Asianet News MalayalamAsianet News Malayalam

പൊഹറൂങ്ക, സാഗാ ജെയിംസ് എഴുതിയ കഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സാഗാ ജെയിംസ് എഴുതിയ കഥ
 

chilla amalayalam short story by Saga james
Author
Thiruvananthapuram, First Published Jun 28, 2021, 8:04 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

chilla amalayalam short story by Saga james

 

രണ്ടാം ലോകമഹായുദ്ധക്കെടുതിയില്‍ നിന്നും റഷ്യന്‍ ജനത ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. ഓളങ്ങള്‍ ഇല്ലാതെ തണുത്തുറഞ്ഞു ശാന്തമായൊഴുകുകയാണ് നേവാ നദി. മഞ്ഞില്‍ കുളിച്ചു നിന്ന ആ സായന്തനത്തില്‍ ലെനിന്‍ ഗ്രാഡിലെ തെരുവുകളൊന്നിലെ ബിര്‍ച്ച് മരത്തടികളാല്‍ തീര്‍ത്തൊരു മനോഹര ഭവനത്തിലേക്ക് നടന്നെത്തുമ്പോള്‍ തന്റെ ഉള്ളില്‍ പെരുമ്പറ കൊട്ടുന്ന വികാരമെന്തെന്ന് വിവേചിച്ചറിയാനയാള്‍ക്കാവുമായിരുന്നില്ല.


*ബാറങ്കിയ്‌ക്കൊപ്പം നല്ല ചൂട് ബീറ്റ് റൂട്ട് ജ്യൂസു നുണഞ്ഞു കൊണ്ടിരിക്കുകയായിരുന്നു മിഷേല്‍. കതകിലാരോ മുട്ടുന്നതു കേള്‍ക്കേ അവളുറക്കെ വിളിച്ചുകൂവി

'മമ്മാ ...പാപ്പ വന്നേ... '

'ഓ... മിഷേല്‍.. ഒന്നു പതുക്കെ ഒച്ചവയ്ക്കൂ.. മരിയ ഉണരും.. ' ഉരുളക്കിഴങ്ങും ഓട്സ് ബേക്കണും ഉപ്പിലിട്ട വെള്ളരിക്കയും ഒക്കെയുള്ള മുല്‍ഗിപുതര്‍ അത്താഴത്തിനായി ഒരുക്കുകയായിരുന്ന നതാലിയ വിളിച്ചു പറഞ്ഞു.

മിഷേല്‍ ഓടിപ്പോയി കതകു തുറന്നു.എന്നാല്‍ പുറത്തെ ഇരുള്‍ മറയ്ക്കുള്ളിലെ അവ്യക്തമായ രൂപം കണ്ടിട്ടവള്‍ 'മമ്മാ' ന്നു ഭയന്നു നിലവിളിച്ചു കൊണ്ട് തിരിഞ്ഞോടി.

അവളെക്കണ്ടതും മിഷേല്‍ 'എന്റെ പൊന്നുമോളേ' എന്നൊരു നിലവിളിയോടെ അവളെ വാരിപ്പുണരാനെന്നവണ്ണം കൈകള്‍ നീട്ടിക്കൊണ്ട് അകത്തേക്ക് ഓടിക്കയറുമ്പോള്‍ അവള്‍ നിന്നിടം ശൂന്യമായിരുന്നു. പിടയ്ക്കുന്ന ഹൃദയത്താല്‍ ചുറ്റും പരതുമ്പോഴാണ് ചുവരിലെ ഛായാചിത്രം അയാളുടെ കണ്ണിലുടക്കിയത്. 

തന്റെ എല്ലാമെല്ലാമായ നതാലിയ ഇപ്പോള്‍ വേറൊരാള്‍ക്ക് സ്വന്തം. നാട്ടുകാര്‍ പറഞ്ഞതൊക്കെയും സത്യമാണെന്ന തിരിച്ചറിവില്‍ അയാളൊന്നു പിടഞ്ഞു. താനില്ലെങ്കില്‍ മരിക്കുമെന്ന് ശപഥം ചെയ്തവള്‍... ഉള്ളില്‍ നിന്നുയര്‍ന്നൊരു തേങ്ങല മര്‍ത്താന്‍ ശ്രമിക്കവേ അടര്‍ന്നുവീണ മിഴിനീര്‍ക്കണങ്ങളാല്‍ അയാളിലെ വിശ്വാസങ്ങള്‍ പൊള്ളിയടര്‍ന്നു. 

