ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.    ബിന്‍സി അഭിലാഷ് എഴുതിയ കവിത  

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


ആകാശത്തേയ്ക്ക് 
മറവികളെ മേയാന്‍ വിട്ടൊരാള്‍ 
മുകിലുകളുടെ നിഴലില്‍ 
മെലിഞ്ഞൊരു പുഴപോലെ 
കിടക്കുന്നു .

ഓര്‍മകളുടെ തീവണ്ടിപ്പുകയില്‍ 
കണ്ണുകലങ്ങിയൊരാള്‍ 
മുറിവുകളെ നനച്ചതിന് 
ചാറ്റല്‍ മഴയോട് കലഹിക്കുന്നു 

കാഴ്ച്ചകളുടെ അസ്ഥിവാരം തോണ്ടിയൊരാള്‍ 
കഴുമരങ്ങളെ പൂന്തോട്ടത്തില്‍ നാട്ടുന്നു 
മുഖം മറച്ചിട്ടുമൊഴിയാത്ത 
അന്ത്യശ്വാസങ്ങളുടെ 
ചൂളംവിളിയില്‍ 
മൊട്ടുകള്‍ അസഹിഷ്ണരാകുന്നു .

കടലിനോടു കലഹിച്ചൊരാള്‍ 
തിരകളെ 
കല്ലെറിഞ്ഞു തോല്‍പിക്കാന്‍ ആയാസപ്പെടുന്നു 
വലിയൊരു തിരയുമായി കടലയാളെ 
ആഞ്ഞാഞ്ഞു പുല്‍കാവേ 
പെയ്തു തീരാഞ്ഞയൊരുറവയവിടെ 
നാമ്പടഞ്ഞു .

തിരികെ വരാത്ത
യാത്രയുടെ പടിവാതില്‍ക്കല്‍ 
വെയില്‍ കുത്തിയിരിക്കുന്നു .

കാണാതെ പോയൊരു വിരല്‍ത്തുമ്പ് 
തിരഞ്ഞൊരു വിളി 
ഇടയ്ക്കിടെ 
തെക്കിനി വാതില്‍ കടന്ന്
ഒളിഞ്ഞു നോക്കി പോകുന്നു .

സന്ധ്യയറിയാത്ത വിളക്കുമരങ്ങളില്‍ 
ആഴ്ന്നിറങ്ങിയൊരു മൂളിപ്പാട്ടുമായി 
കണ്ണറിയാത്തൊരു കൂമന്‍
കഥ പറയുന്നു.

കണ്ടു കണ്ടെവിടെയോ ഒരു മഴക്കീറിലാകെ 
കാത്തിരുപ്പെന്നെഴുതിയൊരാള്‍ 
ഉള്ളിലൊരു നിലാവിന് വിരുന്നൂട്ടുന്നു 

ചാറ്റല്‍ മഴ അടക്കം പറയുന്നു 
വരും, വരാതിരിക്കില്ല. 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...