെള്ളത്തില്‍ തിളപ്പിച്ച് ആ വെള്ളം കുടിക്കല്‍ മാത്രമായി മാറി. 
ഇപ്പോള്‍ കരിഞ്ഞുണങ്ങിയ ചെടികളെ നോക്കി നെടുവീര്‍പ്പിടാനേ കഴിയുന്നുള്ളു.

തന്റെയും റാമിറസിന്റെയും കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തിലേക്ക് കടുത്ത പ്രണയത്തിന്റെ വസന്തത്തിനൊടുവില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് റാമിറസ് കൂടെ കൂട്ടിയതാണ്  ജൂലിയ എന്ന പെണ്‍കുട്ടിയെ. 

ജൂലിയയും സമാന സാഹചര്യങ്ങളില്‍ നിന്ന് തന്നെ വന്നതാണ്.അതുകൊണ്ടു അവള്‍ക്ക് വിശപ്പും പട്ടിണിയുമൊന്നും പുതുമയായിരുന്നില്ല. ഇപ്പോള്‍ 2 വയസ്സുകാരി മോള്‍ ജാനെറ്റ് കൂടി അവര്‍ക്കൊപ്പമായി.

ജാനെറ്റിന് റാമിറസ് എന്ന അപ്പയെ ജീവനാണ്. അവന്റെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നു കിടക്കലാണ് അവള്‍ക്ക് ഏറ്റവും ഇഷ്ടം. ആ സമയം അവള്‍ വിശപ്പറിയാറില്ല എന്ന് തോന്നാറുണ്ട്.

പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞ ഈ സാഹചര്യത്തില്‍ കുടിക്കാന്‍ വെള്ളം കിട്ടുന്ന വീടിന് തൊട്ടടുത്ത നീര്‍ച്ചാല്‍ തന്നെ വലിയ ഭാഗ്യം...
പക്ഷെ ഇപ്പോള്‍ മോള്‍ ജാനെറ്റ് വന്നതില്‍ പിന്നെ അവള്‍ക്കുള്ള ഭക്ഷണം കണ്ടെത്തലാണ് വലിയ പ്രശ്‌നം.

റാമിറെസ് നിസ്സഹായതയോടെ അമ്മയെ നോക്കി..

'ഈ സാന്‍ മാര്‍ട്ടിനില്‍ ഇനി എവിടെ പോകാനാണ്, ഒരു കൊളോണ്‍ (പൈസ ) പോലും കൈയിലില്ല...'

ആരോട് എന്ത് ചോദിയ്ക്കാന്‍?

'അടുത്തുള്ള ചോള തോട്ടങ്ങളില്‍ ഒന്ന് പോയി നോക്കൂ റാമിറെസ്. കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ കൊഴിഞ്ഞു വീണ ചോളമണികളെങ്കിലും കിട്ടുമോ എന്ന്. കുറച്ചേലും കിട്ടിയാല്‍ മോള്‍ക്ക് അത് തിളപ്പിച്ച് കൊടുക്കാം.'

'ജൂലിയ എവിടെ..?'

റാമിറെസ് അമ്മയോട് ചോദിച്ചു. 'അവളും ഉണര്‍ന്നിട്ടില്ല. തളര്‍ന്നു ഉറങ്ങുകയാവും.

അവളെ വിളിച്ചിട്ട് കാര്യമില്ലല്ലോ അതാണ് നിന്നെ വിളിച്ചത്.'

'സാന്‍ മാര്‍ട്ടിനിലോ എല്‍സാല്‍വദോറിലോ ഇനിയും എത്ര നാള്‍ നമുക്കിങ്ങനെ കഴിയാന്‍ പറ്റും..?

അച്ഛന്റെ വഴിയേ അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചാലോ നമുക്കെല്ലാവര്‍ക്കും കൂടി..'

റാമിറസിന്റെ പറച്ചില്‍ കേട്ടപ്പോ ആദ്യമൊരു ഭയമാണ് റോസയുടെ മിഴികളില്‍ നിറഞ്ഞത്.