മുറിക്കുള്ളിലെ ചൂളയിലെ മരക്കരികള്‍ തിളങ്ങുമ്പോഴും തണുപ്പേറ്റവനെപ്പോല്‍ അയാള്‍ വിറയ്ക്കാന്‍ തുടങ്ങി. പിന്നിലൊരു കാല്‍പ്പെരുമാറ്റം കേട്ടയാള്‍ തിരിഞ്ഞു നോക്കി. കൈയിലൊരു കൈക്കുഞ്ഞുമായി നതാലിയ. ജര്‍മ്മന്‍ പട്ടാളത്തടങ്കലിലെ 
ഭീകരതയിലും തനിക്ക് മനോധൈര്യം പകര്‍ന്നിരുന്ന മുഖം. തന്റെ സ്വപ്നങ്ങളുടെ കാവല്‍ക്കാരി.

മുറിയിലെ മങ്ങിയ വെളിച്ചത്തില്‍, താടിയും മുടിയും നീട്ടി വളര്‍ത്തിയ ആ രൂപത്തെ ഒറ്റനോട്ടത്തില്‍ത്തന്നെ നതാലിയ തിരിച്ചറിഞ്ഞു. പ്രജ്ഞയിലാരോ ഇരുമ്പു കൂടംവച്ചടിക്കുന്നതു പോലെയും ഹൃദയം പറിഞ്ഞു പോകുന്നതു പോലെയും അവള്‍ക്ക് തോന്നി. മരിച്ചു പോയെന്ന് റഷ്യന്‍ ഭരണകൂടം തീര്‍പ്പു കല്പിച്ചയാള്‍ തിരിച്ചു വന്നിരിക്കുന്നു. 

ദൈവമേ ഇതെന്തത്ഭുതം! അതു വരെ കെട്ടി നിര്‍ത്തിയിരുന്ന വിരഹ നൊമ്പരം അണപൊട്ടിയൊഴുകുന്നത് അവളറിഞ്ഞു. 'എന്റെ ജീവനേ' എന്നൊരു നിലവിളിയോടെ അവളയാള്‍ക്കരികിലേക്ക് കുതിച്ചു. 

പെട്ടന്നയാള്‍ പിന്നിലേക്ക് മാറി. 'തൊടരുതെന്നെ. വഞ്ചകീ..' പല്ലുകള്‍ ഞെരിച്ചുകൊണ്ടയാള്‍ അലറി. 

മുന്നോട്ടുവച്ച കാലുകള്‍ പിന്നോട്ടെടുക്കുവാനാകാതെ സ്തബ്ദയായവള്‍ നിന്നു. ശബ്ദം കേട്ടുണര്‍ന്ന കുഞ്ഞിനെ മാറോടടക്കിപ്പിടിക്കുമ്പോള്‍ തന്റെ സര്‍വ്വനാഡികളും തളരുന്നതവളറിഞ്ഞു. ഭയപ്പാടോടെ തന്നെ വീക്ഷിക്കുന്ന രണ്ടു കുഞ്ഞിക്കണ്ണുകളുടെ അടുത്തേയ്ക്കയാള്‍ നടന്നടുത്തു. അവളെ ഒന്ന് വാരിപ്പുണരാന്‍ കൊതിച്ച അയാളുടെ കൈകളെ തട്ടിമാറ്റിയിട്ടവള്‍ അമ്മയ്ക്ക് പിന്നിലൊളിച്ചു. എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ അയാളിറങ്ങി നടന്നു.

അയാളെ തിരികെ വിളിക്കാനാവാത്ത നിസ്സഹായതയില്‍ നതാലിയ വെന്തുനീറി. അയാളുടെ പുറകെ തന്റെ ജീവനേയും അഴിച്ചുവിട്ടൊരുന്മാദിനിയെപ്പോലവള്‍ നിന്നു.