ജീവന് യാതൊരു ഉറപ്പുമില്ലാത്ത യാത്രയാണ്. നൂറുകണക്കിന് കിലോമിറ്ററുകള്‍ കാല്‍ നടയായി താണ്ടണം. പോകുന്ന വഴിയില്‍ കുടിക്കാനോ കഴിക്കാനോ എന്തെങ്കിലും കിട്ടിയെന്നു വരികയുമില്ല. 

അങ്ങനെ അമേരിക്കന്‍ അതിര്‍ത്തിയില്‍ എത്തിയാലും അത് കടന്നു അമേരിക്കന്‍ മണ്ണില്‍ എത്തുക എന്നുള്ളത് ഒരു ചൂതാട്ടം മാത്രം. 

അഭയാര്‍ഥികളായി ആയിരക്കണക്കിന് ആളുകള്‍ ശ്രമിക്കുമ്പോള്‍ വളരെ ചുരുങ്ങിയ ആളുകള്‍ക്ക് മാത്രം സാധിക്കുന്നത്. അതിര്‍ത്തിയിലുടനീളം അമേരിക്കന്‍ പട്ടാളക്കാരുടെ റോന്തു ചുറ്റല്‍ സദാസമയവും ഉണ്ട്. കണ്ടാല്‍ വെടിവെച്ചു വീഴ്ത്തുകയെ ഉള്ളു അവര്‍.

'ടാക്കുബ ടൗണിലോ സാന്‍ വിസിന്റെയിലോ എത്തിയശേഷമേ മെക്‌സിക്കോയിലേക്ക് കടക്കാന്‍ പറ്റൂ. കൂടാതെ അതിശൈത്യത്തിന്റെ പിടിയിലുള്ള ലാ പാല്‍മ ഗ്രാമം കടന്നുവേണം പോകാനും...'

'ജൂലിയയും മോളുമായി നമുക്കെങ്ങനെ അത്ര ദൂരം സഞ്ചരിക്കാന്‍ പറ്റും റാമിറസ്..?'

റോസയുടെ ചോദ്യത്തിന് നിസ്സഹായമായ ഒരു നോട്ടം മാത്രമായിരുന്നു റാമിറസിന്റെ മറുപടി.

കുറച്ചു നേരത്തെ നിശ്ശബ്ദതതക്ക് ശേഷം റാമിറസ് പറഞ്ഞു 

'മമ്മാ നമുക്ക് മുന്നില്‍ രണ്ടു വഴികളേയുള്ളു. ഒന്നുകില്‍ ഈ നരകതുല്യമായ ജീവിതം നയിച്ച് പട്ടിണികിടന്നു മരിക്കുക...അല്ലെങ്കില്‍ അച്ഛന്റെ വഴിയേ നമ്മളും അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചു നോക്കുക.ഒന്നുകില്‍ മരണം അല്ലെങ്കില്‍ പുതിയ പ്രതീക്ഷകളുടെ ജീവിതം.. രണ്ടിലൊന്നു തീരുമാനിക്കാന്‍ സമയമായി'
               
ജാനെറ്റ് മോളുടെ കരച്ചിലിന്റെ ശക്തി കുറഞ്ഞു കുറഞ്ഞു വന്നു അവള്‍ റോസയുടെ തോളിലേക്ക് വീണു വീണ്ടും മയക്കത്തിലായി.

റാമിറസ് പുറത്തേക്ക്  പോയി.

കുറെ സമയത്തെ തിരച്ചിലിനൊടുവില്‍ ഒരുപിടി ചോളത്തിന്റെ ധാന്യമണികളും ഏതോ ചെടിയുടെ ഒരു കിഴങ്ങുമായി വന്നു. മൂന്ന് പേരുടെ വിശപ്പടക്കാന്‍ അത് ഒട്ടും പര്യാപ്തമായിരുന്നില്ല.