പതിവില്ലാതെ തുറന്നു കിടക്കുന്ന വാതില്‍ കണ്ട് കുസ്‌നെറ്റോവിന് അത്ഭുതമായി. കോട്ടില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുകണങ്ങള്‍ കുടഞ്ഞു കളഞ്ഞ് അകത്തേക്ക് കയറുമ്പോഴേക്കും മിഷേല്‍ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. 'പാപ്പാ, മമ്മ...'

അപ്പോഴാണ് പുറത്തേക്ക് മിഴി നീട്ടിയ ഒരു ശില പോലെ നില്‍ക്കുന്ന നതാലിയയെ അയാള്‍ ശ്രദ്ധിച്ചത്.

'പാപ്പാ അയാള്‍ മമ്മയെ വഴക്കു പറഞ്ഞു'

'ആര് ആരാണിവിടെ വന്നത്? നതാലിയ പറയൂ'

അയാള്‍ നതാലിയയെ ചേര്‍ത്തു പിടിച്ചുകൊണ്ട് ചോദിച്ചു.

'സെമിയോന്‍...?'
  
അടക്കിവച്ചൊരു തേങ്ങലവളില്‍ നിന്നുയര്‍ന്നു. അവളയാളുടെ മാറിലേക്ക് കുഴഞ്ഞു വീണു.

മോസ്‌കോയില്‍ നിന്നും വളരെയകലെയുള്ള വോലോഗ്ദ ഗ്രാമത്തില്‍ കുസ്‌നെറ്റോവ് എത്തുമ്പോള്‍ മധ്യാഹ്നം പിന്നിട്ടിരുന്നു. ഗ്രാമ പാതയ്ക്കരുകില്‍ മരം കൊണ്ട് പണിത ആ പഴയ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ നോവു കുടിച്ചവനെപ്പോല്‍ അയാള്‍ വിളറിയിരുന്നു.

ആഗതനെ സെമിയോന്‍ തിരിച്ചറിഞ്ഞുവെങ്കിലും യാതൊരു മടിയും കൂടാതെ കുസ്‌നെറ്റോവിനെ അയാള്‍ അകത്തേക്ക് ക്ഷണിച്ചു.

നിശ്ശബ്ദത തളം കെട്ടി നില്‍ക്കുന്ന ആ നിമിഷത്തെ എങ്ങനെ നേരിടണമെന്നറിയാതെ അവര്‍ രണ്ടു പേരും കുഴങ്ങുന്നുണ്ടായിരുന്നു. റൂമിലെ നെരിപ്പോടിനേക്കാള്‍ വലിയൊരു നെരിപ്പോട് ഉള്ളിലൊതുക്കിയാണ് സെമിയോന്റെ ഇരിപ്പെന്ന് കുസ്‌നെറ്റോവിന് അറിയാമായിരുന്നു.  

'സെമിയോന്‍... ഒരിക്കലും നതാലിയ നിങ്ങളെ വഞ്ചിച്ചിട്ടില്ല. നിങ്ങളറിയണം എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന്.'

കുസ്‌നെറ്റോവ് അവര്‍ക്കിടയിലെ മൗനം ഭഞ്ജിക്കാനെന്നവണ്ണം പറഞ്ഞു. യാതൊരു ഭാവഭേദവുമില്ലാതിരിക്കുന്ന സെമിയേനെ നോക്കിക്കൊണ്ടയാള്‍ തുടര്‍ന്നു

'ഞാനും നിങ്ങളെപ്പോലെ രാജ്യത്തിന്റെ രക്ഷക്കായി മറുത്തൊന്നും പറയാതെ രാജ്യ സേവനത്തിനായി ഇറങ്ങിപ്പുറപ്പെട്ടയാളാണ്. ജര്‍മ്മനിയുടെ ശക്തനായ ഫീല്‍ഡ് മാര്‍ഷല്‍ ഫ്രെഡറിക് വോണ്‍ പാ വുളുസിന്റെ നേതൃത്വത്തില്‍ ലെനിന്‍ഗ്രാഡ് പിടിച്ചടക്കാനുള്ള ഓപ്പറേഷന്‍ ബാര്‍ബറോസ മുന്നേറ്റത്തിനിടയ്ക്കാണ് ചെമ്പടയ്‌ക്കൊപ്പം എന്നെയും അവര്‍ യുദ്ധത്തടവുകാരനാക്കിയത്.'