അപ്പോഴേക്കും ഉണര്‍ന്നെണീറ്റ ജൂലിയ പാത്രമെടുത്തു തൊട്ടടുത്ത് ഒഴുകുന്ന സുചിട്ടോട്ടോ നദിയുടെ കൈവഴിയിലേക്ക് വെള്ളമെടുക്കാന്‍ പോയി.  മെലിഞ്ഞു നീരുറവപോലെ ഒഴുകിക്കൊണ്ടിരിക്കുന്ന ആ ചെറിയ നീരൊഴുക്കാണ് അവരുടെ ദാഹം ശമിപ്പിച്ചിരുന്നത്...അല്ല ജീവന്‍ നിലനിര്‍ത്തിയിരുന്നത് തന്നെ.

ജൂലിയ വെള്ളവുമായി വന്നയുടനെ റോസ ചോളത്തിന്റെ ആ ഒരുപിടി ധാന്യമണികളും ആ ചെറിയ കിഴങ്ങും വെള്ളവും ചേര്‍ത്ത് തിളപ്പിച്ചെടുത്തു.
ജാനെറ്റ് മോള്‍ക്ക് കൊടുക്കാനായി സൂപ്പ് പോലെയുണ്ടാക്കിയ ആ വെള്ളം കുറച്ചെടുത്തു ഒരു പാത്രത്തില്‍ 
തണുക്കാന്‍ വെച്ചു. ബാക്കി അവര്‍ മൂന്ന് പേരും ചേര്‍ന്ന് ആര്‍ത്തിയോടെ കുടിച്ചു തീര്‍ത്തു. 

ചെറിയരുന്മേഷം കിട്ടിയ റാമിറസ് റോസയോട് വീണ്ടും പറഞ്ഞു.

'മമ്മാ..ഇവിടെ ഇനിയും ഇങ്ങനെ കഴിഞ്ഞിട്ട് കാര്യമില്ല..നമുക്ക് പോകാന്‍ നോക്കാം'

റോസ ഒന്നും പറയാതെ നെടുവീര്‍പ്പിട്ടു. 

കുറച്ചു നേരം എന്തോ ആലോചിച്ചിട്ട് അവര്‍ പറഞ്ഞു.

'റാമിറസ്...നിന്റെ ഇഷ്ടം പോലെ ചെയ്യാം. മരിക്കാനായാലും ജീവിക്കാനായാലും മമ്മയും ദാ ഇവരും നിന്റെ കൂടെയുണ്ട്...'

മുഖത്ത് ഭയം നിഴലിച്ചിരുന്നുവെങ്കിലും അത് കാണിക്കാതെ അവര്‍ പറഞ്ഞു.

'മെക്‌സിക്കോ അതിര്‍ത്തിയില്‍ എത്തിയാല്‍ റിയോ ഗ്രാന്‍ഡെ നദി മുറിച്ചു കടക്കേണ്ടി വരും. ഒരുപാട് പേരുടെ ആത്മാക്കളെ  പേറുന്ന ശ്മശാന നദിയാണത്.. ആ വഴിയേ മാത്രേ എളുപ്പം അമേരിക്കയിലേക്ക് കടക്കാനും പറ്റൂ..പട്ടാളക്കാരുടെ നിരീക്ഷണങ്ങള്‍  കുറവുള്ള സ്ഥലവും അതേയുള്ളു.'

'നിന്റെ അച്ഛന്‍ പോകുന്നതിന് മുമ്പ് പറഞ്ഞതാണ് ആ വഴി കടക്കാനാണ്  അദ്ദേഹം ശ്രമിക്കുന്നതെന്ന്.'
      
'നമുക്കും ആ വഴി തന്നെ നോക്കാം മമ്മ..' റാമിറസിന്റെ വാക്കുകളില്‍ അതുവരെയില്ലാത്ത ആത്മവിശ്വാസം സ്ഫുരിച്ചിരുന്നു...

'കൈയിലെടുക്കാവുന്ന ഉടുപ്പുകള്‍ മാത്രമെടുത്താല്‍ മതി. ബാക്കിയെല്ലാം ദൈവത്തിന്റെ വിധിപോലെ നടക്കട്ടെ..'

എല്ലാം കേട്ടുകൊണ്ടിരുന്ന ജൂലിയ കുറച്ചു നേരം ഒന്നും മിണ്ടാതെ നിര്‍വികാരതയോടെ ദൂരേക്ക് കണ്ണെറിഞ്ഞു.

'എപ്പോഴാണ് റാമിറസ് നമ്മള്‍ പോകുന്നത്..?'

ജൂലിയ പെട്ടന്ന് ചോദിച്ചു. 

അവളിലും എന്തോ പ്രതീക്ഷ വിടരുന്നതായി അവനു തോന്നി..

'നമ്മള്‍ ഇന്ന് തന്നെ പുറപ്പെടുന്നു ജൂലിയ. നീയും അമ്മയും കൂടി അത്യാവശ്യം തുണികളും കമ്പിളിയും എടുത്തു വെക്കൂ.'

നട്ടുച്ചനേരത്തും തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. റോസയും ജൂലിയയും കൂടി ഒരു ചെറിയ ഭാണ്ഡക്കെട്ട് തയ്യാറാക്കി വെച്ചു. ജനിച്ച നാടും വീടും വിട്ട് അഭയാര്‍ഥികളായി സഞ്ചാരം തുടങ്ങുന്ന എല്ലാവരെയും പോലെ നിശബ്ദതയും നിര്‍വികാരതയും നിറഞ്ഞിരുന്നു അവരുടെ മുഖങ്ങളില്‍. 

'നമുക്ക് ഇറങ്ങാം എന്നാല്‍..' റാമിറസ് അവരോടായി പറഞ്ഞു..

നിശബ്ദത കൂടുകൂട്ടിയ അവരുടെ മ്ലാനമായ മുഖങ്ങളില്‍ ഭയത്തിന്റെയും പ്രതീക്ഷയുടെയും സമ്മിശ്ര വികാരങ്ങള്‍ അലയടിക്കുന്നുണ്ടായിരുന്നു.

കെട്ടിവെച്ച ഭാണ്ഡക്കെട്ട് റോസ കൈയില്‍ എടുത്തു.

അവര്‍ പുറത്തേക്കിറങ്ങി.

ജൂലിയയുടെ തോളില്‍ ജാനെറ്റ് മോള്‍ തളര്‍ന്നുറങ്ങുകയാണ്.

'മമ്മ... ആ കെട്ട് ഇങ്ങു തരൂ ഞാനെടുക്കാം'- റാമിറസ് പറഞ്ഞുകൊണ്ട് തന്നെ അവരില്‍ നിന്ന് ആ ഭാണ്ഡക്കെട്ട് എടുത്തു ചുമലില്‍ തൂക്കി.
സൂര്യന്‍ തലക്ക് മുകളില്‍ എത്തിയിരിക്കുന്നു. രാവിലത്തെ കൊടും തണുപ്പിന് ശമനമായിരിക്കുന്നു.

മുകളില്‍ ആകാശത്തു കറുത്തിരുണ്ട മേഘക്കൂട്ടങ്ങള്‍ അങ്ങിങ്ങായി ചിതറി തെറിച്ചു ഏതോ ലക്ഷ്യത്തിലേക്കെന്നപോലെ പറന്നു പോകുന്നുണ്ട്. അതിര്‍ത്തികള്‍ വിലങ്ങു തടികളാകാത്ത അഭയാര്‍ത്ഥികളെ പോലെ.

'ആ മേഘങ്ങള്‍ എത്ര ഭാഗ്യം ചെയ്തവരാണ്. എങ്ങോട്ടും പറന്നു പോകാം.എവിടെയും പെയ്‌തോഴിയാം. ആര്‍ക്കും അവയെ തടയാന്‍ ആകില്ലല്ലോ'-റാമിറസ് മനസ്സില്‍ ചിന്തിച്ചു...

ഒരു നീണ്ടയാത്രയുടെ പിരിമുറുക്കം വല്ലാതെ അലോസരപ്പെടുത്തുന്നുവെങ്കിലും പോകാതെ വയ്യല്ലോ.