'ഉം ... ഞാനും ആ ചെമ്പടയ്‌ക്കൊപ്പമുണ്ടായിരുന്നു'

സെമിയോന്‍ അത്ഭുതത്തോടെ പറഞ്ഞു.
        
'ഉവ്വോ.. അപ്പോള്‍ നമുക്കു രണ്ടു പേര്‍ക്കും സംഭവിച്ചത് ഒന്നു തന്നെ. യുദ്ധത്തടവുകാരക്കപ്പെട്ടവര്‍ ഒരിക്കലും തിരിച്ചെത്താന്‍ വഴിയില്ലെന്ന് ഭരണകൂടത്തിനറിയാം. അതിനാല്‍ അവര്‍ നമ്മുടെ വീടുകളിലെത്തിച്ച 'പൊഹറൂങ്ക-(മരണക്കുറിപ്പ്)'ആണ് നമ്മുടെ ജീവിതം ഈ വഴിത്തിരിവിലേയ്‌ക്കെത്തിച്ചത്'

കുസ്‌നെറ്റോവ് പറഞ്ഞുകൊണ്ടിരിക്കേ ചെറുതായി നുറുക്കിയ മാംസം പുളിക്കാത്ത മാവുകൊണ്ട് പൊതിഞ്ഞ് പുഴുങ്ങിയെടുത്ത പെല്‍മെനിയും റൈ ബ്രെഡ്ഡില്‍ നിന്നും വാറ്റിയെടുത്ത ക്വാസ്സും സെമിയോന്‍ അയാളുടെ മുന്‍പിലേക്ക് വച്ചു.

'ഇത് കഴിക്കൂ കുസ്‌നെറ്റോവ്. തടവില്‍ നിന്നും രക്ഷപ്പെട്ട ഞാന്‍ എത്തിച്ചേര്‍ന്നത് നമ്മുടെസൈനിക ക്യാമ്പിലാണ്. പക്ഷേ അവരെന്നെ വിശ്വസിക്കാന്‍ തയ്യാറായില്ല. എന്നെ ചാരനായി സംശയിച്ച് കാരാഗൃഹത്തിലടച്ച് നിരീക്ഷിക്കുകയായിരുന്നവര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങുമ്പോള്‍ ഞാനന്വേഷിച്ചത് പൊഹറൂങ്ക കിട്ടിയെന്നാലും എന്നെ കാത്തിരിക്കുന്ന എന്റെ ഭാര്യയേയും കുഞ്ഞിനേയുമാണ്. പക്ഷേ....'

പറഞ്ഞു നിര്‍ത്തുമ്പോള്‍ അയാള്‍ കരച്ചിലിന്റെ വക്കിലായിരുന്നു.

'വിഷമിക്കരുതെന്ന് പറയാനെനിക്കാവില്ല സഹോദരാ... ' കുസ്‌നെറ്റോവ് തുടര്‍ന്നു.

'പക്ഷേ എന്നെ മുഴുവനായും നീ കേള്‍ക്കണം. ആറു മാസങ്ങള്‍ക്ക് ശേഷം ശത്രുവിന്റെ തടവില്‍ നിന്നും രക്ഷപ്പെട്ട് ഞാനോടിയത് പൂര്‍ണ്ണ ഗര്‍ഭിണിയായ എന്റെ ഭാര്യയുടെ അടുത്തേക്കാണ്. എന്റെ മരണക്കുറിപ്പ് അവള്‍ക്കും കിട്ടിയിട്ടുണ്ടാകുമെന്ന് എനിക്ക് അറിയാമായിരുന്നു. എങ്കിലും ദുരിതപ്പെരുമഴ നനഞ്ഞിരിക്കുന്നവളെയൊന്നു ചേര്‍ത്തു പിടിക്കാന്‍..

ആ തോരാത്തമിഴികള്‍ ചുംബനത്താലുണക്കാന്‍ കൊതിയോടെ ഓടി എത്തിയ എന്നെ കാത്തിരുന്നത് അവളുടെ മരണവാര്‍ത്തയാണ്. യുദ്ധം വരുത്തി വച്ച ക്ഷാമവും രോഗവും നമ്മുടെ സ്ത്രീകളുടെയും കുട്ടികളുടെയും ജീവനെടുത്തത് നീയും അറിയുന്നുണ്ടായിരുന്നില്ലേ സെമിയോന്‍...?'
 
വീടുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നും മരണപ്പെട്ടവരുടെ ശരീരങ്ങള്‍ ഒന്നിച്ചു സംസ്‌ക്കരിക്കുന്നതിനായി ശ്മശാന വണ്ടിയിലേക്ക് വലിച്ചു കയറ്റി കൊണ്ടുപോകുന്ന കാഴ്ച... അത് കാണേണ്ടി വരുന്ന അവരുടെ ബന്ധുജനങ്ങളുടെ വേദന. അതനുഭവിച്ചറിഞ്ഞവനാണ് ഞാനും. അന്ന് ആ ശവശരീരങ്ങളുടെ കൂട്ടത്തില്‍ എന്റെ ഭാര്യയും കാണുമെന്നോര്‍ത്ത് അത്തരമൊരു ശവവണ്ടിയിലേക്ക് ചാടിക്കയറിയതാണ് ഞാന്‍. പക്ഷേ അവളെ കണ്ടു കിട്ടിയില്ല. പൊട്ടിക്കരഞ്ഞുകൊണ്ട് തിരികെയിറങ്ങാന്‍ തുടങ്ങുമ്പോഴാണ് ആരുടെയോ ഞരക്കം കേട്ടത്. നോക്കുമ്പോള്‍ ഇനിയും ജീവന്‍ നഷ്ടപ്പെടാത്തൊരു സ്ത്രീ ശരീരം. വണ്ടിയില്‍ നിന്ന് വലിച്ചിറക്കി ആശുപത്രിയില്‍ എത്തിച്ചു. അവിടന്ന് കിട്ടിയ ഭക്ഷണവും മരുന്നും എന്റെ പരിചരണവും അവരെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്നു. അവള്‍ നിങ്ങളുടെ നതാലിയ ആയിരുന്നു. ബന്ധുക്കളുടെ അടുത്തു നിന്ന് മിഷേലിനേയും ഞങ്ങള്‍ കൂടെ കൂട്ടി. ഞാനും നതാലിയയും കൂടി നിങ്ങളെ അന്വേഷിക്കാത്തിടങ്ങള്‍ ഇല്ല . ആര്‍ക്കും നിങ്ങളെപ്പറ്റി അറിയില്ല. ഒടുവില്‍ നിങ്ങള്‍ മരിച്ചു പോയി എന്നു തന്നെ ഞങ്ങള്‍ വിശ്വസിച്ചു.അതിനു ശേഷമാണ് ആരോരുമില്ലാത്ത ഞങ്ങള്‍ പരസ്പരം തുണയാകാന്‍ തീരുമാനിച്ചത്'

ഒന്നു നിര്‍ത്തിയിട്ട് കുസ് നെറ്റോവ് തുടര്‍ന്നു.

'ഒരു അപേക്ഷയുണ്ട്. നതാലിയയ്ക്ക് നിങ്ങള്‍ മാപ്പു കൊടുക്കണം. അവള്‍ക്ക് നിങ്ങളെ കാണണമെന്നുണ്ട് സെമിയോന്‍. നിങ്ങള്‍ എന്നോടൊപ്പം വരില്ലേ?'

'ഇല്ല കുസ്‌നെറ്റോവ്. ഞാന്‍ വരില്ല ഇനിയും'


'നിര്‍ബന്ധിക്കാന്‍ ഞാനാളല്ല സെമിയോന്‍. പക്ഷേ ഈ തീരുമാനത്തിന്റെ പേരില്‍ നിങ്ങളൊരിക്കലും പശ്ചാത്തപിക്കാന്‍ ഇടയാകരുത്'


സെമിയോന്‍ ചോദ്യ ഭാവേന കുസ്‌നെറ്റോവിനെ നോക്കി. 

'ഉം...'