വീടും പരിസരവും ഒന്നുകൂടി തിരിഞ്ഞു നോക്കി നെടുവീര്‍പ്പിട്ട് അവര്‍ പതിയെ യാത്ര തുടങ്ങി.

കയറ്റവും ചെങ്കുത്തായ ഇറക്കങ്ങളും, പൂഴിമണ്ണും,കല്ലുകളും ഇടക്ക് പൈന്‍ മരങ്ങളും നിറഞ്ഞ പാതയിലൂടെ അവര്‍ നടന്നു നീങ്ങി.

നാലഞ്ചു ദിവസങ്ങള്‍ എടുക്കും ഹോണ്ടുറാസ് അതിര്‍ത്തി കടന്നു മെക്‌സിക്കോ വഴി അമേരിക്കന്‍ അതിര്‍ത്തിയില്‍ എത്താന്‍. ഇടക്ക് ഏതേലും കാളവണ്ടിയോ മറ്റോ കയറാന്‍ പറ്റിയാല്‍ കുറച്ചു നേരത്തേ  എത്താന്‍ കഴിയും. ഇടക്ക് കാണുന്ന മരച്ചുവടുകള്‍ മാത്രം പലപ്പോഴും അവര്‍ക്ക് ഇടത്താവളങ്ങളായി.

രണ്ടാമത്തെ ദിവസം അവര്‍ ലാ പാല്‍മ ഗ്രാമം കടന്നു ടാബുക്ക നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലെ ഊടുവഴികളിലൂടെ മെക്‌സിക്കോ അതിര്‍ത്തിയിലെത്തി.

ഇനിയങ്ങോട്ട് വളരെ പേടിക്കണ്ട സാഹചര്യങ്ങള്‍ ആണ്. കള്ളന്മാരും മയക്കുമരുന്ന് കൊള്ളക്കാരും അരങ്ങു വാഴുന്ന മെക്‌സിക്കോയിലെ പ്രാന്ത പ്രദേശങ്ങളിലൂടെ വേണം കടന്നു പോകാന്‍.

മെക്‌സിക്കോയിലൂടെ ഒന്നര മുതല്‍ രണ്ടു ദിവസത്തെ യാത്രകൊണ്ട് അമേരിക്കന്‍ അതിര്‍ത്തിയിലെ റിയോ ഗ്രാന്‍ഡെ നദിക്കരയിലെത്താം. അവിടുന്ന് നദി നീന്തി മുറിച്ചു കടന്നാല്‍ അമേരിക്കന്‍ മണ്ണിലെത്താം.

റോസയും ജൂലിയയും നന്നായി ബുദ്ധിമുട്ടുന്നുണ്ട് നടക്കുവാന്‍. കാലുകള്‍ വല്ലാതെ തളരുമ്പോള്‍ വഴിയരുകില്‍ കുറച്ചു നേരം വിശ്രമിച്ചാണ് യാത്ര.

'ഈ യാത്രയിലും ഭേദം അവിടെ പട്ടിണി കിടന്നു മരിക്കുകയായിരുന്നു നല്ലത്..'-എന്ന് റോസാ ഇടക്ക് പിറുപിറുത്തുകൊണ്ടിരുന്നു.

കുറച്ചു ആശ്വാസമെന്നോണം ആ വഴിപോയ ഒരു കാളവണ്ടിക്കാരന്‍ കുറെ ദൂരം അവരെ കൊണ്ടുപോകുവാന്‍ തയ്യാറായി.

ഒന്നര ദിവസത്തെ യാത്രക്ക് ശേഷം അവര്‍ കള്ളന്മാരുടെയും പിടിച്ചുപറിക്കാരുടെയും ശല്യങ്ങളൊന്നുമില്ലാതെ റിയോ ഗ്രാന്‍ഡെ നദിക്കരയിലെത്തി.

രണ്ടു കരകളും തമ്മില്‍ നല്ല അകലമുള്ള, ചെമ്മണ്ണ് കലര്‍ന്ന റിയോ നദി ശാന്തമായി ഒഴുകുന്നു..പക്ഷെ  അതിശക്തമായ അടിയൊഴുക്കാണ് ആ നദിക്കെന്ന് മുന്‍പ് പലരുടെയും അനുഭവ സാക്ഷ്യമുണ്ട്.

റാമിറസ് റോസയെയും ജൂലിയെയും മോളെയും ഒരു മരത്തണലില്‍ ഇരുത്തി നദിയുടെ വീതികുറഞ്ഞ ഭാഗം തേടി കുറെ ദൂരം നടന്നു.

കുറച്ചു സമയത്തിന് ശേഷം തിരിച്ചെത്തി അവരോടായി പറഞ്ഞു.

'കുറച്ചു കൂടി മുന്നോട്ട് പോകുമ്പോള്‍ അല്പം അകലം കുറവുണ്ട് നദിക്ക്. നമുക്ക് അങ്ങോട്ട് നീങ്ങാം.'

'കുറച്ചു ക്ഷീണം മാറിയിട്ട് പോരേ  റാമിറസ്. ഉടനെ വേണോ..?'

നിനക്ക് കാലുകള്‍ വേദനിക്കുന്നില്ലേ?' റോസ ചോദിച്ചു..

'മറ്റാരെങ്കിലും ഈ ഭാഗത്തു എത്തുന്നതിന് മുമ്പ് നമുക്ക് അപ്പുറം കടക്കണം മമ്മ. പലരും ഇത്തരം സാഹസത്തിന് ഈ നദിയുടെ പല ഭാഗങ്ങളിലും എത്തുന്നുണ്ട്.'

'ആളുകള്‍ കൂടുതല്‍ ആയാല്‍ അമേരിക്കന്‍ പട്ടാളക്കാര്‍ അവരുടെ സെന്‍സര്‍ ബലൂണുകളിലൂടെ കണ്ടുപിടിച്ചേക്കാം നമ്മളെ' 

'ദൈവത്തിന് നന്ദി ഇപ്പോള്‍ ഈ ഭാഗത്തു അത്തരം ബലൂണുകള്‍ ഒന്നും ആകാശത്തു കാണുന്നില്ല...'
ആകാശത്തേക്ക് നോക്കി റാമിറസ് പറഞ്ഞു.

അവര്‍ പതിയെ റാമിറസ് പറഞ്ഞ റിയോ നദിയുടെ അകലം കുറഞ്ഞ ഭാഗത്തേക്ക് നടന്നു.

'മമ്മാ... ജാനെറ്റ് മോളെ ആദ്യം ഞാന്‍ അപ്പുറമെത്തിക്കാം..അതിന് ശേഷം നിങ്ങളെ ഓരോരുത്തരെ കൊണ്ട് പോകാം. ജൂലിയക്ക് കുറച്ചു നീന്തല്‍ വശമുള്ളത് കൊണ്ട് എനിക്ക് ചെറിയ ആശ്വാസമാകും.

'മോനെ റാമിറസ്...ആദ്യം ജൂലിയയെ എത്തിക്കുന്നതല്ലേ നല്ലത്, അപ്പോള്‍ ജാനെറ്റ് മോളെ തനിയെ അവിടെ നിര്‍ത്തണ്ടല്ലോ'


'വേണ്ട മമ്മ...മോളെ അപ്പുറം എത്തിച്ചാല്‍ പകുതി ആശ്വാസമാകും നമുക്ക്' ആദ്യം മോളെ കൊണ്ടുപോകാം..

റാമിറസ് കൈനീട്ടിയതും രണ്ടു വയസ്സുകാരി ജാനെറ്റ് ജൂലിയയുടെ കൈയില്‍നിന്ന് അച്ഛന്റെ കൈയിലേക്ക് ചാടി. അവള്‍
അവന്റെ നെഞ്ചിലേക്ക് പറ്റി ചേര്‍ന്ന് ഇരുന്നു.