ട്യൂമറിന്റെ രൂപത്തില്‍ മരണം അവളെ വട്ടമിട്ടിരിക്കുന്നു. ഈയിടെയാണ് അതറിഞ്ഞതും. ഇന്നലെ നിങ്ങള്‍ അവിടെ നിന്നും പോന്നപ്പോള്‍ തളര്‍ന്നുവീണതാണവള്‍. ഇപ്പോള്‍ ആശുപത്രിയിലാണ്. നിങ്ങളെ ഒരു നോക്ക് കാണണമെന്നു പറഞ്ഞപ്പോള്‍ കൂട്ടിക്കൊണ്ടു വരാമെന്ന വാക്കുമായിറങ്ങിയതാ ഞാന്‍. ഇനി നിങ്ങളുടെ ഇഷ്ടം പോലെ ചെയ്യൂ '

കുസ്‌നെറ്റോവിന്റെ വാക്കുകള്‍ കേള്‍ക്കേ തനിക്കു ചുറ്റുമുള്ളതെല്ലാം കീഴ്‌മേല്‍ മറിയുമ്പോലെ തോന്നി സെമിയോന്. അയാള്‍ താനിരുന്ന കസേരയില്‍ മുറുകെപ്പിടിച്ചു.

കുഞ്ഞുമരിയയുടെ നിലവിളി ആശുപത്രി മതിലുകള്‍ക്കുള്ളില്‍ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. അവളുടെ കരച്ചിലടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് അവളെ എടുത്തിരിക്കുന്ന സ്ത്രീയും മിഷേലും. നതാലിയയ്ക്കരുകില്‍ നിന്ന് ഇറങ്ങി വന്ന ഡോക്ടര്‍ കുസ്‌നെറ്റോവിനെയും സെമിയോനെയും ദയനീയമായൊന്നു നോക്കി എന്നിട്ടു പറഞ്ഞു, മരിച്ചു. 

ഒരേസമയമൊരു ഈര്‍ച്ചവാള്‍ രണ്ടു ഹൃദയങ്ങളെയും കീറി മുറിച്ചു പായുമ്പോള്‍ കുഞ്ഞു മരിയ  കരഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു.

ഒറ്റപ്പെടലിന്റെ ഒരു പകലൊടുങ്ങവെ കൊടും ശൈത്യത്തെ വകവയ്ക്കാതെ റെഡ് സ്‌ക്വയറിലെ സെന്റ് ബേസില്‍സ് കത്തീഡ്രലിലെ സെമിത്തേരിയില്‍ ഉറങ്ങുന്ന നതാലിയയ്ക്കരുകിലേക്ക് നടക്കുകയായിരുന്നു കുസ്‌നെറ്റോവ്. 

നതാലിയയുടെ കല്ലറയില്‍ കമഴ്ന്നു കിടക്കുന്നൊരു രൂപത്തെ മഞ്ഞ് മറയ്ക്കുള്ളില്‍ അവ്യക്തമായി അയാള്‍ കണ്ടു. ആശ്ചര്യത്തോടെ അടുത്തെത്തുമ്പോഴാണ്ആ മഞ്ഞു രൂപം സെമിയോനാണെന്നയാള്‍ക്ക് മനസ്സിലായത്.

'സെമിയോന്‍..' കുസ്‌നെറ്റോവ് നീട്ടി വിളിച്ചു.

അയാള്‍ തല ഉയര്‍ത്തി നോക്കി. കുസ്‌നെറ്റോവിനെ കണ്ടപ്പോള്‍ അവിടെ നിന്ന് പതിയെ എഴുന്നേറ്റു.

'ഞാന്‍ പോകുകയാണ് കുസ്‌നെറ്റോവ്. ഇനി ഒരിക്കലും ഇവിടേക്ക് മടങ്ങി വരില്ല. എന്റെ മിഷേലിന്റെ പാപ്പ നിങ്ങളാണ്.' 

നിറഞ്ഞു തുളുമ്പിയ മിഴികള്‍ തുടച്ച് മറുപടിക്ക് കാത്ത് നില്‍ക്കാതെ മഞ്ഞുപാകിയ വഴിയിലൂടെ സെമിയോന്‍ എവിടേയ്‌ക്കോ പോയ്മറഞ്ഞു.


*പൊഹറൂങ്ക -മരണക്കുറിപ്പ് 
*ബാറങ്കി- വട്ടത്തില്‍ മധുരമുള്ള റൊട്ടി

Follow Us:
Download App:
  • android
  • ios