അമ്പത് മീറ്ററോളം വീതി കാണും റിയോ നദിക്ക്. മോളെ റാമിറസിന്റെ പുറത്തു തോളില്‍വെച്ചു ഒരു തുണികൊണ്ടു കെട്ടി.

റാമിറസ് മോളെയും കൊണ്ട് പതിയെ നദിയിലേക്കിറങ്ങി. മുകള്‍ ഭാഗം കാണുന്ന പോലെയല്ല അടിയില്‍ നല്ല ഒഴുക്കുണ്ട്..
റാമിറസിന്റെ കാലുകള്‍ ചെറുതായൊന്നു വിറച്ചു. ധൈര്യം സംഭരിച്ചു നീന്താന്‍ തുടങ്ങി.

സാന്‍ മാര്‍ട്ടിനിലെ പുഴയില്‍ നീന്തുന്നത്ര എളുപ്പമല്ല ഇവിടെ എന്ന് റാമിറസിന് മനസ്സിലായി. എങ്കിലും സര്‍വ ശക്തിയുമെടുത്തു അപ്പുറത്തെ കര ലക്ഷ്യമാക്കി അവന്‍ മോളെയുംകൊണ്ട് നീന്തി.

റോസയും ജൂലിയയും ശ്വാസമടക്കി ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ്.

രണ്ടുമൂന്നു മിനിറ്റത്തെ നീന്തലിനൊടുവില്‍ മോളെയും കൊണ്ട് റാമിറസ് അക്കരയെത്തി.

റോസയും ജൂലിയയും ആശ്വാസത്തോടെ നെടുവീര്‍പ്പുതിര്‍ത്തു.

റാമിറസ് മോളെ തോളില്‍ നിന്ന് ഇറക്കി ചേര്‍ത്തുനിര്‍ത്തി.

അല്‍പ സമയം ഇരുന്നിട്ട് ജാനെറ്റ് മോള്‍ക്ക് ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു. 

'അപ്പ പോയി മമ്മയെ ഒക്കെ കൊണ്ടുവരാം. മോള്‍ ഇവിടെ നോക്കി നിന്നോളൂ കേട്ടോ.'
അവള്‍ തലയാട്ടി.

'ഇവിടെ നിന്ന് മാറരുത് ജാനെറ്റ്..അപ്പ ഉടനെ വരാം.'

അവള്‍ വീണ്ടും തലയാട്ടി.

ഒട്ടും സമയം കളയാനില്ല.കാലുകള്‍ക്ക് വേദനയുണ്ടെങ്കിലും ജൂലിയയെയും അമ്മയെയും കൂടി ഇക്കരെ എത്തിക്കണം.

റാമിറസ് മോള്‍ക്ക് ഒരുമ്മകൂടി കൊടുത്തിട്ട് വീണ്ടും നദിയിലേക്കിറങ്ങി നീന്താന്‍ തുടങ്ങി.

'റാമിറസ്. റാമിറസ്. നമ്മുടെ മോള്‍. മോളെ നോക്കൂ'

പകുതി വരെയെത്തിയ റാമിറസ് റോസയുടെയും ജൂലിയയുടെയും ഉച്ചത്തിലുള്ള അലമുറ കേട്ട് തിരഞ്ഞു നോക്കി.

ജാനെറ്റ് മോള്‍ തന്റെ പിന്നാലെ തനിക്ക് നേരെ കൈ നീട്ടി പതിയെ നദിയിലേക്കിറങ്ങുന്നു.

റാമിറസിന് ശ്വാസം നിലച്ചപോലെ തോന്നി...ഒരു നിമിഷം പകച്ച അവന്‍ തിരികെ മോള്‍ക്ക് അരികിലേക്ക് നീന്തി.
'മോളേ വെള്ളത്തില്‍ ഇറങ്ങരുത്...അവിടെ നില്‍ക്കൂ..'

അവന്‍ അലര്‍ച്ചയോടെ പറഞ്ഞുകൊണ്ട് മോള്‍ക്ക് അരികിലേക്ക് നീന്തി.

അപ്പോഴേക്കും ജാനെറ്റ് മോള്‍ കൂടുതല്‍ അടുത്തേക്ക് നീങ്ങുകയും  നദിയിലേക്ക് വീണു പോകുകയും ചെയ്തു. നദിക്കപ്പുറം റോസയും ജൂലിയയും അലമുറയിട്ട് കരയുകയാണ്.

റാമിറസ് സര്‍വ്വശക്തിയുമെടുത്തു മോള്‍ക്ക് അരികിലേക്ക് നീന്തി..ഒഴുക്കിനൊപ്പം മുങ്ങിയും പൊങ്ങിയും പോകുന്ന മോള്‍ക്ക് അരികിലേക്ക് ഭ്രാന്തനെപ്പോലെ അവന്‍ നീന്തി.

ഏതോ അദൃശ്യ ശക്തിയെന്ന പോല്‍ മോളുടെ കൈയില്‍ പിടിത്തമിടാന്‍ റാമിറസിന് കഴിഞ്ഞു.മോളെ ഒരു കൈ കൊണ്ട് പെട്ടന്ന് തന്റെ ബനിയനുള്ളിലേക്ക് ആക്കാനും  അവനു കഴിഞ്ഞു.

പക്ഷെ കാലുകള്‍ ചലിക്കാന്‍ കഴിയാത്ത വിധം തളര്‍ന്നു പോയത് റാമിറസ് ഒരു ഞെട്ടലോടെ അറിഞ്ഞു.
അവന്റെ സര്‍വ്വശക്തിയുമെടുത്തു  നീന്താന്‍ നോക്കിയിട്ട് ഒട്ടും കഴിയാതെ കാലുകള്‍ താഴേക്ക് താണു പോകുന്നു.

മോളുടെ കൈ കഴുത്തിലൂടെ ചുറ്റി പിടിച്ചിട്ടുണ്ട്. പക്ഷെ തനിക്ക് നീന്താന്‍ കഴിയുന്നില്ലല്ലോ. ശക്തമായ അടിയൊഴുക്കില്‍ താനും മോളും താഴേക്ക് താണു പോകുന്നത് നിസ്സഹായതയോടെ അവന്‍ അറിഞ്ഞു.

റാമിറസും മോളും ഒഴുകി പോകുന്നത് കണ്ട് ഞെട്ടിത്തരിച്ചു അലമുറയിട്ടു കരഞ്ഞ റോസയും ജൂലിയയും ബോധരഹിതരായി.

ഈ ലോകത്തെ ദുരിത ജീവിതത്തില്‍ തങ്ങളെ തനിച്ചാക്കി റാമിറസും ജാനെറ്റ്  മോളും പോയത് ഒരു ദുസ്വപ്നമല്ല എന്നറിയാതെ റോസയും ജൂലിയയും നദിക്കരയില്‍ ബോധരഹിതരായിത്തന്നെ കിടന്നു. 

രണ്ടു നാളുകള്‍ക്ക് ശേഷം റിയോ ഗ്രാന്‍ഡെ നദിയുടെ ഒരു ഭാഗത്തു റാമിറസിന്റെയും മോളുടെയും തണുത്തുറഞ്ഞ ശരീരങ്ങള്‍ കരയ്ക്കടിഞ്ഞപ്പോഴും ജാനെറ്റ് മോളുടെ കൈ റാമിറസിന്റെ കഴുത്തില്‍ വട്ടം ചുറ്റി അവനോടു ചേര്‍ന്ന് അവളാ  ബനിയനുള്ളില്‍ തന്നെ ഉണ്ടായിരുന്നു...

കാര്‍മേഘക്കൂട്ടങ്ങള്‍ നിറഞ്ഞ റിയോനദിയുടെ ഇരുണ്ട ആകാശത്തു കഴുകന്‍മാര്‍ ആ കാഴ്ചകണ്ടു  താഴ്ന്നു പറന്നു കൊണ്ടിരുന്നു!

Follow Us:
Download App:
  • android
  • ios